സംശയത്തിലുള്ള കുറ്റവാളികളിലാരും ഇനി തെരുവുകളിലേക്ക് തിരിച്ചെത്തില്ലെന്ന  നീതിന്യായ-സമാധാന മന്ത്രി ഗുസ്താവോ വില്ലറ്റോറോയുടെ പ്രസ്ഥാവന രാജ്യത്ത് വിവാദമായി. 


ല്‍സാല്‍വദോര്‍ സര്‍ക്കാര്‍ പുതുതായി പണിത ജയിലിലേക്ക് 2000 ത്തില്‍ അധികം കുറ്റവാളികളെ കഴിഞ്ഞ ബുധനാഴ്ച അയച്ചു. പിന്നാലെ രാജ്യത്തെ നിയമകാര്യ മന്ത്രി 'അവര്‍ ഒരിക്കലും തെരുവുകളിലേക്ക് തിരിച്ച് വരില്ലെ'ന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തെ ക്രിമിനല്‍ സംഘത്തില്‍ ഉള്‍പ്പെട്ട കുറ്റവാളികളാണ് പുതിയ ജയിലിലേക്ക് മാറ്റിയത്. കഴിഞ്ഞ പതിമൂന്ന് മാസമായി രാജ്യത്ത് കുറ്റവാളികള്‍ക്കെതിരെ തുടരുന്ന ഗുണ്ടാ വിരുദ്ധ അടിയന്തര നടപടികള്‍ വരും മാസങ്ങളിലും തുടരുമെന്നും പ്രസിഡന്‍റ് നയിബ് ബുകെലെ അറിയിച്ചു. ഇതിന് പിന്നാലെയാണ് നിയമമന്ത്രിയുടെ പ്രസ്താവന. 

കഴിഞ്ഞ 354 ദിവസത്തിനിടെ 65,000-ത്തോളം പേരാണ് ഗുണ്ടാ വിരുദ്ധ നടപടികളുടെ ഭാഗമായി രാജ്യത്ത് അറസിറ്റിലായത്. എന്നാല്‍, പോലീസ് നടപടിക്കിടെ തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടെന്നും ഒരു കുറ്റവും ചെയ്യാത്ത നിരവധി സാധാരണക്കാരെയും പോലീസ് അറസ്റ്റ് ചെയ്തെന്നും രാജ്യത്തെ വിവിധ മനുഷ്യാവകാശ സംഘടനകളും ആരോപിച്ചു. 

കൂടുതല്‍ വായനയ്ക്ക്: മുത്തച്ഛന്‍ കണ്ട സിനിമകളുടെ പേരെഴുതിയ ഡയറി പങ്കുവച്ച് കൊച്ചുമകന്‍; യഥാര്‍ത്ഥ 'സിനിമാപ്രേമി'എന്ന് നെറ്റിസണ്‍സ്

സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് സർക്കാർ കൂട്ട തടവുകാരെ പുതിയ ജയിലിലേക്ക് മാറ്റിയ വിവരം പുറത്ത് വിട്ടത്. വെളുത്ത അടിവസ്ത്രം മാത്രം ധരിച്ച തടവുകാര്‍ കൈ പുറകില്‍ കെട്ടി വരിവരിയായി ഇരുത്തിയ നിലയിലായിരുന്നു. അറസ്റ്റിലായവരില്‍ 57,000 ത്തോളം പേര്‍ വിചാരണയ്ക്കായി കാത്തിരിക്കുന്നവരാണ്. എന്നാല്‍ സംശയത്തിലുള്ള കുറ്റവാളികളിലാരും ഇനി തെരുവുകളിലേക്ക് തിരിച്ചെത്തില്ലെന്ന നീതിന്യായ-സമാധാന മന്ത്രി ഗുസ്താവോ വില്ലറ്റോറോയുടെ പ്രസ്ഥാവന രാജ്യത്ത് വിവാദമായി. 

അറസ്റ്റിലായവരില്‍ 3,500 ഓളം പേരെ മാത്രമാണ് ഇതുവരെ വിട്ടയച്ചത്. "ലോകത്തിലെ ഏറ്റവും മികച്ച ഏകാധിപതി" എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബുകെലെ തന്‍റെ ട്വിറ്റർ അക്കൗണ്ടിൽ എഴുതിയത്, ലോകത്തിലെ ഏറ്റവും വിമർശനം കേട്ട ജയിലിൽ ഇപ്പോൾ 4,000 തടവുകാരുണ്ടെന്നായിരുന്നു. ടെററിസം കൺഫൈൻമെന്‍റ് സെന്‍റ്ർ എന്ന് വിളിക്കപ്പെടുന്ന ജയിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഉദ്ഘാടനം ചെയ്തത്. തലസ്ഥാനമായ സാൻ സാൽവഡോറിന് 72 കിലോമീറ്റർ കിഴക്കായി നിര്‍മ്മിച്ച ഈ ജയിലില്‍ 40,000 തടവുകാരെ പാര്‍പ്പിക്കാന്‍ കഴിയും. 

കൂടുതല്‍ വായനയ്ക്ക്: 'അച്ഛനുമമ്മയും ഉറങ്ങുന്ന മണ്ണില്‍ ഉറങ്ങണം'; ഒടുവില്‍ തന്‍റെ ആഗ്രഹം ബാക്കിവച്ച് ഡാളിയമ്മൂമ്മ യാത്രയായി