ആന്ധ്രാപ്രദേശിൽ ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. എഞ്ചിനുള്ളിൽ രക്തം തളംകെട്ടിയതിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ റെയിൽവേയും പോലീസും അന്വേഷണം ആരംഭിച്ചു. പരിക്കേറ്റിട്ടും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി ട്രെയിൻ അടുത്ത സ്റ്റേഷനിലെത്തിച്ച ജീവനക്കാരുടെ നടപടി ശ്രദ്ധേയമായി.
ട്രെയിനിന്‍റെ എഞ്ചിനുള്ളിൽ രക്തം തളം കെട്ടി നിൽക്കുന്നൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലൂടെ കടന്ന് പോവുകയായിരുന്ന ദില്ലി - ചെന്നൈ ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസിന്‍റെ എഞ്ചിനുള്ളിൽ നിന്നുള്ള വീഡിയോയായിരുന്നു അത്. കഴിഞ്ഞ വ്യാഴാഴ്ച അജ്ഞാതർ വലിച്ചെറിഞ്ഞ കല്ലും ഭാരമേറിയെ മറ്റ് വസ്തുക്കളും കൊണ്ട് ട്രെയിൻ എഞ്ചിന്‍റെ വിൻഡ്ഷീൽഡ് തകർന്നു. കല്ല് കൊണ്ട് സീനിയർ ലോക്കോ പൈലറ്റ് എം ജയറാമിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തിന്‍റെ മുറിവിൽ നിന്നുമൊഴുകിയ രക്തമാണ് എഞ്ചിൻ റൂമിൽ പരന്നൊഴുകി തളം കെട്ടി നിന്നത്.
ലോക്കോ പൈലറ്റിന്‍റെ ആരോഗ്യം തൃപ്തികരം
അപ്രതീക്ഷിത ആക്രമണത്തിൽ സീനിയർ ലോക്കോ പൈലറ്റിന് പരിക്കേറ്റെങ്കിലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ലോക്കോമോട്ടീവ് ജീവനക്കാർ ട്രെയിൻ ഓടിച്ച് മുന്നോട്ട് പോയി. ഒടുവിൽ ഉലവപാടു സ്റ്റേഷനിൽ ട്രെയിൻ നിർത്തി, അവിടെ വച്ച് ലോക്കോ പൈലറ്റ് ജയറാമിന് അടിയന്തര വൈദ്യസഹായം നൽകി. അദ്ദേഹത്തെ വിദഗ്ദ ചികിത്സയ്ക്കായി പിന്നീട് വിജയവാഡയിലെ ആശുപത്രിയിലേക്ക് മാറ്റി. ജയറാമിന്‍റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നെന്ന് റെയിൽവേ അറിയിച്ചു.
അന്വേഷണം ആരംഭിച്ച് റെയിൽവേയും പോലീസും
റെയിൽവേ ഉദ്യോഗസ്ഥരും ലോക്കൽ പോലീസും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രദേശത്ത് അക്രമണത്തിന് കാരണമായ സാഹചര്യത്തെ കുറിച്ചും പ്രദേശത്ത് നിന്ന് ലഭിക്കാവുന്ന തെളിവുകളും ശേഖരിക്കുമെന്ന് പോലീസ് അറിയിച്ചു. ഓടുന്ന ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന പ്രവണത ഇന്ത്യയിൽ അടുത്ത കാലത്താണ് ആരംഭിച്ചത്. നിരവധി പേർ ഇത്തരം അക്രമണങ്ങളിൽ പരിക്കേറ്റ് ദീർഘകാലം ചികിത്സയിൽ കിടക്കേണ്ട അവസ്ഥവരെ ഉണ്ടായിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളിൽ റെയിൽവേ ജീവനക്കാരും യാത്രക്കാരും ഒരു പോലെ ഇരകളാകുന്നു. റെയിൽവേയ്ക്ക് വലിയ നാശനഷ്ടമാണ് ഇത് വരുത്തിവയ്ക്കുന്നത്. റെയിൽവേ ട്രാക്കുകൾക്ക് സമീപമുള്ള സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ അധികൃതർ പൊതുജനങ്ങളോട് പലതവണ അഭ്യർത്ഥിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.


