വെറും രണ്ട് ദിവസം എടുത്ത് മികച്ച ഉപകരണങ്ങൾ കൊണ്ടായിരിക്കാം ഇയാൾ ചുമർ തുരന്നതെന്ന് ജയില്‍ അധികൃതര്‍ കരുതുന്നു. 

ബ്രസീലിൽ തടവറ തുരന്ന് പുറത്ത് കടക്കാനുള്ള തടവ് പുള്ളിയുടെ ശ്രമം പരാജയപ്പെട്ടു. ചുമര്‍ തുരന്നെങ്കിലും ശരീരത്തിന്‍റെ പകുതി മാത്രമേ ഇയാൾക്ക് പുറത്ത് കടത്താന്‍ കഴിഞ്ഞെള്ളൂ. രാവിലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തുമ്പോൾ അരയ്ക്ക് മുകളിലേക്ക് ചുമരിന് പുറത്തേക്ക് ഇട്ട് ഒരാൾ തല കീഴായി കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് ഏറെ ശ്രമകരമായ പ്രവര്‍ത്തയിലൂടെ പോലീസ് ഇയാളെ ദ്വാരത്തില്‍ നിന്നും രക്ഷപ്പെടുത്തി.

റിയോ ബ്രാങ്കോയിലെ ഏക്കറിലെ ജയിലിലാണ് ഈ അസാധാരണമായ രക്ഷപ്പെടല്‍ റിപ്പോര്‍ട്ട് ചെയ്തത്. 29 കാരനായ അലൻ ലിയാൻഡ്രോ ഡ സിൽവയാണ് ചുമര്‍ തുരന്ന് രക്ഷപ്പെടാനുള്ള ശ്രമം നടത്തി പരാജയപ്പെട്ടതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഇയാൾ രണ്ട് ദിവസമെടുത്ത് ആധുനിക ആയുധങ്ങൾ ഉപയോഗിച്ചാകാം ജയില്‍ ഭിത്തി തുരന്നതെന്നും ജയില്‍ അധികൃതര്‍ പറയുന്നു.

ജയില്‍ ഭിത്തിയിലുണ്ടാക്കിയ ദ്വാരം തനിക്ക് കടന്ന് പോകാന്‍ മതിയായതാണെന്ന് കണക്ക് കൂട്ടിയ അലൻ ലിയാൻഡ്രോ ഡ സിൽവ അതിലൂടെ നൂണ് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും അരഭാഗം വച്ച് കുടുങ്ങിപ്പോവുകയായിരുന്നു. പിന്നീട് തിരിച്ചിറങ്ങാനോ മറുഭാഗം കടക്കാനോ അലന് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍ 16 -ന് പുലര്‍ച്ചയോടെയാണ് അലനെ ചുമരില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. ചുമരില്‍ നിന്നും ഇയാളെ പുറത്തിറക്കാന്‍ ജയിൽ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഫയര്‍ഫോഴ്സിനെ വിളിച്ച് വരുത്തി അവരുടെ സഹായത്തോടെയാണ് അലനെ പുറത്തെടുത്തത്. അലന് പരിക്കേല്‍ക്കാതിരിക്കാനായി ഏറെ ശ്രദ്ധയോടെ ശ്രമകരമായ പരിശ്രമമാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ നടത്തിയത്. ക്രോണ്‍ക്രീറ്റ് ഡ്രില്ലര്‍ ഉപയോഗിച്ച് ചുമര്‍ കൂടുതല്‍ തുരന്ന് അലനെ പുറത്തെടുക്കുകയായിരുന്നു.

അതേസമയം അലന് ചുമര്‍ തുരക്കാനുള്ള ഉപകരണങ്ങൾ എവിടെ നിന്ന് ലഭിച്ചെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. ബ്രസീല്‍ ജയിലുകളില്‍ പാര്‍പ്പിക്കാന്‍ കഴിയുന്നതിന്‍റെ എത്രയോ ഇരട്ടി തടവുകാരാണ് ഉള്ളത്. ഇത് മൂലം ഉദ്യോഗസ്ഥര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന പരാതിയുമുണ്ട്. ഇത് ആദ്യമായല്ല ബ്രസില്‍ ജയിലില്‍ നിന്നും ഇത്തരത്തില്‍ രക്ഷപ്പെടാന്‍ ശ്രമം നടക്കുന്നത്. 2022 ലും 2024 ലും സമാനമായ രീതിയില്‍ രക്ഷപ്പെടല്‍ തടവുകാര്‍ ശ്രമം നടത്തിയിരുന്നെങ്കിലും ഇവരെല്ലാംചുമരില്‍ കുടുങ്ങിപ്പോവുകയായിരുന്നു.