നായയുടെ സാന്നിധ്യം മനുഷ്യരുടെ സങ്കടം കുറയ്ക്കുമോ? ഫ്ലോറിഡയിലെ അപകടസ്ഥലത്ത് ആശ്വാസമായി ഇവർ
ഫോര്‍ക് എന്ന് പേരിട്ടിരിക്കുന്ന നായയാവട്ടെ അപകടസ്ഥലത്തെ തെരച്ചില്‍, രക്ഷാപ്രവര്‍ത്തനം എന്നിവയിലാണ് പങ്കാളിയാകുന്നത്.
കഴിഞ്ഞ മാസം അവസാനമാണ് ഫ്ലോറിഡയില്‍ ഒരു അപാര്‍ട്മെന്‍റ് കെട്ടിടം തകര്‍ന്ന് വലിയ അപകടമുണ്ടായത്. നിരവധി പേര്‍ മരണപ്പെട്ടു. രക്ഷപ്പെട്ടവര്‍ ഇപ്പോഴും ആ അപകടത്തിന്‍റെ ആഘാതത്തില്‍ നിന്നും മുക്തരായിട്ടില്ല. പലരെയും ഇനിയും കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്താനായിട്ടില്ല. സര്‍ഫ് സൈഡില്‍ നടന്ന ആ അപകടത്തിന്‍റെ രക്ഷാപ്രവര്‍ത്തനങ്ങളിലും അപകടത്തെ അതിജീവിച്ചവര്‍ക്ക് നല്‍കുന്ന തെറാപ്പികളിലുമെല്ലാം സജീവമായി പങ്കെടുക്കുകയാണ് ഈ നായകള്‍.
അലെക്സ എന്ന പേരിലുള്ള ഒരു നായ അടക്കം ഒരുപാട് നായകള്‍ ഇതില്‍ പങ്കാളികളാവുന്നു. കെട്ടിടത്തിനടിയില്‍ പെട്ടുപോയവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍, രക്ഷാപ്രവര്‍ത്തനം, അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർക്കും അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായവർക്കും നൽകുന്ന തെറാപ്പി എന്നിവയിലാണ് ഇവ സഹായിക്കുന്നത്. മിയാമി ഡേഡ് ഫയര്‍ ഡിപാര്‍ട്മെന്‍റില്‍ നിന്നുമുള്ള റോബര്‍ട്ട് വെല്‍സ് പറയുന്നത്, ആറ് ദിവസം തുടര്‍ച്ചയായി അദ്ദേഹം രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു എന്നാണ്. വീട്ടില്‍ പോയിട്ടില്ല. അതുപോലെ തന്നെയാണ് ഈ രക്ഷാപ്രവർത്തന സ്ഥലത്തുള്ള നായകളും. അവയും സജീവമായി അവിടെ സഹായത്തിന് നിൽക്കുന്നു.
അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ ഇപ്പോഴും ആ നടുക്കുന്ന രംഗത്തിന്‍റെ ഓര്‍മ്മയില്‍ നിന്നും മുക്തരായിട്ടില്ല. 'ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അപകടത്തെ തുടര്‍ന്ന് പാനിക് അറ്റാക്ക്, ആങ്സൈറ്റി പ്രശ്നങ്ങള്‍ തുടങ്ങിയവ അഭിമുഖീകരിക്കേണ്ടി വരുന്ന ആളുകള്‍ക്കിടയിലാണ്. ഈ നായകളും നമുക്കൊപ്പം തെറാപ്പി പരിപാടികളില്‍ പങ്കെടുക്കുന്നു. നായകളെ തലോടുമ്പോള്‍ ഉള്ളിലടക്കി വച്ചിരിക്കുന്ന വിഷമങ്ങളും വേദനകളും പുറത്ത് വരും' എന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താല്‍ ബിബിസിയോട് പറയുന്നു.
ഫോര്‍ക് എന്ന് പേരിട്ടിരിക്കുന്ന നായയാവട്ടെ അപകടസ്ഥലത്തെ തെരച്ചില്‍, രക്ഷാപ്രവര്‍ത്തനം എന്നിവയിലാണ് പങ്കാളിയാകുന്നത്. കാണാനാവാത്ത ആളുകളെ തെരഞ്ഞ് കണ്ടുപിടിക്കാന്‍ ഇവയ്ക്ക് സാധിക്കും. അങ്ങനെയാണ് അവയെ പരിശീലിപ്പിച്ചിരിക്കുന്നത്.
എല്ലാവര്‍ക്കും നായകളെ ഇഷ്ടമാണ്. അവയ്ക്ക് മനുഷ്യന്‍റെ മാനസികാവസ്ഥ എളുപ്പം തിരിച്ചറിയാനാവുകയും ചെയ്യും. 'ഒരു ദുരന്തം നേരിട്ടിരിക്കുന്ന മനുഷ്യരോട് അവ ചോദ്യങ്ങള്‍ ചോദിക്കില്ല, അവരെ മുന്‍വിധിയോടെ കാണില്ല. മനുഷ്യരാണെങ്കില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിരിക്കുന്നവരോട് 'ഇപ്പോ എങ്ങനെയുണ്ട്' എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നു. നായകള്‍ മറിച്ച് അവരോടൊപ്പം ഇരിക്കുന്നു. അവയുടെ സാന്നിധ്യം ദുരന്തം നേരിട്ടവരെ ആശ്വസിപ്പിക്കുന്നു' എന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona