സ്വന്തം എഐ ബോട്ട് ക്ലോണ്‍ സൃഷ്ടിച്ച് മോഡല്‍; മണിക്കൂറിന് 5,000 രൂപയ്ക്ക് ഡേറ്റ് ചെയ്യാന്‍ ആണ്‍സുഹൃത്തുക്കള്‍ !
സാമൂഹിക മാധ്യമ അക്കൗണ്ടിലെ 18 ലക്ഷം വരുന്ന ആരാധകര്‍ക്ക് വേണ്ടിയാണ് താന്‍ സ്വന്തം ചാറ്റ് ബോട്ട് ഉണ്ടാക്കിയതെന്നും ആളുകള്‍ക്ക് അവരുമായി സംബന്ധിക്കുന്ന എന്ത് കാര്യവും സംസാരിക്കാമെന്നും മോഡല്‍.
സാമൂഹിക മാധ്യമത്തില്‍ ആയിരക്കണക്കിന് ആണ്‍ സുഹൃത്തുക്കളുള്ള, സാമൂഹിക മാധ്യമ സ്വാധീനമുള്ള വ്യക്തിയാണ് യുഎസിലെ ജോര്‍ജിയയില്‍ നിന്നുള്ള കാരിന്‍ മര്‍ജോറി എന്ന 23 കാരി. കാരിന്‍ മര്‍ജോറിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടില്‍ ഏതാണ്ട് 18 ലക്ഷം പേരാണ് പിന്തുടരുന്നത്. അവളുടെ സൗഹൃദങ്ങളില്‍ തൊണ്ണൂറ്റി ഒമ്പത് ശതമാനവും ആണ്‍സുഹൃത്തുക്കളാണ്. ആവരില്‍ ഏറെ പേര്‍ക്കും കാരിനുമായി ഡേറ്റിംഗിന് താത്പര്യമുണ്ട്. എന്നാല്‍ ഇത്രയും വലിയ സൗഹൃദവലയവുമായി ഡേറ്റിംഗ് നടത്തുക അപ്രായോഗീകമായതിനാല്‍ കാരിന്‍ തന്‍റെ ആരാധകര്‍ക്കായി സ്വന്തം എഐയെ സൃഷ്ടിച്ചു. സ്നാപ്ചാറ്റാണ് കാരിന്‍ ഉപയോഗിക്കുന്ന സാമൂഹിക മാധ്യമം.
കാരിന്‍ തന്‍റെ മാതൃകയുടെ എഐ പതിപ്പായ CarynAI ബീറ്റാ പതിപ്പ് കഴിഞ്ഞ ചെവ്വാഴ്ചയാണ് പുറത്തിറക്കിയത്. തന്‍റെ ആരാധകര്‍ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു എഐ പതിപ്പ് നിര്‍മ്മിച്ചതെന്നാണ് കാരിന്‍ പറയുന്നത്. എഐ പതിപ്പിന് വേണ്ടി ആയിരക്കണക്കിന് മണിക്കൂര്‍ സംഭാഷണമാണ് കാരിന്‍ റെക്കോര്‍ഡ് ചെയ്തത്. ഇതിലൂടെ ആളുകളുമായി സംവദിക്കാനും 'ലൈംഗികബന്ധം' ചര്‍ച്ച ചെയ്യുന്നതിനും ആളുകളോട് സ്നേഹത്തോടെ സംസാരിക്കുന്നതിനും CarynAI -യ്ക്ക് സാധിക്കും. 'നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങളെ പിന്തുണയ്ക്കാനും സ്നേഹിക്കാനും അവള്‍ക്ക് കഴിയും' കാരിന്‍ പറയുന്നു.
എഐ പതിപ്പ് പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ കാരിന്‍റെ ആയിരത്തോളം ആണ്‍സുഹൃത്തുക്കള്‍ കാരിന്‍റെ എഐ ക്ലോണുമായി മിനിറ്റിന് ഒരു ഡോളര്‍ (ഏകദേശം 80 രൂപ) നല്‍കി ഡേറ്റിംഗിന് താത്പര്യം അറിയിച്ചു. 'നിങ്ങള്‍ക്ക് സ്നേഹിക്കാനോ ഓഫീസിലെ എന്തെങ്കിലും സംഭവത്തെ കുറിച്ച് സംസാരിക്കാനോ, എന്തിന് നിങ്ങളുടെ ബന്ധങ്ങളെ കുറിച്ച് സംസാരിക്കാനോ... അങ്ങനെ നിങ്ങള്‍ക്ക് എപ്പോഴാണ് സംസാരിക്കാന്‍ താത്പര്യം തോന്നുന്നത് അപ്പോഴൊക്കെ നിങ്ങളോടൊപ്പം കാരിന്‍ എഐയുണ്ടാകും.' കാരിന്‍ തന്‍റെ ആരാധകര്‍ക്ക് ഉറപ്പ് കൊടുത്തു.
കാരിനെ സാമൂഹിക മാധ്യമങ്ങളില്‍ പിന്തുടരുന്നതില്‍ 99 ശതമാനവും പുരുഷന്മാരാണ്. ഇത്തരത്തില്‍ കാരിന്‍റെ എഐ ബോട്ടിന് ഇതിനകം 71,610 ഡോളര്‍ (ഏതാണ്ട് 58.7 ലക്ഷം രൂപ) സമ്പാദിക്കാന്‍ കഴിഞ്ഞെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. കാരിന്‍റെ സാമൂഹിക മാധ്യമങ്ങളിലെ 18 ലക്ഷം വരുന്ന ആരാധകരില്‍ 20,000 പേര്‍ കാരിന്‍ എഐ ഉപയോഗിക്കുകയാണെങ്കില്‍ പ്രതിമാസം 5 മില്യൺ ഡോളർ (41 കോടി രൂപ) കാരിന് സമ്പാദിക്കാന്‍ കഴിയും. ഫോറെവര്‍ വോയ്സ് ഉപയോഗിച്ചാണ് കാരിന്‍ തന്‍റെ എഐ ബോട്ട് നിര്‍മ്മിച്ചത്.
ഫോറെവര്‍ വോയ്സ് സിഇഒ ജോണ്‍ മേയര്‍, തന്‍റെ അച്ഛന്‍ 2017 ല്‍ ആത്മഹത്യ ചെയ്ത ശേഷം അദ്ദേഹത്തെ എഐ ബോട്ടില്‍ പുനര്‍സൃഷ്ടിച്ചിരുന്നു. എഐ ബോട്ട് രൂപത്തിലുള്ള അച്ഛനുമായി ഇടപഴകുന്നത് മാന്ത്രികമായ ഒരു അനുഭവമായിരുന്നെന്നും അത് റൊമാന്‍റിക് ബന്ധം പോലെ ഊഷ്മളമായിരുന്നെന്നും ജോണ്‍ മേയര്‍ അന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇത്തരം എഐ ബോട്ടുകള്‍ക്ക് എതിര്‍ ശബ്ദങ്ങളും ഇതിനിടെ ഉയര്‍ന്നു. എഐ ബോട്ടുകളുമായി നമ്മുടെ ആശങ്കകള്‍ പ്രകടിപ്പിക്കുകയും മറ്റ് ആളുകളുമായി നമ്മള്‍ ഇടപെടുകയും ചെയ്യുന്നത് എങ്ങനെ നമ്മളെ ബാധിക്കുന്നു അല്ലെങ്കില്‍ സ്വീധിനിക്കുകയോ രൂപപ്പെടുത്തുകയോ ചെയ്യുന്നു എന്നതിനെ കുറിച്ച് വളരെ ആഴത്തില്‍ ചിന്തിക്കണമെന്ന് ജോർജിയ ടെക്കിലെ എഐ വിദഗ്ധയായ ഡോ. ജേസൺ ബോറെൻസ്റ്റൈൻ പറഞ്ഞു.
ഒരച്ഛന്‍, രണ്ട് അമ്മമാര്‍, നാല് കുട്ടികള്‍; ഒരു ഇന്തോ - അമേരിക്കന്‍ സന്തുഷ്ട 'ത്രോപോള്‍' കുടുംബം