ലംബോർഗിനിയിലെ യാത്രക്കിടെ ഓട്ടോ ഡ്രൈവറെ കണ്ട വ്യവസായിയുടെ അപ്രതീക്ഷിത പെരുമാറ്റത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ. ലംബോർഗിനി ഓടിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് താക്കോൽ നൽകി പകരമായി രാകേഷ് ഇദ്ദേഹത്തിന്‍റെ ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. ഈ ഹൃദയസ്പർശിയായ നിമിഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ബെംഗളൂരു: ഒരു ട്രാഫിക് സിഗ്നലിൽ വെച്ചുണ്ടായ ലളിതമായൊരു സംഭാഷണം ഒടുവിൽ ഒരിയ്ക്കലും മറക്കാനാകാത്ത ഒരു അപൂർവ്വ നിമിഷത്തിന് വഴിയൊരുക്കിയ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒരു സൂപ്പർ കാർ ഓടിച്ചു നോക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ഓട്ടോറിക്ഷാ ഡ്രൈവർക്ക് തന്റെ കോടികൾ വിലമതിക്കുന്ന ലംബോർഗിനിയുടെ ചാവി കൈമാറി കൈയടി നേടുകയാണ് ബെംഗളൂരുവിലെ പ്രമുഖ വ്യവസായിയായ രാകേഷ് കെ.എൻ.വി. രാകേഷ് തന്നെയാണ് ഈ ഹൃദയസ്പർശിയായ നിമിഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വ്യവസായിയുടെ ഈ പെരുമാറ്റത്തെയും വിശ്വാസത്തെയും പ്രശംസിച്ചുകൊണ്ട് വീഡിയോ ഇതിനകം തന്നെ ഇന്റർനെറ്റിൽ തരംഗമായിക്കഴിഞ്ഞു.
രാകേഷ് തന്റെ തിളങ്ങുന്ന മഞ്ഞ ലംബോർഗിനി കാറുമായി ബെംഗളൂരുവിലെ റോഡിലൂടെ പോകുമ്പോൾ തൊട്ടടുത്ത് ഒരു ഓട്ടോറിക്ഷ വന്നു നിൽക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. സോഷ്യൽ മീഡിയ വീഡിയോകളിലൂടെ രാകേഷിനെ മുൻപേ പരിചയമുള്ള ഓട്ടോ ഡ്രൈവർ, താൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണെന്നും ഈ ആഡംബര കാർ തനിക്ക് എപ്പോഴും വലിയൊരു കൗതുകമാണെന്നും ആവേശത്തോടെ പറയുന്നു. തുടർന്ന് കാർ ഒന്ന് ഓടിച്ചു നോക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. എന്നാൽ വെറുമൊരു നന്ദി പറച്ചിലിൽ ഒതുക്കി അവിടെ നിന്ന് പോകുന്നതിന് പകരം, ഓട്ടോ ഡ്രൈവറെ അമ്പരപ്പിച്ച ഒരു ഓഫറാണ് രാകേഷ് മുന്നോട്ട് വെച്ചത്.
വണ്ടി റോഡിന്റെ വശത്തേക്ക് ഒതുക്കി നിർത്താൻ പറഞ്ഞ രാകേഷ്, തന്‍റെ ലംബോർഗിനിയുടെ ചാവി ഓട്ടോ ഡ്രൈവർക്ക് കൈമാറി. തുടർന്ന് ഇരുവരും തങ്ങളുടെ വാഹനങ്ങൾ പരസ്പരം മാറി എടുത്തു. ഓട്ടോ ഡ്രൈവർ ഏറെ ശ്രദ്ധയോടെ സൂപ്പർ കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നപ്പോൾ, രാകേഷ് പുഞ്ചിരിയോടെ ഓട്ടോറിക്ഷയിലേക്ക് കയറി.
ഇരുവരും ഒന്നിച്ച് വാഹനങ്ങൾ ഓടിച്ചു പോകുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. തികച്ചും വ്യത്യസ്തമായ രണ്ട് യാത്രാാനുഭവങ്ങളാണ് രണ്ടുപേർക്കും അത് സമ്മാനിച്ചത്. ഓട്ടോ ഡ്രൈവർക്ക് അത് തന്റെ ജീവിതകാലത്തെ വലിയൊരു സ്വപ്നസാക്ഷാത്കാരമായിരുന്നെങ്കിൽ, രാകേഷിന് അത് തന്‍റെ പഴയകാല ജീവിതത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായിരുന്നു.
വീഡിയോ പങ്കുവെച്ചുകൊണ്ട് രാകേഷ് തന്‍റെ വികാരനിർഭരമായ കുറിപ്പും പങ്കുവെച്ചു. ഓട്ടോറിക്ഷയിലുള്ള യാത്ര തന്റെ കരിയറിന്റെ തുടക്കകാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകളെ ഓർമ്മിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അക്കാലത്ത് ഒരു ഓട്ടോക്കൂലി നൽകുന്നത് പോലും വലിയൊരു ഭാരമായിരുന്നു. താൻ ജീവിതത്തിൽ എത്രത്തോളം മുന്നേറിയെന്ന് ഈ യാത്ര ഓർമ്മിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഈയൊരു അവിസ്മരണീയ നിമിഷത്തിനായി ഞാൻ എന്റെ ലംബോർഗിനി വരെ റിസ്ക് എടുത്തു! സത്യം പറഞ്ഞാൽ അദ്ദേഹത്തിന്റെ ഓട്ടോ ഓടിച്ചത് എന്നെ വല്ലാതെ സ്പർശിച്ചു. ഓട്ടോ മീറ്ററിലെ തുക നൽകാൻ പോലും ബുദ്ധിമുട്ടിയിരുന്ന എന്റെ പഴയകാല പോരാട്ടങ്ങളിലേക്ക് അത് എന്നെ കൂട്ടിക്കൊണ്ടുപോയി'- എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്.
ലംബോർഗിനി പോലെ ഇത്രയും വലിയ വിലപിടിപ്പുള്ള ഒരു വാഹനം തികച്ചും അപരിചിതനായ ഒരാളെ വിശ്വസിച്ച് ഏൽപ്പിച്ച രാകേഷിന്റെ മനസ്സിനെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒന്നടങ്കം പ്രശംസിക്കുകയാണ്. സമ്പത്തിനേക്കാൾ വലുതാണ് കാരുണ്യവും സഹാനുഭൂതിയുമെന്ന് ഈ വീഡിയോ തെളിയിക്കുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു. 'സഹോദരാ, നിങ്ങൾ എന്റെ ഹൃദയം കവർന്നു' എന്ന് ഒരാൾ കുറിച്ചപ്പോൾ, ‘ആ ഓട്ടോ ഡ്രൈവറുടെ മുഖത്തെ പുഞ്ചിരി തന്നെ എല്ലാം പറയുന്നുണ്ട്’ എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.


