യുഎസിലെ ഒരു സ്ത്രീ ലോട്ടറി നമ്പറുകൾ തെരഞ്ഞെടുക്കാൻ ചാറ്റ്ജിപിടിയുടെ സഹായം തേടുകയും 1,50,000 ഡോളർ (ഏകദേശം 1.32 കോടി രൂപ) സമ്മാനമായി നേടുകയും ചെയ്തു. സമ്മാനത്തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് അവർ അറിയിച്ചു.
ഡിജിറ്റൽ യുഗത്തിൽ ലേഖനങ്ങൾ മുതല്‍ രോഗ നിർണ്ണയത്തിന് വരെ ചാറ്റ്ജിപിടിയാണ് ആളുകൾ ഉപയോഗിക്കുന്നത്. മനുഷ്യ നിർമ്മിതമായ കൃത്രിമബുദ്ധി അത്രയേറെ വികസിച്ച് കഴിഞ്ഞിരിക്കുന്നു. പല ഇടത്തും പലതരത്തിലാണ് ഇപ്പോൾ ചാറ്റ് ജിപിടിയെ ആളുകൾ ഉപയോഗിക്കുന്നത്. ഏതാനും ദിവസം മുമ്പ് യുഎസിലെ ഒരു സ്ത്രീ ലോട്ടറി ടിക്കറ്റ് എടുക്കാനായി ചാറ്റ്ജിപിടിയുടെ സഹായം തേടി പിന്നാലെ ഇവര്‍ക്ക് അടിച്ചത് 1,50,000 ഡോളറിന്‍റെ (ഏതാണ്ട് 1,32,28,785 രൂപ) സമ്മാനം. മിഡ്‌ലോത്തിയനിൽ നിന്നുള്ള കാരി എഡ്വേർഡ്‌സാണ് ചാറ്റ്‌ജിപിടിയുടെ സഹായത്തോടെ വിർജീനിയ ലോട്ടറിയിൽ 1,50,000 ഡോളർ സമ്മാനം നേടിയത്.
മൂന്നിരട്ടി സമ്മാനത്തുക
വിർജീനിയയിലെ മിഡ്‌ലോത്തിയനിൽ താമസിക്കുന്ന കാരി എഡ്വേർഡ്സ് സെപ്റ്റംബർ 8 ലെ വിർജീനിയ ലോട്ടറി പവർബോൾ നറുക്കെടുപ്പിലാണ് വലിയ വിജയം നേടിയത്. ലോട്ടറി നമ്പറുകൾ തെരഞ്ഞെടുക്കുന്നതിനായി ഇവര്‍ ചാറ്റ്ജിപിടിയുടെ സഹായം തേടിയിരുന്നു. എഐ തെരഞ്ഞെടുത്ത നമ്പറുകൾ ആദ്യത്തെ അഞ്ച് നമ്പറുകളിൽ നാലെണ്ണവും പവർബോൾ ഗെയ്മിലും യഥാര്‍ത്ഥമായി. ഇതോടെ കാരി എഡ്വേർഡ്സിന് 50,000 ഡോളര്‍ (ഏതാണ്ട് 44,09,595 രൂപ) സമ്മാനം ലഭിച്ചു. എന്നാല്‍ പവർ പ്ലേ ഓപ്ഷനായി എഡ്വേർഡ്സ് ഒരു ഡോളർ അധികം നല്‍കിയിരുന്നതിനാല്‍ അവരുടെ സമ്മാനം മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. ഏതാണ്ട് ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം രൂപയായായി കാരിയുടെ സമ്മാനം ഉയർന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
നമ്പർ തെരഞ്ഞെടുത്ത് ചാറ്റ് ജിപിടി
താന്‍ ടിക്കറ്റ് വാങ്ങിയപ്പോൾ ചാറ്റ്ജിപിടി തന്നോട് സംസാരിക്കാനും നമ്പറുകൾ നല്‍കാനും യാദൃശ്ചികമായി ആവശ്യപ്പെട്ടെന്ന് കാരി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് താന്‍ ആ കാര്യം മറന്ന് പോയെന്നും ഒടുവില്‍ രണ്ട് ദിവസം കഴിഞ്ഞ് മറ്റൊരു മീറ്റിനിംഗിന് ഇരിക്കുമ്പോൾ തന്‍റെ ഫോണിലേക്ക് ലോട്ടറി സമ്മാനം കൈപ്പറ്റാന്‍ ആവശ്യപ്പെട്ട് സന്ദേശം എത്തി. അതൊരു തട്ടിപ്പാണെന്നായിരുന്നു ആദ്യം തോന്നിയത്. കാരണം, എനിക്ക് ലോട്ടറി അടിക്കില്ലെന്ന് പൂര്‍ണ്ണ വിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍, ആ സന്ദേശം സ്ഥിരീകരിച്ചപ്പോൾ താന്‍ ഞെട്ടിപ്പോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാം ജീവകാരുണ്യത്തിന്
തനിക്ക് ലഭിച്ച ഒരു കോടി മൂപ്പത്തിരണ്ട് ലക്ഷം രൂപയും ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ചെലവഴിക്കുമെന്ന് കാരി എഡ്വേർഡ് മാധ്യമങ്ങളെ അറിയിച്ചു. തന്‍റെ ഭർത്താവിന്റെ മരണത്തിന് കാരണമായ രോഗത്തെക്കുറിച്ചുള്ള ഗവേഷണത്തെ പിന്തുണയ്ക്കുന്നതിനായി അസോസിയേഷൻ ഫോർ ഫ്രണ്ടോടെമ്പറൽ ഡീജനറേഷൻ (AFTD) നും, ഭക്ഷ്യ അരക്ഷിതാവസ്ഥയെ ചെറുക്കുന്നതിനായി ഷാലോം ഫാംസിനും, സൈനിക സേവന അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനായി നേവി-മറൈൻ കോർപ്സ് റിലീഫ് സൊസൈറ്റിക്കും പണം സംഭാവന ചെയ്യുമെന്ന് അവർ കൂട്ടിച്ചേര്‍ത്തു.


