24 ലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള യൂട്യൂബർ അരുൺ പൻവാറിന്‍റെ വിവാഹത്തിന് 'ദാനം' എന്ന പേരിൽ 71 ലക്ഷം രൂപയും സ്വർണ്ണവും കൈമാറിയത് വിവാദമായി. ഇത് സ്ത്രീധനം തന്നെയാണെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നു. പിന്നാലെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവം.
വിവാഹത്തിന് സ്ത്രീധനം വാങ്ങുന്ന പതിവിനെതിരെ നിയമനിർമ്മാണം നടത്തിയ രാജ്യമാണ് ഇന്ത്യ. സ്ത്രീധനത്തിന്‍റെ പേരിൽ സ്ത്രീകൾ നിരന്തരം അക്രമങ്ങൾക്ക് വിധേയയാകുന്നുവെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ 1961 ലാണ് സ്ത്രീധന നിരോധനം നിയമം നിർമ്മിക്കപ്പെട്ടത്. എന്നാൽ നിയമം മറികടക്കാന പുതിയ പല പേരുകളിലും ഇന്ത്യയിൽ സ്ത്രീധനം കൈമാറ്റം ചെയ്യപ്പെടുന്നു. ഏറ്റവും ഒടുവിലായി 24 ലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള ഇന്ത്യൻ യൂട്യൂബർ അരുൺ പൻവാറിന്‍റെ വിവാഹത്തിന് 'ദാനം' എന്ന പേരിൽ കൈമാറിയ സ്ത്രീധനത്തുകയാണ് വിവാദമായത്.
ദാനം തന്നെ സ്ത്രീധനം
വിവാഹ വീഡിയോകൾ വ്യാപമായി പങ്കുവയ്ക്കപ്പെട്ടതിന് പിന്നലെ അത് ദാനമല്ലെന്നും സ്ത്രീധനം തന്നെയാണെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ വിമർശിച്ചു. 24 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള യൂട്യൂബ് ചാനലിൽ നിന്ന് പൻവാർ പ്രതിമാസം 20–25 ലക്ഷം രൂപ വരെ സമ്പാദിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നിട്ടും വധുവിന്‍റെ വീട്ടുകാരിൽ നിന്നും ദാനമെന്ന് പേരിൽ 71 ലക്ഷം രൂപയും കാൽക്കിലോയോളം സ്വർണ്ണവും പൻവാർ എങ്ങനെ കൈപറ്റിയെന്ന് നെറ്റിസെന്‍സ് ചോദിച്ചു. പിന്നാലെ ദാനം / സ്ത്രീധനം എന്നിവ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വലിയൊരു ചർച്ച തന്നെ ഓണ്‍ലൈനിൽ നടന്നു.
അറസ്റ്റ് ചെയ്യണമെന്നാവശ്യം
വീഡിയോയിൽ വരന് വേണ്ടി എത്തിച്ച നോട്ടുകെട്ടുകൾ അടുക്കി വച്ചിരിക്കുന്നത് കാണാം. പിന്നാലെ വരന് ബ്രേസ്ലേറ്റ്, മോതിരം, വരൻറെ പിതാവിനും മറ്റ് ബന്ധുക്കൾക്കും സ്വർണ മോതിരം തുടങ്ങിയ നിരവധി സമ്മാനങ്ങൾ വിളിച്ച് പറഞ്ഞ് കൊണ്ട് നൽകുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ അരുൺ പൻവാറിനെയും കുടുംബത്തെയും അസ്റ്റ് ചെയ്തില്ലേയെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾ ചോദിച്ചത്. അരുണിന്‍റെ ഭാര്യ ഒരു സർജനാണെന്നും വിദ്യാസമ്പന്നരായ ആളുകൾ പോലും ഇത്തരത്തിൽ സമ്മാനങ്ങൾ കൈമാറുമ്പോൾ അവർ സ്ത്രീധനത്തിന്‍റെ പേരിൽ പീഡിപ്പിക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നതായും ചിലർ വീഡിയോയ്ക്ക് താഴെ കുറിച്ചു.


