18 വയസ്സുള്ള ലേക്കും 36 വയസ്സുള്ള ഭാര്യ ജാക്കിയും ഒരുമിച്ച് തങ്ങളുടെ ആദ്യത്തെ വീട് വാങ്ങി. ഈ സന്തോഷവാർത്ത സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ, ഇരുവരുടെയും 18 വർഷത്തെ പ്രായവ്യത്യാസത്തിന്‍റെ പേരിൽ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങി.
18 വയസ്സുള്ള ഒരു യുവാവും അദ്ദേഹത്തിന്‍റെ 36 -കാരിയായ ഭാര്യയും ചേര്‍ന്ന് ഒരു വീട് വാങ്ങി. തങ്ങളുടെ ജീവിതത്തിലെ ഒരു നാഴികക്കല്ല് പിന്നിട്ടത് ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചപ്പോൾ ഇരുവരുടെയും പ്രായവ്യത്യാസത്തില്‍ കുടിങ്ങിപ്പോയത് സമൂഹ മാധ്യമ ഉപയോക്താക്കൾ. പിന്നാലെ ഇരുവരുടെയും ഇന്‍സ്റ്റാഗ്രാം വീഡിയോയ്ക്ക് താഴെ നെഗറ്റീവ് കമന്‍റുകൾ നിറഞ്ഞു. ലേക് ആഡംബരത്തിന് വേണ്ടിയാണ് വിവാഹം കഴിച്ചുവെന്നും, ജാക്കി തന്‍റെ പണം ഉപയോഗിച്ച് വളരെ പ്രായം കുറഞ്ഞ പങ്കാളിയുമായി ബന്ധം സ്ഥാപിച്ചുവെന്നുമൊക്കെയുള്ള കുറിപ്പുകളാണ് വീഡിയോയ്ക്ക് താഴെ.
വൈറൽ വീഡിയോ
18 -കാരന്‍ ലേക്ക് വളരെ ആവേശത്തോടെ വീഡിയോക്ക് മുന്നിലെത്തി ഇങ്ങനെ പറഞ്ഞു, 'എനിക്ക് 18 വയസ്സ്, എന്‍റെ ഭാര്യക്ക് വയസ്സ് 36. ഞങ്ങൾ ഒരുമിച്ച് ആദ്യത്തെ വീട് വാങ്ങി.' വീഡിയോയിൽ ലേക്കിന്‍റെ അരികിലായി അദ്ദേഹത്തിന്‍റഎ ഭാര്യ ജാക്കിയുമുണ്ടായിരുന്നു. തങ്ങളുടെ സ്വപ്നം സത്യമായിരിക്കുന്നുവെന്ന കുറിപ്പോടെയാണ് ലേക്ക് ആന്‍റ് ജാക്ക് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. സാധാരണഗതിയില്‍ ഇത്രയും ചെറുപ്പത്തില്‍ തന്നെ ഒരു വീട് സ്വന്തമാക്കാന്‍ കഴിഞ്ഞതിന് അവരെ സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിനന്ദിക്കേണ്ടതാണ്. എന്നാൽ, ലേക്കിനും ജാക്കിനും വളരെ മോശം അനുഭവമായിരുന്നു പിന്നെ നേരിടേണ്ടിവന്നത്. അതിന് കാരണമായതാകട്ടെ ഇരുവരുടെയും 18 വയസിന്‍റെ പ്രായവ്യത്യാസവം.
പ്രതികരണം
പിന്നാലെ ഇരുവരുടെയും പ്രായം ബന്ധപ്പെടുത്തി നിരവധി കുറിപ്പുകളാണ് എഴുതപ്പെട്ടത്. ഒരു കാഴ്ചക്കാരന്‍ കുറിച്ചത് അവന് രണ്ട് വയസുള്ളപ്പോൾ അവൾക്ക് 20 വയസെന്നായിരുന്നു. ചിലർ ഇതിനെ 'അമ്മ-മകൻ' എന്ന് മുദ്രകുത്തി. ഇതോടെ സമൂഹ മാധ്യമങ്ങളിലെ വലിയ ചര്‍ച്ചയ്ക്ക് തന്നെ ഇരുവരുടെയും ബന്ധം തുടക്കം കുറിച്ചു. ചിലരുടെ സംശയം ഈ ബന്ധം പ്രണയത്തിൽ വേരൂന്നിയതാണോ അതോ സാമ്പത്തിക നേട്ടത്താൽ പ്രചോദിതമാണോയെന്നായിരുന്നു. ചിലർ ലേക്കിനെ 'ഷുഗർ ബേബി' എന്ന് മുദ്രകുത്തി, പ്രണയത്തിന് വേണ്ടിയല്ല, ആഡംബരത്തിനുവേണ്ടിയാണ് അദ്ദേഹം വിവാഹം കഴിച്ചതെന്ന് മറ്റു ചിലര്‍ ആരോപിച്ചു. വേറെ ചിലർ ജാക്കിയെ വിമർശിച്ചു, വളരെ പ്രായം കുറഞ്ഞ ആളുമായി ബന്ധം നിലനിർത്താൻ അവൾ തന്‍റെ സാമ്പത്തിക സ്ഥിരത ഉപയോഗിക്കുന്നുവെന്നായിരുന്നു ചിലരുടെ ആരോപണം.


