കാലുകളില്ല പരിധികളും; എവറസ്റ്റ് കീഴടക്കാൻ ഒരുങ്ങി കാൽമുട്ടുകൾക്ക് താഴേക്ക് നഷ്ടമായ 43 കാരനായ മുന്‍ സൈനീകന്‍
ഈ പര്യവേഷണം വിജയകരമായാല്‍ 8,849 മീറ്റർ (29,032 അടി) കൊടുമുടിയിൽ നിന്ന് ലോകം കാണുന്ന ആദ്യത്തെ കാൽമുട്ടുകൾക്ക് താഴെ അംഗവൈകല്യമുള്ളയാളായി മഗർ മാറും.
മുൻ ഗൂർഖ സൈനികനായ ഹരി ബുദ്ധ മഗർ ഹിമാലയത്തിന്‍റെ തണലിലാണ് വളർന്നത്. എന്നാൽ തന്‍റെ കാലുകൾ നഷ്ടമായതിന് ശേഷമാണ് കുട്ടിക്കാലം മുതൽ ഉള്ളിൽ സൂക്ഷിച്ച ഒരു സ്വപ്നം യാഥാർത്ഥ്യമാക്കാൻ അദ്ദേഹം തീരുമാനിച്ചത്. ആ വലിയ സ്വപ്നം ഇരുകാലുകളും ഉള്ളവർക്ക് പോലും അത്ര എളുപ്പത്തിൽ യാഥാർത്ഥ്യമാക്കാൻ സാധിക്കുന്ന ഒന്നായിരുന്നില്ല, അതെ, എവറസ്റ്റ് കൊടുമുടി കീഴടക്കുക. നീണ്ടനാളത്തെ കഠിനാധ്വാനത്തിനും പരിശീലനങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ അദ്ദേഹം അടുത്തമാസം തന്‍റെ ആ വലിയ സ്വപ്നത്തിലേക്ക് യാത്ര തിരിക്കുകയാണ്.
43 കാരനായ മഗർ, 2010-ൽ അഫ്ഗാനിസ്ഥാനിൽ ബ്രിഗേഡ് ഓഫ് ഗൂർഖാസിനൊപ്പം സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് ഒരു സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഇരുകാലുകളും നഷ്ടമായത്. അദ്ദേഹത്തിന്‍റെ ഈ പര്യവേഷണം വിജയകരമായാല്‍ 8,849 മീറ്റർ (29,032 അടി) കൊടുമുടിയിൽ നിന്ന് ലോകം കാണുന്ന ആദ്യത്തെ കാൽമുട്ടുകൾക്ക് താഴെ അംഗവൈകല്യമുള്ളയാളായി മഗർ മാറും. രണ്ട് കാലുകളും നഷ്ടപ്പെട്ടതിന് ശേഷം തനിക്ക് ശാരീരികമായി എന്ത് ചെയ്യാൻ കഴിയും എന്നതായിരുന്നു മനസ്സിലെ ചിന്ത. അത് തന്‍റെ മനസ്സിനെ കൂടുതൽ വിശാലമായി ചിന്തിക്കാൻ പ്രേരിപ്പിച്ചg. പരിശ്രമിക്കാനുള്ള മനസ്സും തോൽവികളെ ഭയക്കാതിരിക്കുകയും ചെയ്താൽ ഒരുനാൾ വിജയം തേടിയെത്തും എന്ന് തന്നെയാണ് താൻ പ്രതീക്ഷിക്കുന്നത്. എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മഗർ എഎഫ്‌പിയോട് പറഞ്ഞു.
ഇതിന് മുൻപ് കാൽമുട്ടിന് താഴേക്ക് മുറിച്ച് കളയപ്പെട്ട, എവറസ്റ്റ് കൊടുമുടി കയറിയ രണ്ട് വ്യക്തികൾ ന്യൂസിലൻഡുകാരനായ മാർക്ക് ഇംഗ്ലിസും ചൈനയുടെ സിയാ ബോയുവും ആണ്. പ്രത്യേകം രൂപകല്പന ചെയ്ത സ്യൂട്ടും പ്രോസ്തെറ്റിക്സിൽ ഘടിപ്പിച്ച ഗ്രിപ്പുകളും ധരിച്ചാണ് മഗർ എവറസ്റ്റ് കയറാൻ തീരുമാനിച്ചിരിക്കുന്നത്. നേപ്പാളിലെ മേരാ കൊടുമുടിയും (6,476 മീറ്റർ) ആൽപ്‌സിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മോണ്ട് ബ്ലാങ്കും (4,808 മീറ്റർ) വിജയകരമായി കീഴടക്കിയതിന് ശേഷമാണ് തന്‍റെ സ്വപ്നദൗത്യവുമായി ഇദ്ദേഹം മുന്നോട്ട് വന്നിരിക്കുന്നത്.
തന്‍റെ ഈ ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യമായി മഗർ ഉയർത്തിക്കാട്ടുന്നത് വൈകല്യങ്ങളെ കുറിച്ചുള്ള ശരിയായ അവബോധം സൃഷ്ടിക്കുകയാണ്. ഒരുപക്ഷേ തനിക്ക് വൈകല്യത്തെ കുറിച്ചുള്ള ശരിയായ അവബോധം മുൻപേ ലഭിച്ചിരുന്നെങ്കിൽ തന്‍റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട രണ്ട് വർഷങ്ങൾ താൻ നഷ്ടപ്പെടുത്തി കളയില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. വൈകല്യം ഒരു കുറവല്ലെന്നും പോരാടാനുള്ള മനസ്സാണ് വേണ്ടതെന്നും ലോകത്തിന് കാണിച്ച് കൊടുക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു. പര്യവേഷണം വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് മഗറിന്‍റെ ഗൈഡ് കൃഷ്ണ ഥാപ്പയും.
എട്ട് വയസുകാരിയുടെ സന്ദേശം, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കടലില്‍ നിന്ന് കണ്ടെത്തി!