രണ്ട് പേര്‍ ഒരു ബൈക്കിൽ രണ്ട് ദിവസം ഗ്രാമം മുഴുവനും ഓടി നടന്ന് തെരുവ് നായ്ക്കളെ വെടിവച്ച് കൊല്ലുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. 

രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ ഓഗസ്റ്റ് 2, 3 തീയതികളിലായി തോക്കുമായി ബൈക്കിൽ സഞ്ചരിച്ച രണ്ട് പേര്‍ 25-ലധികം തെരുവ് നായ്ക്കളെ വെടിവച്ച് കൊലപ്പെടുത്തിയതായി പരാതി. ഇതിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലയാതോടെ ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി. വീഡിയോകൾ വൈറലാവുകയും പരാതി ശക്തമാവുകയും ചെയ്തതിന് പിന്നാലെ പ്രതികളെ കുറിച്ച് അന്വേഷിക്കുകയാണെന്ന് രാജസ്ഥാന്‍ പോലീസ് അറിയിച്ചു.

രാജസ്ഥാനിലെ കുമാവാസ് ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ദുമ്ര ഗ്രാമവാസിയായ ഷിയോചന്ദ് ബവേറിയ എന്ന മുഖ്യപ്രതി തെരുവ് നായ്ക്കളെ കൊന്നൊടുക്കാനായി തോക്കുമായി ബൈക്കില്‍ ഗ്രാമത്തിലൂടെ പരസ്യമായി കറങ്ങുന്നത് വീഡിയോയിൽ കാണാം. ബൈക്കിൽ ഒരു സഹായിയോടൊപ്പം എത്തിയ ഷിയോചന്ദ് ബവേറിയ നായ്ക്കളെ തൊട്ടടുത്ത് നിന്ന് വെടിവെച്ച് കൊല്ലുന്നത് വീഡിയോയിലുണ്ട്. മറ്റൊരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൂന്നാമത്തെയാളാണ് സംഭവം ചിത്രീകരിച്ചതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

Scroll to load tweet…

തെരുവിന്‍റെ പല ഭാഗത്തായി നിരവധി നായ്ക്കൾ വെടിയേറ്റ് ചത്ത് കിടക്കുന്നത് വീഡിയോയില്‍ കാണാം. ഒപ്പം ഗ്രാമത്തിലെ ചെറിയ വഴികളിലൂടെ നടന്നും മറ്റ് സ്ഥലങ്ങളില്‍ ബൈക്കില്‍ സഞ്ചരിച്ചും ഇയാൾ തെരുവ് നായ്ക്കൾക്ക് നേരെ വെടിവയ്ക്കുന്നതും വീഡിയോയില്‍ കാണാം. ഈ അക്രമ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും ജനങ്ങളിലും വലിയ വിമര്‍ശനമാണ് സൃഷ്ടിച്ചത്. സംഭവത്തില്‍ ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യത് ശിക്ഷിക്കണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. നിയമം പരസ്യമായി ലംഘിക്കപ്പെടുമ്പോൾ പോലീസ് നിഷ്കൃയരായി നോക്കി നില്‍ക്കുകയാണെന്ന് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലെഴുതി. പ്രധാന പ്രതി ഒളിവിലാണെന്നും ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയെന്നും പോലീസ് പറയുന്നു.