20 വര്‍ഷത്തെ മൗനം; അച്ഛന്‍റെയും അമ്മയുടെയും മൗനം അവസാനിപ്പിക്കാന്‍ 18 കാരന്‍ ചെയ്തത് !
മക്കളോട് വളരെ സ്നേഹത്തോടെ ഇടപഴകുകയും സംസാരിക്കുകയും ചെയ്യുന്ന ഒട്ടൗ കതയാമ ഭാര്യയുടെ മുഖത്ത് നോക്കുന്നത് പോലും അപൂർവമാണെന്ന് ഇവരുടെ മക്കളിൽ നിന്നും ടിവി ഷോ അധികൃതർ മനസ്സിലാക്കി.
![18-year-old did to end the silence of his father and mother bkg 18-year-old did to end the silence of his father and mother bkg](https://static-ai.asianetnews.com/images/01hhp9bp27r6t5kgywcfr1gzvn/otou-katayama-and-yumi_363x203xt.jpg)
ഇരുപത് വര്‍ഷമായി തന്‍റെ അച്ഛന്‍ ഒട്ടൗ കതയാമയും അമ്മ യുമിയും തമ്മില്‍ സംസാരിച്ചിട്ടെന്നും ഇരുവരുടെയും മൗനം അവസാനിപ്പിക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് 18 കാരനായ ഒരു യുവാവ് ഹോക്കൈഡോ ടിവിയിൽ സംപ്രേഷണം ചെയ്ത ഒരു ടെലിവിഷൻ ഷോയിലേക്ക് കത്തെഴുതി. യുവാവിന്‍റെ വിചിത്രമായ ആവശ്യം കേട്ട ടെലിവിഷന്‍ ഷോ അവതാരകര്‍ കാര്യമന്വേഷിച്ച് ചെന്നു. ആ കൗമാരക്കാരന്‍ പറഞ്ഞത് ശരിയായിരുന്നു. അവന്‍റെ അച്ഛനും അമ്മയും പരസ്പരം സംസാരിച്ചിട്ട് 20 വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നാല്‍ ഇതിനിടെ ഇരുവര്‍ക്കും മൂന്ന് കുട്ടികള്‍ ജനിച്ചു. പക്ഷേ അവര്‍ക്കിടയില്‍ മൗനം മാത്രം തളം കെട്ടിനിന്നു.
2016 ലാണ് തന്‍റെ അച്ഛൻ വർഷങ്ങളായി അമ്മയോട് സംസാരിച്ചിട്ടില്ലെന്നും ഈ പ്രശ്നത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് കൊണ്ട് 18 വയസ്സുകാരന്‍ ടിവി ഷോയിലേക്ക് കത്തെഴുതിയത്. ടിവി ഷോയുടെ അവതാരകര്‍ ഒട്ടൗ കതയാമയുടെയും അയാളുടെ ഭാര്യ യുമിയുടെയും ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മക്കളോട് വളരെ സ്നേഹത്തോടെ ഇടപഴകുകയും സംസാരിക്കുകയും ചെയ്യുന്ന ഒട്ടൗ കതയാമ ഭാര്യയുടെ മുഖത്ത് നോക്കുന്നത് പോലും അപൂർവമാണെന്ന് ഇവരുടെ മക്കളിൽ നിന്നും അധികൃതർ മനസ്സിലാക്കി. ഭാര്യയുടെ ചോദ്യങ്ങൾക്ക് അപൂർവമായി ലഭിക്കുന്ന ചില തലയാട്ടലുകൾ മാത്രമാണ് 20 വർഷമായി ഈ ദമ്പതികൾക്കിടയിൽ ഉള്ള ഏക ആശയവിനിമയമെന്നും ഇവർ കണ്ടെത്തി.
ഒടുവിൽ ഭാര്യയോട് സംസാരിക്കാത്തത് എന്തുകൊണ്ടാണെന്ന ഷോ അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഒട്ടൗ പറഞ്ഞത്, ഭാര്യ തന്നെക്കാൾ നന്നായി കുട്ടികളുടെ കാര്യം ശ്രദ്ധിക്കുന്നു. എന്നാല്‍ തനിക്ക് അതിന് കഴിഞ്ഞില്ല. ഈ നിരാശയും പരിഭവവുമാണ് കഴിഞ്ഞ 20 വർഷത്തോളം ഭാര്യയോട് മിണ്ടാതിരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ്. അതേസമയം തന്‍റെ പ്രവര്‍ത്തിയില്‍ തനിക്ക് ഖേദമുണ്ടെന്നും ഭാര്യയോട് താന്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാഹത്തിന് മുമ്പ് ആണ്‍കുട്ടികള്‍ക്ക് ഒന്നിലധികം പങ്കാളികളെ അനുവദിക്കുന്ന ഗോത്രം !
ഒടുവിൽ ഷോ അധികൃതരുടെ കൂടി സഹായത്തോടെ ഇരുവരും തമ്മിൽ സംസാരിക്കുന്നതിനായി ഒരു പാർക്കിൽ കണ്ടുമുട്ടി. അങ്ങനെ ആ പാര്‍ക്കില്‍ വച്ച് 20 വർഷങ്ങൾക്ക് ശേഷം ഒട്ടൗ സ്വന്തം ഭാര്യയോട് സംസാരിച്ചു. സംസാരിച്ചിട്ട് ഒരുപാട് കാലമായന്ന് തനിക്കറിയാമെന്നും കുട്ടികൾക്കായി ഇതുവരെയും ചെയ്ത എല്ലാ കാര്യങ്ങൾക്കും നന്ദിയുണ്ടെന്നും അയാൾ ഭാര്യയോട് പറഞ്ഞു. ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ടെന്ന് താൻ മനസ്സിലാക്കുന്നുവെന്നും ഇനിയങ്ങോട്ടും ഒരുമിച്ച് പോകാം എന്നുമായിരുന്നു അയാളുടെ വാക്കുകൾ. വർഷങ്ങൾക്ക് ശേഷം തങ്ങളുടെ മാതാപിതാക്കൾ പരസ്പരം സംസാരിക്കുന്നതിന് അവരുടെ മക്കളും നിറകണ്ണുകളോടെ സാക്ഷികളായി.
വർഷങ്ങൾക്ക് മുൻപ് ഹോക്കൈഡോ ടിവിയിൽ സംരക്ഷണം ചെയ്ത ഈ കുടുംബ വിശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുകയാണ്. UNILAD എന്ന ഇൻസ്റ്റാഗ്രാമിൽ ഇവരുടെ കഥ വീണ്ടും പോസ്റ്റ് ചെയ്തതോടെയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ഇത് വീണ്ടും ചർച്ചയായിരിക്കുന്നത്. ഭർത്താവിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് ക്രൂരമായ മാനസിക പീഡനമാണെന്നാണ് പുതു തലമുറ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ വിലയിരുത്തല്‍. ഒട്ടൗ ഒരു 'നാർസിസിസ്റ്റിക്" ആണെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്.
രണ്ടാം ലോകമഹായുദ്ധത്തിനിടെ ഇന്ത്യയില്‍ തകര്‍ന്ന് വീണ 600 യുഎസ് യുദ്ധ വിമാനങ്ങള്‍ !