തീരത്തിന് തൊട്ടടുത്തുള്ള വിമാനത്താവളം. ബീച്ചില്‍ സഞ്ചാരികൾ ഇരിക്കുന്നു. ഇതിനിടെയാണ് പറന്നുയരാനായി ഒരു വിമാനം റണ്‍വേയിലേക്ക് എത്തിയത്. വിമാനം പറന്നുയരാന്‍ തയ്യാറെടുത്തതും ബിച്ചിലിരുന്ന സഞ്ചാരികൾ ഉരണ്ട് പിടച്ച് കടലിലേക്ക് തെറിച്ച് പോകുന്നതും വീഡിയോയില്‍ കാണാം.
കടല്‍ത്തീരത്തെ വിമാനത്താവളങ്ങൾ മറ്റ് വിമാനത്താവളങ്ങളില്‍ നിന്നും അല്പം വ്യത്യസ്തമായിരിക്കും. വിശാലമായ കടലിന്‍റെ സാന്നിധ്യം തന്നെ അതിന് കാരണം. അത്തരത്തില്‍ ഏറെ പേര് കേട്ട ഒരു വിമാനത്താവളമാണ് സെന്‍റ് മാർട്ടിൻ വിമാനത്താവളം എന്നും മാർട്ടൻ പ്രിൻസസ് ജൂലിയാന അന്താരാഷ്ട്ര വിമാനത്താവളം എന്നും അറിയപ്പെടുന്നതാണ് കരീബിയനിലെ സിന്‍റ് മാർട്ടന്‍ ദ്വീപിലെ വിമാനത്താവളം. ഈ വിമാനത്താവളത്തിലേക്ക് വിമാനങ്ങള്‍ ഇറങ്ങുന്നതും പറന്നുയരുന്നതും കണ്ടിരിക്കാനായി വിനോദ സഞ്ചാരികൾ ഇവിടേക്ക് എത്തുന്നു.
വിമാനത്താവളത്തിന് സമീപത്തെ മഹോ ബീച്ച്, രാവിലെയും വൈകീട്ടും വിനോദ സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കും. പറന്നുയരുന്നതും ഇറങ്ങുന്നതുമായി വിമാനങ്ങളുടെ ചിത്രങ്ങൾ പകര്‍ത്താനാണ് സഞ്ചാരികളെത്തുന്നത്. പക്ഷേ, സുരക്ഷാ കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. വിമാനങ്ങൾ ലാന്‍റ് ചെയ്യുന്നതിനായി വളരെ താഴ്ന്നാണ് ഇവിടെ പറക്കുന്നതെന്നത് തന്നെ കാരണം. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ നിരവധി കാഴ്ചക്കാരെ ആകര്‍ഷിച്ചു.
ഇൻസെൽ എയർ എയർലൈനിന്‍റെ എംഡി 80 വിമാനം പറന്നുയരുന്നതിനുള്ള തയ്യാറെടുപ്പിനായി റണ്‍വേയിലേക്ക് തിരിച്ച് നിര്‍ത്തുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വിശാലമായ ആകാശത്ത് മഴമേഘങ്ങൾ തിങ്ങിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. വിമാനം റണ്‍വേയിലേക്ക് ശരിയായ രീതിയില്‍ നിന്നതിന് പിന്നാലെ ആളുകൾ വിമാനത്താവളത്തിന്‍റെ താത്കാലിക ഇരുമ്പ് വേലിയില്‍ പിടിച്ച് നില്‍ക്കുന്നത് കാണാം. പിന്നാലെ വിമാനത്തില്‍ നിന്നുള്ള കാതടപ്പിക്കുന്ന ശബ്ദം കേൾക്കാം.
ഈ സമയം വിമാനത്തിന്‍റെ പിന്നില്‍ നിന്നും വായു പ്രവാഹമുണ്ടാകുന്നു. ഈ വായുപ്രവാഹത്തില്‍പ്പെട്ട് സഞ്ചാരികൾ ബിച്ചിലേക്ക് തെറിച്ച് വീഴുന്നതും. ചിലര്‍ തെന്നി കടലില്‍ വീഴുന്നതും കാണാം. സഞ്ചാരികൾ തീരത്ത് സൂക്ഷിച്ചിരികുന്ന സാധാനങ്ങളെല്ലാം കടലിലേക്ക് പറന്ന് പോകുന്നു. കടലില്‍ വലിയൊരു ദൂരത്തേക്ക് വായുപ്രവാഹം സൃഷ്ടിക്കുന്ന അലയും വീഡിയോയില്‍ കാണാന്‍ കഴിയും. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കുറിപ്പെഴുതാനെത്തി. '100 മീറ്ററിനുള്ളിൽ 120-130 db, ചെവി അടിച്ച് പോകാന്‍ ഇത് മതിയാകും' എന്നായിരുന്നു എന്ന് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ എഴുതിയത്. 'ശബ്ദം മാത്രമല്ല, വായുവിന്‍റെ ഗുണനിലവാരവും മോശമായിരിക്കുമെന്ന് മറ്റൊരു കാഴ്ചക്കാരന്‍ ചൂണ്ടിക്കാട്ടി.


