ജയ്‌പൂരിലെ ആംബർ ഫോർട്ട് സന്ദർശിച്ച യുഎസ് വിനോദ സഞ്ചാരി, ഇന്ത്യക്കാർ മടിയന്മാരും ശരിയായ ശരീരപ്രകൃതി ഇല്ലാത്തവരുമാണെന്ന് പരിഹസിക്കുന്ന വീഡിയോ പങ്കുവെച്ചു. കോട്ടയുടെ മുകളിലേക്ക് കയറാതെ പാതിവഴിയിൽ വിശ്രമിക്കുന്നവരെ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. 

Add Asianetnews as a Preferred SourcegooglePreferred

യ്‌പൂർ സന്ദർശിക്കാനെത്തിയ ഒരു യുഎസ് വിനോദ സഞ്ചാരി, ഇന്ത്യക്കാർ മടിയന്മാരും ശരിയായ ശരീരപ്രകൃതി ഇല്ലാത്തവരും ആണെന്ന് പരിഹസിച്ച് കൊണ്ട് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോ വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ചാർലി ഇവാൻസ് എന്ന് തിരിച്ചറിഞ്ഞ വിനോദ സഞ്ചാരിയാണ് ജയ്‌പൂരിലെ ചരിത്രപ്രസിദ്ധമായ ആംബർ ഫോർട്ടിലേക്കുള്ള യാത്രയ്ക്കിടെ ഈ വീഡിയോ ചിത്രീകരിച്ചത്. കോട്ടയിലേക്കുള്ള നടത്തത്തിനിടയിൽ ക്ഷീണം കാരണം പാതിവഴിയിൽ വിശ്രമിക്കാൻ ഇരുന്ന സന്ദർശകരെ ചൂണ്ടിക്കാണിച്ചാണ് ഇയാൾ ഇത്തരമൊരു പരാമർശം നടത്തിയത്.

കഠിനാധ്വാനം ചെയ്യാൻ മടിയുള്ളവർ

പലരും കോട്ടയുടെ മുകളിലേക്ക് കയറുന്നതിന് പകരം പാതിവഴിയിൽ ഇരിക്കുകയും, പുകവലിക്കുന്നതും, പാനീയങ്ങൾ കുടിക്കുന്നതും ഇയാൾ വീഡിയോയിൽ ചിത്രീകരിക്കുന്നു. ഇന്ത്യക്കാർക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ വലിയ താൽപ്പര്യമില്ലെന്നും അവർ "അല്പം പോലും കഠിനാധ്വാനം ചെയ്യാൻ" തയ്യാറല്ലെന്നും ഇയാൾ വീഡിയോയിൽ വിമ‍ർശിക്കുന്നു. "കോട്ടയിലേക്ക് ഏകദേശം 20 മിനിറ്റ് മാത്രമാണ് നടക്കാനുള്ളത്, എന്നാൽ മിക്ക സന്ദർശകരും അത് പൂർത്തിയാക്കാൻ കഴിയാതെ പാതിവഴിയിൽ നിർത്തുകയാണ്. പ്രവേശന ഫീസായി പണം നൽകിയിട്ടുണ്ടെങ്കിൽ പോലും പലരും യാത്ര പൂർത്തിയാക്കാൻ തയ്യാറാകുന്നില്ല" എന്ന് ഇന്ത്യൻ സന്ദർശകരുടെ ദൃശ്യങ്ങൾ കാണിച്ച് കൊണ്ട് ചാർലി ഇവാൻസ് അഭിപ്രായപ്പെട്ടു.

View post on Instagram

അനുകൂലിച്ചും പ്രതികൂലിച്ചും കുറിപ്പുകൾ

വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. കേവലം ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലെ കാഴ്ചകൾ കണ്ട് ഒരു രാജ്യത്തെ മുഴുവൻ ജനങ്ങളെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് പലരും പ്രതികരിച്ചു. ചിലർ ഈ പരാമർശത്തെ തമാശരൂപേണയാണ് നേരിട്ടത്. "കുന്നിൻ മുകളിൽ ഒരു ക്ഷേത്രമുണ്ടെന്ന് പറഞ്ഞാൽ മതി, ഇന്ത്യക്കാർ എത്ര വേഗത്തിൽ ഓടിക്കയറുമെന്ന് അപ്പോൾ കാണാം" എന്നായിരുന്നു ഒരു കുറിപ്പ്. എന്നാൽ, മറ്റ് ചിലർ ഇത് വംശീയമായ അധിക്ഷേപമാണെന്നും സാംസ്കാരികമായ അറിവില്ലായ്മയാണെന്നും വിമർശിച്ചു. അതേസമയം ഇൻസ്റ്റാഗ്രാമിൽ 4.5 ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ച ഈ വീഡിയോയോട് ചിലർ യോജിക്കുകയും ചെയ്തു. ഇന്ത്യയിൽ കായികക്ഷമതയ്ക്കും വ്യായാമത്തിനും പലപ്പോഴും അർഹമായ പ്രാധാന്യം നൽകാറില്ലെന്ന് ഇവർ അഭിപ്രായപ്പെട്ടു. ഇന്ത്യക്കാർ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം.