വിവാഹത്തിൽ നിന്ന് പിന്മാറിയ ഒരു ചൈനീസ് യുവതി, വിവാഹനിശ്ചയ സമ്മാനം തിരികെ നൽകുന്നതിൽ നിന്നും 'ആലിംഗന ഫീസായി' 3.75 ലക്ഷം രൂപ ആവശ്യപ്പെട്ടു. വരൻ 'വളരെ സത്യസന്ധൻ' ആണെന്നും വരുമാനം കുറവാണെന്നും പറഞ്ഞാണ് യുവതി വിവാഹത്തിൽ നിന്നും പിന്മാറിയത്.
ഒരു ചൈനീസ് യുവതി തന്‍റെ വിവാഹത്തില്‍ നിന്നും പിന്മാറി. പിന്നാലെ വരനോട് ആലിംഗന ഫീസായി 4,200 ഡോളര്‍ (ഏതാണ്ട് മുന്നേമുക്കാൽ ലക്ഷത്തോളം രൂപ) ആവശ്യപ്പെട്ടെന്ന് ഹെനാൻ ടിവിയെ ഉദ്ധരിച്ച് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വിവാഹനിശ്ചയ സമ്മാനമായി ലഭിച്ച 2,00,000 യുവാൻ (ഏതാണ്ട് 24,95,778 ഇന്ത്യന്‍ രൂപ) പ്രതിശ്രുത വരന് തിരികെ നൽകാൻ സ്ത്രീ ആദ്യം സമ്മതിച്ചിരുന്നെന്നും , എന്നാൽ, 'ആലിംഗനം' ചെയ്തതിന് നഷ്ടപരിഹാരമായി 30,000 യുവാൻ (ഏകദേശം 3,74,366 ഇന്ത്യന്‍ രൂപ) തിരികെ വേണമെന്നും ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടിൽ പറയുന്നു. ചൈനയിൽ വിവാഹത്തിന് മുമ്പ് വരന്‍റെ കുടുംബം വധുവിന്‍റെ കുടുംബത്തിന് പണം സമ്മാനിക്കുന്ന പതിവുണ്ട്.
വിവാഹനിശ്ചയം
ഹെനാൻ പ്രവിശ്യയിലെ പിങ്ഡിംഗ്ഷാനിൽ നിന്നുള്ള വരനും വധുവും കഴിഞ്ഞ വർഷം ഒരു മാച്ച് മേക്കർ സൈറ്റ് വഴിയാണ് പരിചയപ്പെട്ടത്. ജനുവരിയിൽ ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടത്തി, നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ നിശ്ചയത്തിന് പിന്നാലെ അവരൊരുമിച്ച് യാത്രകൾ ചെയ്യുകയും നിരവധി ചിത്രങ്ങൾ എടുക്കുകയും ചെയ്തിരുന്നു വിവാഹത്തിനായി വരന്‍റെ കുടുംബം ഒരു ഹോട്ടല്‍ മുറിപോലും ബുക്ക് ചെയ്കിരുന്നു.
പക്ഷേ, മുന്നറിയിപ്പൊന്നുമില്ലാതെ യുവതി പെട്ടെന്ന് വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. അതിന് കാരണമായി യുവതി പറഞ്ഞത് തന്‍റെ പ്രതിശ്രുത വരന്‍ 'വളരെ സത്യസന്ധൻ' ആണെന്നായിരുന്നു. ഒപ്പം അയാളുടെ വരുമാനം ഒരു കുടുംബജീവിതത്തിന് പര്യാപ്തമല്ലെന്നും അവൾ വിശ്വസിച്ചു. വാൻ എന്ന് വിളിപ്പേരുള്ള വിവാഹ ബ്രോക്കർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
വിവാഹ നിശ്ചയ സമ്മാനത്തിന്‍റെ കാര്യത്തിൽ, അവൾ അത് തിരികെ നൽകാൻ തയ്യാറാണെന്നും എന്നാൽ 30,000 യുവാൻ 'ആലിംഗന ഫീസായി' വേണമെന്നും പറഞ്ഞു', വാൻ പറയുന്നു. "കഴിഞ്ഞ ദശകത്തിൽ ഞാൻ 1,000 ദമ്പതികളെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കർക്കശക്കാരായ കുടുംബമാണ് അവളുടെ കുടുംബം. 30,000 യുവാൻ കുറയ്ക്കണമെന്ന അവളുടെ ആവശ്യം അധാർമികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാദ ആലിംഗനം
വിവാഹ നിശ്ചയ സമയത്തെ ഫോട്ടോ ഷൂട്ടിന്‍റെ സമയത്ത് ഫോട്ടോഗ്രാഫര്‍ നവവരനോടും വധുവിനോടും ആലിംഗനം ചെയ്ത് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആലിംഗനത്തിനാണ് മുന്നേമുക്കാല്‍ ലക്ഷം നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടതെന്ന് വാര്‍ത്തകൾ പറയുന്നു. അതേസമയം ഇരുവരും ഒന്നിച്ചുണ്ടായിരുന്ന സമയത്തെ ചെലവുകൾക്ക് പണം ഈടാക്കിയിട്ടില്ലെന്ന് യുവതി ചൂണ്ടിക്കാട്ടി. നീണ്ട ചർച്ചകൾക്കൊടുവില്‍ 1,70,500 യുവാൻ (ഏതാണ്ട് 21,27,650 ഇന്ത്യന്‍ രൂപ) വരന് തിരികെക്കൊടുക്കാമെന്ന് ഇരുകുടുംബങ്ങളും തീരുമാനിച്ചു.


