അത്ഭുതകരമായ രക്ഷപ്പെടല്‍; 321 യാത്രക്കാരുമായി പറന്നുയരവേ റഷ്യന്‍ വിമാനത്തിന്‍റെ എഞ്ചിനില്‍ നിന്നും തീ !
റഷ്യന്‍ വിമാന സര്‍വ്വീസുകളെ വിശേഷിപ്പിക്കാന്‍ 'നരഭോജി' എന്ന പദമാണ് ഉപയോഗിക്കുന്നത്. എന്നാല്‍, റഷ്യന്‍ വിമാനങ്ങള്‍ക്ക് സെപെയര്‍ പാര്‍ട്സ് വിഷയമില്ലെന്നും തങ്ങളുടെ വിമാനങ്ങളെ നരഭോജി വിമാനങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും റഷ്യൻ ഫെഡറൽ ഏജൻസി ഫോർ എയർ ട്രാൻസ്‌പോർട്ട് മേധാവി പറഞ്ഞു.
തായ്‍ലന്‍റില്‍ നിന്നും 321 പേരുമായി പറന്നുയരുന്നതിനിടെ റഷ്യയുടെ വിനോദ സഞ്ചാര വിമാനത്തിന്‍റെ എഞ്ചിന് തീ പിടിച്ച് ടയറുകള്‍ പൊട്ടിത്തെറിച്ചു. റഷ്യന്‍ ചാർട്ടർ കമ്പനിയായ അസുർ എയറിന്‍റെ 26 വർഷം പഴക്കമുള്ള ബോയിങ്ങ് 767 - 306ER എന്ന വിമാനത്തിനാണ് അപകടം സംഭവിച്ചത്. തായ്ലന്‍റിലെ ഫൂക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. എഞ്ചിന്‍ തീ പിടിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെയും ജീവനക്കാരെയും ഫൂക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. വിമാനത്തില്‍ ഈ സമയം 309 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
കൂടുതല്‍ വായനയ്ക്ക്: ബോട്ടില്‍ പെട്രോള്‍ അടിച്ചു, ഒന്നും രണ്ടുമല്ല 251 ലിറ്റര്‍ പെട്രോള്‍, ചെറിയോരു കൈയബദ്ധം !
ഫൂക്കറ്റ് ന്യൂസ് റിപ്പോര്‍ട്ടനുസരിച്ച് ശനിയാഴ്ച വൈകുന്നേരം 4.30 നാണ് സംഭവം നടന്നത്. സംഭവത്തെ കുറിച്ച് ഞായറാഴ്ച രാവിലെ ഫൂക്കറ്റ് ഇൻഫോ സെന്‍റർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. അപകടത്തെ തുടര്‍ന്ന് റൺവേ 40 മിനിറ്റോളം അടച്ചിട്ടു. ഇതോടെ ഫൂക്കറ്റ് വിമാനത്താവളത്തിൽ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ വൈകി. തുടര്‍ന്ന് യാത്രക്കാർ നാല് മണിക്കൂറിലധികം വിമാനത്താവളത്തിൽ കുടുങ്ങി. 190 കിലോമീറ്റർ വേഗതയിൽ പറന്നുയരുന്നതിനിടെയാണ് വിമാനത്തിന്‍റെ ലാൻഡിംഗ് ഗിയറിന് കേടുപാടുകൾ സംഭവിച്ചതെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫ്ലൈറ്റ് റഡാറില്‍ ശക്തമായ ഒരു തള്ളല്‍ രേഖപ്പെടുത്തി. പിന്നാലെ ശക്തമായൊരു സ്ഫോടന ശബ്ദം കേട്ടു. ഇതോടെ വിമാനത്താവള ജീവനക്കാര്‍ ടേക്ക് ഓഫ് പിന്‍വലിച്ചു. തുടര്‍ന്ന് പൈലറ്റ് സഡൻ ബ്രേക്ക് ഉപയോഗിക്കുകയും വിമാനത്തിന്‍റെ ചക്രങ്ങള്‍ ശക്തമായ രീതിയില്‍ റണ്‍വെയില്‍ ഉരസി ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം വിമാനത്താവളത്തിലുണ്ടായിരുന്ന ഒരാള്‍ ചിത്രീകരിച്ച വീഡിയോയില്‍ വിമാനത്തിന്‍റെ വലത് ചിറകിനടിയിൽ നിന്നും പുക ഉയരുന്നത് കാണാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിമാനം 125 മൈൽ വേഗതയിൽ പറന്നുയരാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്.
കൂടുതല്‍ വായനയ്ക്ക് : ഇംഗ്ലണ്ടിലെ ആദ്യ കാലത്തെ സ്വര്‍ണ്ണനാണയം കണ്ടെത്തി; പഴക്കം എഡി 1300!
റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ നിരവധി രാജ്യങ്ങള്‍ റഷ്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്തിരുന്നു. കൂടാതെ യൂറോപ്പ്യന്‍ രാജ്യങ്ങളടക്കം നിരവധി രാജ്യങ്ങളുടെ ഉപരോധവും റഷ്യ നേരിടുന്നു. ഇതോടെ സുരക്ഷിതമല്ലാത്ത പഴയ വിമാനങ്ങള്‍ പോലും റഷ്യ ഉപയോഗിച്ച് തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാര്യമായ അറ്റക്കുറ്റപ്പണികള്‍ നടത്താതെയാണ് റഷ്യ പല വിമാന സര്‍വ്വീസുകളും നടത്തുന്നത്. ഇതിനെ തുടര്‍ന്ന് പല യൂറോപ്യന്‍ രാജ്യങ്ങളും റഷ്യന്‍ വിമാന സര്‍വ്വീസുകളെ വിശേഷിപ്പിക്കാന്‍ 'നരഭോജി' എന്ന പദമാണ് ഉപയോഗിക്കുന്നത്. എന്നാല്‍, റഷ്യന്‍ വിമാനങ്ങള്‍ക്ക് സെപെയര്‍ പാര്‍ട്സ് വിഷയമില്ലെന്നും തങ്ങളുടെ വിമാനങ്ങളെ നരഭോജി വിമാനങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും റഷ്യൻ ഫെഡറൽ ഏജൻസി ഫോർ എയർ ട്രാൻസ്‌പോർട്ട് മേധാവി അലക്‌സാണ്ടർ നെറാഡ്‌കോ പറഞ്ഞു
കൂടുതല്‍ വായനയ്ക്ക്: അയര്‍ലെന്‍റില്‍ നിന്ന് ബിസി 3800 കാലത്തെ വീട് കണ്ടെത്തി, ഒപ്പം അരകല്ലും പാചക പാത്രങ്ങളും കത്തികളും !