ഉത്തർപ്രദേശിൽ കൃഷി നശിപ്പിക്കുന്ന കുരങ്ങുകളിൽ നിന്ന് രക്ഷനേടാൻ കർഷകർ കരടിയുടെ വേഷം ധരിച്ച് കാവലിരിക്കുന്നു. അധികൃതരുടെ സഹായം ലഭിക്കാത്തതിനാലാണ് ഈ വിചിത്ര മാർഗ്ഗം സ്വീകരിച്ചതെന്നും, കുരങ്ങുകളെ പിടികൂടി മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചതായും റിപ്പോർട്ട് പറയുന്നു.
കൃഷി നശിപ്പിക്കുന്ന കുരങ്ങുകളെ തുരത്താൻ വിചിത്രമായ വഴി തേടി ഉത്തർപ്രദേശിലെ ഒരു കർഷകൻ. സംഭാൽ ജില്ലയിലെ ഫിറോസ്പൂർ ഗ്രാമത്തിലാണ് സംഭവം. തന്‍റെ പാടത്തെ വിളകൾ സംരക്ഷിക്കാൻ കരടിയുടെ വേഷം ധരിച്ചാണ് ധരംബീർ എന്ന കർഷകൻ ഇപ്പോൾ കാവലിരിക്കുന്നത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻ ഐ പുറത്തുവിട്ടതോടെ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
കരടി വേഷം
ഗ്രാമത്തിലെ ഉരുളക്കിഴങ്ങ്, സ്ട്രോബെറി പാടങ്ങളിൽ നൂറിലധികം കുരങ്ങുകളാണ് ദിവസവും നാശനഷ്ടങ്ങൾ വരുത്തുന്നത്. അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ധരംബീറും മറ്റ് ഏതാനും കർഷകരും ചേർന്ന് 4,000 രൂപ മുടക്കി കരടി വേഷം വാങ്ങിയത്. ഈ വേഷം ധരിച്ച് പാടത്തിറങ്ങിയാൽ കുരങ്ങുകൾ പേടിച്ച് ഓടുമെന്ന് കർഷകർ പറയുന്നു. "കുരങ്ങുകൾ വലിയ ശല്യമാണ്. ഈ വേഷത്തിൽ ഞങ്ങളെ കാണുമ്പോൾ അവ പേടിച്ച് ഓടുന്നുണ്ട്. നിലവിൽ രണ്ട് മൂന്ന് പേർ ഇത്തരത്തിൽ കരടി വേഷം ധരിച്ച് കാവൽ നിൽക്കുന്നുണ്ട്. ഇതിനൊരു ശാശ്വത പരിഹാരം വേണം," - ധരംബീർ പറയുന്നു.
ശാശ്വത പരിഹരമല്ല
സംഭവം ശ്രദ്ധയിൽപ്പെട്ടതായി പ്രാദേശിക ഫോറസ്റ്റ് റേഞ്ചർ മനോജ് കുമാർ അറിയിച്ചു. എങ്കിലും കരടി വേഷം ധരിക്കുന്നത് ഒരു ശാശ്വത പരിഹാരമല്ലെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. "ഒരു സ്ഥലത്ത് നിന്ന് ഓടിച്ചാൽ കുരങ്ങുകൾ മറ്റൊരു സ്ഥലത്തേക്ക് പോകും. അവയെ പിടികൂടി കാട്ടിലേക്ക് മാറ്റുകയാണ് ഏക പോംവഴി. ഇതിനായി വനംവകുപ്പ് എല്ലാ ശ്രമങ്ങളും നടത്തും. മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് കുരങ്ങുകളെ പിടികൂടാൻ ശക്തമായ നടപടികൾ സ്വീകരിക്കും," എന്ന് മനോജ് കുമാർ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം 3.5 ലക്ഷത്തിലധികം ആളുകളാണ് ഈ കർഷകന്‍റെ 'കരടി വേഷം' കണ്ടത്. വന്യമൃഗശല്യം നേരിടാൻ കർഷകർ ഇത്തരം വിചിത്ര മാർഗങ്ങൾ തേടേണ്ടി വരുന്നത് ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്.


