സമ്മര്‍ദ്ദമാണോ? എന്നാലീ ജോലിയില്‍ തുടരേണ്ടതില്ല; ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടതായി ആരോപണം
ഒരു ദിവസം ഒരു റാൻഡം സർവേ നടത്തി. ഒറ്റരാത്രി കൊണ്ട് ആളുകളെ പിരിച്ചുവിട്ടുവെന്നും യുവതി ആരോപിക്കുന്നു.
ജോലി സ്ഥലങ്ങളിലെ ചൂഷണങ്ങളെ കുറിച്ചും, അനീതികളെ കുറിച്ചും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'യെസ്മാഡം' എന്ന ബ്യൂട്ടി സർവീസ് സ്റ്റാർട്ടപ്പിലെ എച്ച് ആർ മാനേജർ അയച്ചതെന്ന് പറയുന്ന ഒരു ഇമെയിൽ സന്ദേശത്തിന്റെ സ്ക്രീൻഷോട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒരു ഇൻ്റേണൽ സർവേയിൽ പങ്കെടുത്ത ജീവനക്കാരെ പിരിച്ചുവിട്ടതായി കാണിക്കുന്നതാണ് സന്ദേശം. സർവേയിൽ പങ്കെടുത്തവരിൽ 'സമ്മർദ്ദം നേരിടുന്നു' എന്ന് പറഞ്ഞവരെയാണത്രെ പിരിച്ചു വിട്ടിരിക്കുന്നത്. യെസ്മാഡത്തിലെ ഒരു ജീവനക്കാരിയാണ് ലിങ്ക്ഡ്ഇനിൽ ഇമെയിലിൻ്റെ സ്ക്രീൻഷോട്ട് പങ്കുവച്ചിരിക്കുന്നത്. പിരിച്ചുവിട്ട നൂറോളം ജീവനക്കാരിൽ താനുമുണ്ട് എന്നാണ് യുവതി പറയുന്നത്.
യെസ്മാഡത്തിൽ എന്താണ് സംഭവിക്കുന്നത് എന്നാണ് യുവതി ചോദിക്കുന്നത്. ഒരു ദിവസം ഒരു റാൻഡം സർവേ നടത്തി. ഒറ്റരാത്രി കൊണ്ട് ആളുകളെ പിരിച്ചുവിട്ടുവെന്നും യുവതി ആരോപിക്കുന്നു.
അടുത്തിടെ, ജോലിസ്ഥലത്തെ സമ്മർദ്ദത്തെക്കുറിച്ച് നിങ്ങൾക്കെങ്ങനെ അനുഭവപ്പെടുന്നു എന്ന് മനസിലാക്കാൻ ഞങ്ങൾ ഒരു സർവേ നടത്തി. നിങ്ങളിൽ പലരും നിങ്ങളുടെ ആശങ്കകൾ പങ്കിട്ടു, അത് ഞങ്ങൾ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. തങ്ങളുടേത് ആരോഗ്യകരവും എല്ലാവരെയും സപ്പോർട്ട് ചെയ്യുന്നതുമായ കമ്പനിയാണ് എന്നുമെല്ലാം മെയിൽ സന്ദേശത്തിൽ പറയുന്നുണ്ട്. എന്നാൽ, ഇങ്ങനെ സമ്മർദ്ദം അനുഭവിച്ചുകൊണ്ട് ജോലിയില്‍ തുടരേണ്ടതില്ല. കമ്പനി അക്കാര്യത്തില്‍ ഒരു തീരുമാനമെടുത്തിട്ടുണ്ട്. അത് ബാധിച്ച ജീവനക്കാര്‍ക്ക് പ്രത്യേകം വിവരങ്ങളറിയിക്കും എന്നാണ് മെയിലിൽ പറയുന്നത്.
വളരെ പെട്ടെന്നാണ് സ്ക്രീൻഷോട്ട് വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ വൈറലായി മാറിയത്. നിരവധിപ്പേരാണ് രൂക്ഷമായി പ്രതികരിച്ചത്. ഇത് ഒരിക്കലും അനുവദിക്കരുത് എന്നും പ്രതികരിക്കണം എന്നും പലരും കമന്റ് ചെയ്തു. മറ്റ് ചിലർ അപമാനം എന്നാണ് കമന്റ് നൽകിയത്.
എന്നാൽ, അതേസമയം, ഇത് മറ്റ് വല്ല പ്ലാനുകളുടെയും ഭാഗമാണോ, അല്ലാതെ ഇങ്ങനെ സംഭവിക്കുമോ എന്ന് സംശയമുന്നയിച്ചവരും കുറവല്ല. ഇത് ആളുകളുടെ ശ്രദ്ധയാകർഷിക്കാനുള്ള ഒരു മാർഗമായിരിക്കാം എന്നും പിആർ സ്റ്റണ്ടിന്റെ ഭാഗമായിരിക്കാം എന്നും അഭിപ്രായപ്പെട്ടവർ അനവധിയാണ്.
ബൈക്ക് ടാക്സി, മാസം വരുമാനം 80,000 മുതൽ 85,000 വരെ, വൈറലായി യുവാവ്