സ്വര്‍ണ്ണമാല, കൂളിങ് ഗ്ലാസ്, പിന്നെ 'റാപ്പ് കുര്‍ബാന'യുമായി ജര്‍മ്മന്‍ വികാരി; വൈറലായി ഒരു കുര്‍ബാന
വെള്ള വരകളുള്ള നീലത്തൊപ്പി വച്ച്, കൂളിങ് ഗ്ലാസ് ധരിച്ച്, വലിയ സ്വര്‍ണ്ണമാല അണിഞ്ഞ ഒരു ജര്‍മ്മന്‍ വികാരിയാണ് കുര്‍ബാന അര്‍പ്പിക്കുന്നത്.
കേരളത്തിലെ കുര്‍ബാന അര്‍പ്പിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ക്ക് കുറച്ചേറെ കാലത്തെ പഴക്കമുണ്ട്. അള്‍ത്താര അഭിമുഖ കുര്‍ബാന വേണമോ അതോ ജനാഭിമുഖ കുര്‍ബാന വേണമോ എന്നതാണ് കേരളത്തിലെ കുര്‍ബാന തര്‍ക്കത്തിന്‍റെ അടിസ്ഥാന കാരണം. എന്നാല്‍, വിദേശ രാജ്യങ്ങളിലെ ചില ക്രിസ്ത്യന്‍ കുര്‍ബാനകള്‍ നമ്മെ അതിശയിപ്പിക്കുന്നവയാണ്. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ട ഒരു കുര്‍ബാന വൈറലായി.
വെള്ള വരകളുള്ള നീലത്തൊപ്പി വച്ച്, കൂളിങ് ഗ്ലാസ് ധരിച്ച്, വലിയ സ്വര്‍ണ്ണമാല അണിഞ്ഞ ഒരു ജര്‍മ്മന്‍ വികാരിയാണ് കുര്‍ബാന അര്‍പ്പിക്കുന്നത്. വികാരി റോമന്‍ രീതിയിലോ സിറിയന്‍ രീതിയിലോ അല്ല കുര്‍ബാന അര്‍പ്പിക്കുന്നത്. മറിച്ച് റാപ്പിന്‍റെ താളത്തിലാണ്. ജര്‍മ്മന്‍ നഗരമായ ബവാറിയയിലെ ഹമ്മല്‍ബര്‍ഗിലെ ഒരു പള്ളിയിലാണ് തോമസ് എഷന്‍ബാ എന്ന വികാരി ഈ വ്യത്യസ്തമായ കുര്‍ബാന അര്‍പ്പിച്ച് രംഗത്തെത്തിയത്. വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. നിരവധി പേര്‍ വിഡിയോയെ അനുകൂലിച്ച് രംഗത്തെത്തിയപ്പോള്‍ നിരവധി പേര്‍ ഇതിനെതിരെ രംഗത്തെത്തി. ലാറ്റിൻ കുർബാനയ്‌ക്കുള്ള നിയന്ത്രണങ്ങൾ തുടരുന്നതിനിടെ ജർമ്മൻ പുരോഹിതൻ അൾത്താരയിൽ നിന്ന് റാപ്പ് ചെയ്യുന്നുവെന്നായിരുന്നു വീഡിയോ പങ്കുവച്ച് കൊണ്ട് കാത്തലിക്ക് അരീന എന്ന ട്വിറ്റര്‍ അക്കൗണ്ട് കുറിച്ചത്.
ശവദാഹത്തിന് മാത്രമല്ല, വിവാഹ ഫോട്ടോഷൂട്ടിനും വിനോദത്തിനും ആളുകളെത്തുന്ന ഗുജറാത്തിലെ ഒരു ശ്മശാനം
പുരോഹിതന്‍, പുരാതന വിശ്വാസത്തെ പരിഹസിക്കുകയാണെന്നായിരുന്നു ചിലര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍, അദ്ദേഹം പുതിയ കാലത്തേക്ക് വിശ്വാസത്തെ ഉയര്‍ത്തുകയാണെന്ന് ചിലര്‍ കുറിച്ചു. വീഡിയോ വൈറലായതിന് പിന്നാലെ, താന്‍ റോപ്പ് സംഗീതാസ്വാദകനല്ലെന്ന് വികാരി പറഞ്ഞു. യൂറോപ്പ് അടക്കമുള്ള ക്രിസ്ത്യന്‍ രാജ്യങ്ങളില്‍ ജനങ്ങള്‍ക്ക് ദൈവ വിശ്വാസത്തില്‍ കുറവുണ്ടായെന്നും ക്രിസ്തുമത വിശ്വാസികള്‍ പള്ളികളിലേക്ക് പോകുന്നത് കുറഞ്ഞെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പല രാജ്യങ്ങളിലും ക്രിസ്ത്യന്‍ പള്ളികള്‍ സംരക്ഷിക്കാന്‍ കഴിയാതെ വില്ക്കുകയാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെ വിശ്വാസികളെ വീണ്ടും മതവുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇത്തരത്തില്‍ തന്‍റെ വിശ്വാസികളെ കൈയിലെടുക്കാനുള്ള വികാരിയുടെ പദ്ധിയാകാം റാപ്പ് കുര്‍ബാനയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഇതിനകം ഒരു ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു.
കരുതലിന്‍റെ കരസ്പര്‍ശം; റോഡിലെ വാഹനങ്ങളില്‍ നിന്നും ഭാര്യയെ സുരക്ഷിതനാക്കുന്ന ഭര്‍ത്താവ്!