യുണൈറ്റഡ് സ്റ്റേറ്റ്സിലെ സിയാറ്റിലിൽ ഒരു യാത്രക്കാരനെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ എലിസിയോ മെലെൻഡെസ് എന്ന 26-കാരനെ പോലീസ് കൊലപാതക ശ്രമത്തിന് അറസ്റ്റ് ചെയ്തു. ഇയാൾക്ക് മുൻപ് കൊലപാതക കേസും മാനസികാസ്വാസ്ഥ്യവുമുണ്ടായിരുന്നതായി കണ്ടെത്തി.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു സബ്‌വേ സ്റ്റേഷനിൽ നടന്ന ഒരു ഞെട്ടിക്കുന്ന സംഭവം സ്റ്റേഷനിലെ സിസിടിവി കാമാറയിൽ പതി‌ഞ്ഞു. സിയാറ്റിലിലെ നോർത്ത്ഗേറ്റ് സ്റ്റേഷനിൽ വച്ച് ഒരാൾ ഒരു യാത്രക്കാരനെ ആ സമയം സ്റ്റേഷനിലേക്ക് എത്തിയ ഒരു ലൈറ്റ് റെയിൽ ട്രെയിനിന് മുന്നിലേക്ക് തള്ളിയിടാൻ ശ്രമിക്കുകയായിരുന്നു. മാർച്ച് 19 ന് നടന്ന സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമം

സിസിടിവി ദൃശ്യത്തിൽ ട്രെയിൻ സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നതിനിടെ, ട്രെയിൻ കയറാൻ നിന്നിരുന്ന ഒരാളെ പിന്നിൽ നിന്നും മറ്റൊരാൾ തള്ളുകയായിരുന്നു. ട്രെയിൻ സ്റ്റേഷനിലേക്ക് എത്തിച്ചേരുമ്പോൾ ഫോണിൽ നോക്കി നിൽക്കുകയായിരുന്ന ആളെയാണ് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് ഇയാൾ രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങത്തെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ 26 -കാരനായ എലിസിയോ മെലെൻഡെസ് എന്നയാളെ പ്രതിയാക്കി പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. നോർത്ത്ഗേറ്റ് ട്രെയിൻ സ്റ്റേഷനിൽ നടന്ന സംഭവത്തിന് അഞ്ച് ദിവസങ്ങൾക്ക് ശേഷം മാർച്ച് 24 -ന് ട്രെയിൻ സ്റ്റേഷന് സമീപമുള്ള ഒരു ബിഹേവിയറൽ ഹെൽത്ത് ഫെസിലിറ്റി സെന്‍ററിൽ വച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പീറ്റർ മൈക്കൽ വാൾബ്രൺ എന്നയാളെയാണ് എലിസിയോ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചത്.

അത് മറ്റാരെങ്കിലുമാകാമെന്ന്

അതേസമയം അറസ്റ്റിന് ശേഷം, എലിസിയോ മെലെൻഡെസ് ആരോപണങ്ങൾ നിഷേധിച്ചു, മറ്റാരെങ്കിലും തന്‍റെ വസ്ത്രം ധരിച്ചിരിക്കാമെന്നായിരുന്നു എലിസിയോയുടെ വാദം. ചിലപ്പോൾ അത് എന്‍റെ ഇരട്ടയായിരിക്കാമെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. എന്നാൽ ഏഴര ലക്ഷം ഡോളറിന്‍റെ (ഏതാണ്ട് 7 കോടിയോളം രൂപ) ബോണ്ടിൽ ഇയാളെ തടവിൽ ഇടണമെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ വാദിച്ചു. 2021 -ൽ സ്വന്തം സഹോദരിയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസിൽ എലിസിയോ പ്രതിയായിരുന്നു. എന്നാൽ, ഇയാൾ സ്കീസോഫ്രീനിയ രോഗിയാണെന്നും അതിനാൽ വിചാരണ നേരിടാൻ കഴിവില്ലാത്തയാളാണെന്നുമുള്ള മെഡിക്കൽ രേഖകൾ ഹാജരാക്കിയതിനെ തുടർന്ന് കേസ് തള്ളിപ്പോവുകയായിരുന്നു.