ഒരു യാത്രക്കാരിക്ക് നഷ്ടപ്പെട്ട എയർപോഡ്സ് കണ്ടെത്താൻ ഓട്ടോ ഡ്രൈവർ ഒന്നര മണിക്കൂർ ചെലവഴിച്ച കഥ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഭാഷാഭേദമെന്യേ ഡ്രൈവറുടെ സഹായ മനസ്കതയെ ഉപയോക്താക്കൾ പ്രശംസിച്ചു.

രു ഓട്ടോ ഡ്രൈവർ യാത്രക്കാരിക്ക് നഷ്ടപ്പെട്ട എയർപോഡ്സ് കണ്ടെത്താൻ സഹായിച്ചതോടെ ഓൺലൈനിൽ അദ്ദേഹത്തിന്‍റെ കഥ ഏറെപ്പേരുടെ ശ്രദ്ധ നേടി. പാലക് മൽഹോത്ര എന്ന എക്സ് ഉപഭോക്താവ് പങ്കുവെച്ച സംഭവക്കുറിപ്പിന് സമൂഹ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയോടെയാണ് ലഭിച്ചത്. യാത്രയ്ക്കിടെ നഷ്ടപ്പെട്ട് പോയ എയര്‍പോഡ് കണ്ടെത്താന്‍ ഏതാണ്ട് ഒന്നര മണിക്കൂറോളമാണ് ഓട്ടോ ഡ്രൈവർ ചെലവഴിച്ചത്. അത്രയും നേരം ഓട്ടം പോയിരുന്നെങ്കില്‍ അദ്ദേഹത്തിന് കുറച്ച് പണം സമ്പാദിക്കാമായിരുന്നു. എന്നാല്‍ അത് വേണ്ടെന്ന് വച്ച ഓട്ടോ ഡ്രൈവറുടെ തീരുമാനത്തെ സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിനന്ദിച്ചു.

സമൂഹ മാധ്യമ കുറിപ്പ് അനുസരിച്ച് ഒരു ഓട്ടോറിക്ഷ യാത്രക്കിടയിലാണ് യുവതിയുടെ എയർപോഡ്സ് നഷ്ടപ്പെട്ടത്. ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങിയതിന് ശേഷമാണ് തന്‍റെ കൈവശം എയർപോഡ്സില്ലെന്ന് എന്ന കാര്യം യുവതി ശ്രദ്ധിച്ചത് തന്നെ. ഉടൻ തന്നെ 'ഫൈൻഡ് മൈ' ഫീച്ചർ ഉപയോഗിച്ച് താൻ മുൻപ് കയറിയ ഓട്ടോറിക്ഷയിൽ അതുണ്ടെന്ന് അവര്‍ കണ്ടെത്തി. തുടർന്ന് മറ്റൊരു ഓട്ടോറിക്ഷ ബുക്ക് ചെയ്യുകയും ആ ഡ്രൈവറോട് തൻറെ നഷ്ടപ്പെട്ടുപോയ എയർപോഡ്സിന്‍റെ ലൊക്കേഷൻ പിന്തുടരാൻ യുവതി ആവശ്യപ്പെടുകയുമായിരുന്നു.

വൈറൽ കുറിപ്പ്

വൈറലായ സമൂഹ മാധ്യമ കുറിപ്പിന്‍റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്; മൂന്ന് സ്ഥലങ്ങളിലായി ഏകദേശം ഒന്നര മണിക്കൂറോളം നീണ്ട ഒരു തിരച്ചിലായിരുന്നു നടന്നത്. ആദ്യത്തെ ഓട്ടോ ഡ്രൈവർ എയർപോഡ്സ് എടുത്തതായി യുവതി ആദ്യം കരുതിയെങ്കിലും, മറ്റൊരു യാത്രക്കാരനാണ് അത് എടുത്തതെന്ന് പിന്നീട് മനസ്സിലായി. ഈ അന്വേഷണത്തിൽ ഏറെ സഹായിച്ചത് ദർശൻ എന്ന, യുവതി രണ്ടാമത് വിളിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറായിരുന്നു. ദർശൻ ക്ഷമയോടെ അവരെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോവുക മാത്രമല്ല, ആദ്യത്തെ ഡ്രൈവറെ കൊണ്ട് ആ യാത്രക്കാരനെ കണ്ടെത്തി എയർപോഡുകൾ തിരികെ വാങ്ങാനും സഹായിച്ചു.

Scroll to load tweet…

ഭാഷയും തടസം

ഇത് അത്ര എളുപ്പമുള്ള ഒരു കാര്യമായിരുന്നില്ല. കാരണം യുവതിക്ക് കന്നടയും ദർശന് യുവതിക്ക് അറിയാമായിരുന്ന ഇംഗ്ലീഷ്, ഹിന്ദി ഭാഷകളും അത്ര കാര്യമായി അറിയില്ലായിരുന്നു. എന്നിട്ടും, ഭാഷയെ പോലും മറികടന്ന് ആംഗ്യങ്ങളിലൂടെയും മുറിഞ്ഞ വാക്കുകളിലൂടെയും ദർശൻ കാര്യങ്ങൾ മനസ്സിലാക്കിയെടുക്കുകയും യുവതിയെ സഹായിക്കുകയുമായിരുന്നെന്ന് കുറിപ്പില്‍ പറയുന്നു. അവസാനം, മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനോടുവിൽ യുവതിക്ക് അവരുടെ എയർപോഡ്സ് തിരികെ ലഭിച്ചു.

ബി.കോം ബിരുദധാരിയും എംബിഎ പഠനത്തിനായി പണം സ്വരൂപിക്കുകയും ചെയ്യുന്ന ദർശൻ നിലവിൽ അച്ഛന്‍റെ ഓട്ടോയാണ് ഓടിക്കുന്നത്. അദ്ദേഹത്തിന്‍റെ നിശ്ചയദാർഢ്യവും സത്യസന്ധതയും ഏറെ മതിപ്പുളവാക്കുന്നതായിരുന്നുവെന്നാണ് യുവതി അഭിപ്രായപ്പെട്ടത്. അവർ തന്‍റെ പോസ്റ്റ് ഇങ്ങനെ അവസാനിപ്പിച്ചു, "എല്ലാ നായകന്മാരും കാപ്പ് ധരിക്കാറില്ല. ചിലർ ബെംഗളൂരുവിൽ ഓട്ടോ ഓടിക്കുന്നു." കുറിപ്പ് വൈറലായതോടെ നിരവധി ആളുകൾ ഓട്ടോറിക്ഷ ഡ്രൈവർ ആയ ദർശനെ അഭിനന്ദിച്ച് രംഗത്തെത്തി. ഇത്തരത്തിൽ സഹായമനസ്കരായ ആളുകൾ അപൂർവമാണെന്നും നെറ്റിസൻസ് അഭിപ്രായപ്പെട്ടു.