യുഎസ് സൈന്യം വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. 'സോണിക് വെപ്പൺ' എന്ന രഹസ്യായുധം ഉപയോഗിച്ചായിരുന്നു ഈ നീക്കം. ഈ ആയുധപ്രയോഗത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് തലവേദന, രക്തസ്രാവം, ഛർദ്ദി എന്നിവ അനുഭവപ്പെട്ടു.
അടുത്ത കാലത്തെന്നല്ല, സമീപ ദശകങ്ങളിലൊന്നും ഇത്തരമൊരു തട്ടിക്കൊണ്ട് പോകൽ ലോകം കണ്ടിട്ടില്ല. അത്രയും ആസൂത്രിതമായിട്ടായിരുന്നു യുഎസ്, കഴിഞ്ഞ ജനുവരി 3 -ന് വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ തട്ടിക്കൊണ്ട് പോയത്. വാർത്ത ആദ്യം അവിശ്വാസത്തോടെയായിരുന്നു ലോകം കണ്ടത്. എന്നാൽ. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ മറ്റൊരു മുന്നറിയിപ്പും ലോക രാജ്യങ്ങൾക്ക് നൽകുന്നു. യുഎസിന്‍റെ കൈവശമുള്ള രഹസ്യായുധത്തെ കുറിച്ച്. 'സോണിക് വെപ്പൺ'. യുഎസ് സൈനീകർ, വെനിസ്വേലയൻ പ്രസിഡന്‍റിന്‍റെ വസതിയാക്രമിച്ചപ്പോൾ സുരക്ഷയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ അനുഭവങ്ങൾ ലോകം ഞെട്ടലോടെയാണ് കേട്ടത്.
ഡ്രോണുകളും ഹെലികോപ്റ്ററുകളും
ഡ്രോണുകളും ഹെലികോപ്റ്ററുകളുമായിരുന്നു പ്രധാനമായും തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ചത്. എന്നാൽ, പറന്നിറങ്ങിയ ഏതാനും യുഎസ് സൈനികർ 100 ഓളം സുരക്ഷാ ഗാർഡുകളെ ഒറ്റ നിമിഷം കൊണ്ട് നിശബ്ദമാക്കി. എന്തായിരുന്നു യുഎസ് സൈന്യം ഉപയോഗിച്ച ആ രഹസ്യായുധം?
'തലയ്ക്കുള്ളിൽ നിന്നും പൊട്ടിച്ചതറുന്നത് പോലെ. ചിലരുടെ മൂക്കിൽ നിന്നും രക്തം വന്നു. മറ്റ് ചിലർ രക്തം ഛർദ്ദിച്ചു. ഏഴുന്നേക്കാൻ പോലുമാകാതെ സൈനീകർ താഴെ വീണു' സംഭവത്തിന് ദൃക്സാക്ഷിയായ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു. ലോകം ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത തരം ആയുധമാണ് യുഎസ്, വെനിസ്വേലയിൽ ഉപയോഗിച്ചതെന്ന സംശയും ഇതോടെ ബലപ്പെട്ടു. അതേസമയം സംഭവത്തോട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
'ഞങ്ങൾ ജാഗ്രത പാലിച്ചിരിക്കുകയായിരുന്നു. പക്ഷേ പെട്ടെന്ന് ഞങ്ങളുടെ എല്ലാ റഡാർ സംവിധാനങ്ങളും ഒരു വിശദീകരണവുമില്ലാതെ ഓഫായി. വൈകാതെ ഡസൻ കണക്കിന് ഡ്രോണുകളും ഒരു ചെറിയ എണ്ണം ഹെലികോപ്റ്ററുകളും (ആറോ എട്ടോ) പ്രത്യക്ഷപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ, ഏകദേശം 20 ഓളം യുഎസ് സൈനികർ ഹെലികോപ്റ്ററിൽ നിന്നും ഇറങ്ങി. എണ്ണത്തിൽ വളരെ കുറവായിരുന്നിട്ടും, യുഎസ് സൈന്യം പ്രദേശത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു.' സുരക്ഷാ ഉദ്യോഗസ്ഥൻ പറയുന്നു. 'മുമ്പ് നമ്മൾ നടത്തിയ ഒരു യുദ്ധത്തെയും പോലെയായിരുന്നില്ല ഇത്' അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസിന്‍റെ രഹസ്യായുധം
'ഞങ്ങൾ നൂറുകണക്കിന് ആളുകളുണ്ടായിരുന്നു. പക്ഷേ. ഒരു അവസരവും ഞങ്ങൾക്ക് കിട്ടിയില്ല. അവർ വളരെ കൃത്യതയോടെയും വേഗതയോടെയും വെടിവച്ചു; ഓരോ സൈനികനും മിനിറ്റിൽ 300 റൗണ്ട് വെടിവയ്ക്കുന്നത് പോലെ തോന്നി.' അദ്ദേഹം സംഭവം വിവരിച്ചു. എന്നാൽ, ഏറ്റവും മാരകമായ ആയുധം മറ്റൊന്നായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'അവർ മറ്റൊരു ആയുധം പ്രയോഗിച്ചു. അതെങ്ങനെ വിവരിക്കണമെന്ന് അറിയില്ല. തീവ്രമായ ഒരു ശബ്ദ തരംഗം പോലൊന്ന്. പെട്ടെന്ന് എന്‍റെ തലയ്ക്കുള്ളിൽ നിന്നും പൊട്ടിത്തെറിക്കുന്നത് പോലെ തോന്നി. ഞങ്ങളുടെ എല്ലാവരുടെയും മൂക്കിൽ നിന്നും രക്തം ഒഴുകി. ചിലർ രക്തം ഛർദ്ദിച്ചു. ഒന്നനങ്ങാൻ പോലും കഴിയാതെ പലും താഴെ വീണു. ആ സോണിക് ആയുധത്തിന് ശേഷം ഞങ്ങൾക്ക് എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല.' സുരക്ഷാ ഉദ്യോഗസ്ഥൻ സംഭവം വിവരിച്ചു. മദൂറോയെ തട്ടിക്കൊണ്ട് പോകാനായി യുഎസ് നടത്തിയ റൈഡിൽ നൂറോളം സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി വെനിസ്വേലയുടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 40 ഓളം പേർ ക്യൂബയുടെ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു. പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്, 'നിങ്ങൾ ചെയ്യുന്നത് നിർത്തി ഇത് വായിക്കുക...' എന്ന് ഭീഷണി സ്വരത്തിൽ കുറിച്ച് കൊണ്ട് വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു.


