ഹിമാചൽ പ്രദേശിലെ ഉനാ ജില്ലയിൽ പേരക്ക പറിച്ചതിന് നാല് വയസുകാരിയെ ഒരു മുൻ സൈനികൻ ചങ്ങലക്കിട്ടു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ, ബാലാവകാശ സംരക്ഷണ നിയമപ്രകാരം പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രദേശവാസിയും നാവിക ഉദ്യോഗസ്ഥനുമായ  രോഹിത് ജയ്‌സ്വാളാണ് കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയത്. 

ഹിമാചൽപ്രദേശിലെ ഉനാ ജില്ലയിൽ നിന്നും അസ്വസ്ഥകരമായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തോട്ടത്തിലെ പേരമരത്തിൽ നിന്നും പേരക്ക പറിച്ച ഒരു നാല് വയസുകാരിയെ ചങ്ങല ഉപയോഗിച്ച് ഒരു തുണിൽ കെട്ടിയിട്ട വീഡിയോയായിരുന്നു അത്. മുകളിലെ നിലയിലേക്കുള്ള ഒരു സ്റ്റെയർകേസിന്‍റെ കൈവരിയിൽ ഇരുകൈകളും ഇരുമ്പ് ചങ്ങല കൊണ്ട് കൂട്ടിക്കെട്ടിയിട്ട നിലയിലുള്ള പെണ്‍കുട്ടിയുടെ നിൽപ്പ് ആരെയുടെയും ഹൃദയം നുറുക്കും.വീഡിയോയിൽ കുട്ടി നിലവിളിക്കുന്നതും കാണാം.

പേരക്ക പറിച്ചതിന് കൈകൾ ബന്ധിച്ചു

ഉനയിലെ ബഹ്ദാല ഗ്രാമത്തിൽ നിന്നാണ് വീഡിയോ പങ്കുവച്ചതെന്ന് കുറിപ്പിൽ പറയുന്നു. കുടിയേറ്റ കുടുംബത്തിലെ ഒരു പെൺകുട്ടി തോട്ടത്തിൽ നിന്നും പേരക്ക പറിച്ചതിന് വിരമിച്ച ഒരു സൈനികൻ കുട്ടിയെ വടി കൊണ്ട് അടിക്കുകയും പിന്നാലെ സ്റ്റെയർകേസിന്‍റെ കൈവരിയിൽ ഇരു കൈകളും ചങ്ങല കൊണ്ട് ബന്ധിക്കുകയുമായിരുന്നെന്ന് വീഡിയോ പങ്കുവച്ച് കൊണ്ട് ഹേയ്റ്റ് ഡിക്റ്റേറ്റർ എന്ന എക്സ് ഹാന്‍റിലിൽ കുറിച്ചു. കുട്ടിയെ മോചിപ്പിക്കാൻ നാവിക ഉദ്യോഗസ്ഥനായ രോഹിത് ജസ്വാൾ ഇടപെട്ടു. 

Scroll to load tweet…

അദ്ദേഹമാണ് സംഭവത്തിന്‍റെ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. വീഡിയോയിൽ കുട്ടി "എന്നെ രക്ഷിക്കൂ, അങ്കിൾ, എന്നെ രക്ഷിക്കൂ" എന്ന് നിലവിളിക്കുന്നത് കേൾക്കാം. പിന്നാലെ വീഡിയോ വൈറലാവുകയും മുൻ സൈനികനെതിരെ രൂക്ഷമായ വിമ‍ർശനം ഉയരുകയും ചെയ്തു. പിന്നാലെ മുൻ സൈനികൻ തന്‍റെ പ്രവർ‍ത്തിയിൽ ക്ഷമാപണം നടത്തി. ഒപ്പം പെണ്‍കുട്ടിയെ 'തന്‍റെ മകളെ'ന്ന് വിശേഷിപ്പിക്കുകയും തന്‍റെ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തെന്നും കുറിപ്പിൽ പറയുന്നു.

ശക്തമായ നടപടി വേണം

സഹായത്തിനായി കുട്ടി നിലവിളിക്കുന്നത് കേട്ടാണ് അതുവഴി പോവുകയായിരുന്ന പ്രദേശവാസി കൂടിയായ രോഹിത് ജയ്‌സ്വാൾ സംഭവം കണ്ടത്. സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതിന് പിന്നാലെ ഉന പോലീസ്, ബാലാവകാശ സംരക്ഷണ നിയമ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുകളിൽ പറയുന്നു. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഭാരതീയ ന്യായ സംഹിത പ്രകാരം ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. കുട്ടിയെ ബന്ധിച്ച മുന്‍ സൈനികനെതിരെ കർശനമായ നടപടി വേണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചു.