അടുക്കള പുതുക്കിപ്പണിയുന്നതിനിടെ വെളിപ്പെട്ടത് 400 വര്‍ഷം പഴക്കമുള്ള ചിത്രങ്ങള്‍ !
ഒരു കൂട്ടില്‍ കിടക്കുന്ന മനുഷ്യനെ ഒരു മാലാഖ വലിച്ചിഴയ്ക്കുന്ന ഒരു ബൈബിള്‍ രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ ഒരു വെള്ള കുതിര വണ്ടിയില്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നത് പോലെ തോന്നിക്കുന്ന ഒരു മനുഷ്യന്‍റെ ചിത്രവും കാണാം.
വീടിന്‍റെ അടുക്കള പുതുക്കി പണിയുന്നതിനിടെ ലഭിച്ച നിധി കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് ബ്രിട്ടീഷ് പൗരനായ ലൂക്ക് ബഡ്‌വർത്ത്. ഇംഗ്ലണ്ടിലെ പ്രശസ്തമായ യോർക്ക് നഗരത്തിലെ മിക്ക്‌ലെഗേറ്റിലാണ് അദ്ദേഹം താമസിക്കുന്നത്. ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ ഗവേഷകനായ അദ്ദേഹം തന്‍റെ വീടിന്‍റെ അടുക്കള പുതുക്കിപ്പണിയുന്നതിനിടെ കണ്ടെത്തിയത് ദേശീയ പ്രാധാന്യമുള്ള ഏതാണ്ട് 400 വര്‍ഷം പഴക്കമുള്ള ചുവര്‍ ചിത്രങ്ങളായിരുന്നു. ചിത്രങ്ങളുടെ കാര്‍ബണ്‍ ഡേറ്റിങ്ങ് പരിശോധന നടത്തിയപ്പോള്‍ അത് 1660 കളില്‍ വരച്ചതാണെന്ന് കണ്ടെത്തി.
29 കാരനായ ലൂക്ക് ബഡ്‌വർത്ത് കഴിഞ്ഞ വര്‍ഷമാണ് തന്‍റെ അടുക്കള പുതുക്കിപ്പണിയാന്‍ തീരുമാനിച്ചത്. ഇതിനായി കരാറെടുത്തയാള്‍ അറ്റകുറ്റപണികള്‍ക്കിടെ അടുക്കളയിലെ അലമാരയ്ക്ക് താഴെ ചില പ്രത്യേക ഇടങ്ങള്‍ കണ്ടെത്തി. "അത് മനോഹരമായ നിറങ്ങളില്‍ വരച്ച എലിസബത്ത് കാലഘട്ടത്തിലെ ചുമര്‍ ചിത്രങ്ങളുടെ അവശേഷിപ്പിക്കുകളായിരുന്നു." തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 1635 -ൽ ഫ്രാൻസിസ് ക്വാർലെസ് എന്ന കവിയുടെ എംബ്ലംസ് എന്ന പുസ്തകത്തിലെ രംഗങ്ങളാണ് തന്‍റെ അടുക്കള ചുമരിലുള്ളതെന്ന് അദ്ദേഹം മനസിലാക്കി.
ഒരു കൂട്ടില്‍ കിടക്കുന്ന മനുഷ്യനെ ഒരു മാലാഖ വലിച്ചിഴയ്ക്കുന്ന ഒരു ബൈബിള്‍ രംഗമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു വെള്ള കുതിര വണ്ടിയില്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നത് പോലെ തോന്നിക്കുന്ന ഒരു മനുഷ്യനെയും ചിത്രീകരിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ ചരിത്രപ്രാധാന്യം തിരിച്ചറിഞ്ഞ അദ്ദേഹം ഹിസ്റ്റോറിക്ക് ഇംഗ്ലണ്ടുമായി ബന്ധപ്പെടുകയും അവയുടെ പ്രധാന്യത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ചുമര്‍ ചിത്രങ്ങളുടെ വലിയ ഫോട്ടോകള്‍ എടുത്തശേഷം ചുമര്‍ ചിത്രങ്ങള്‍ സുരക്ഷിതമായി പൊതിഞ്ഞ് സൂക്ഷിക്കാന്‍ അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ആശ്ചര്യപ്പെടുത്തുന്ന കണ്ടെത്തലായിരുന്നു ചുമര്‍ ചിത്രങ്ങളുടെതെന്നും യോര്‍ക്കിനെ സംബന്ധിച്ച് ചുമര്‍ ചിത്രങ്ങള്‍ അത്യപൂര്‍വ്വമാണെന്നും ഇത് ദേശീയ പ്രധാന്യവും പ്രത്യേക താത്പര്യവുമുള്ള ഒന്നാണെന്നും പുരാവസ്തു ഗവേഷകനായ സൈമണ്‍ ടെയ്‍ലര്‍ പറഞ്ഞു.