ആഡംബര ഹോട്ടലുകളുടെ വ്യാജ വെബ്സൈറ്റ് നിര്‍മ്മിച്ച് അതു വഴി റൂം ബുക്ക് ചെയ്യുന്നവരില്‍ നിന്നും പണം തട്ടുന്നതാണ് രീതി.
ഗോവയില്‍ ഒരു ആഡംബര സ്പാ റിസോർട്ടിൽ താമസം ബുക്ക് ചെയ്യാൻ ശ്രമിച്ച ദില്ലി സ്വദേശിക്ക് നഷ്ടപ്പെട്ടത് 33,000 രൂപ. ദി ലാലിറ്റ് ഹോട്ടൽ ഗ്രൂപ്പിലെ ജീവനക്കാരനാണെന്ന് നടിച്ച് ഒരു തട്ടിപ്പുകാരൻ വഴിയാണ് ഇയാൾ 33,000 രൂപയുടെ ഹോട്ടല്‍ ബുക്ക് ചെയ്തത്. എന്നാല്‍ പണം നഷ്ടപ്പെട്ടപ്പോഴാണ് അത്തരത്തിലൊരു ഹോട്ടല്‍ തന്നെയില്ലെന്ന് വ്യക്തമായത്. ഉയർന്ന നിലവാരമുള്ള താമസ സൗകര്യങ്ങൾ തേടുന്നവരെ ലക്ഷ്യം വച്ചുള്ള ഒരു ഹോട്ടൽ ബുക്കിംഗ് തട്ടിപ്പിന് ഇയാൾ ഇരയാക്കപ്പെടുകയായിരുന്നെന്ന് ദില്ലി പോലീസ് വ്യക്തമാക്കി.
ഹരിയാനയിലെ നുഹ് സ്വദേശിയും ഷാരൂഖ് ഖാൻ (25) എന്ന പ്രതിയെ പോലീസ് ഈ കേസില്‍ അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. യഥാർത്ഥ ആഡംബര ഹോട്ടലിന്‍റെ പേജുകളോട് സാമ്യം തോന്നുന്ന തരത്തില്‍ വ്യാജ ഹോട്ടൽ വെബ്സൈറ്റുകൾ സൃഷ്ടിച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടുകയാണ് ഇവരുടെ പരിപാടിയെന്നും പോലീസ് പറയുന്നു.
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിനായി ആദ്യമേ തന്നെ മൂഴുവന്‍ തുകയും അടയ്ക്കാന്‍ ദില്ലി സ്വദേശിയോട് വെബ് പേജ് ആവശ്യപ്പെട്ടു. യുപിഐ അടിസ്ഥാനമാക്കിയുള്ള ക്യുആർ കോഡ് വഴി മുഴുവൻ തുകയും അടയ്ക്കാനായിരുന്നു ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് ഇയാൾ മുഴുവന്‍ തുകയും ഒന്നിച്ച് അടച്ചു. എന്നാല്‍ പണം അടച്ചതിന് ശേഷം ഒരു വിവരവും ലഭ്യമല്ലാതായപ്പോഴാണ് താന്‍ തട്ടിപ്പിന് ഇരയായതായി ദില്ലി സ്വദേശിക്ക് സംശയം തോന്നിയത്. തുടര്‍ന്ന് പേമെന്‍റ് വിവരങ്ങളോടെ ഇയാൾ പോലീസിനെ സമീപിക്കുകയായിരുന്നു.
യഥാർത്ഥ ആഡംബര ഹോട്ടലുകളുടെ വ്യാജ വെബ്‌സൈറ്റുകൾ നിര്‍മ്മിച്ച് ഇവയ്ക്ക് പരസ്യം നല്‍കി കൂടുതല്‍ വിശ്വാസ്യത നേടിയെടുക്കും. പിന്നാലെ ആരെങ്കിലും ബുക്ക് ചെയ്യാനായി എത്തിയാല്‍ ഹോട്ടലിന്‍റെ വക്താവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇരകളെ കൊണ്ട് പണം അടപ്പിച്ച ശേഷം മുങ്ങുന്നതാണ് ഷാരൂഖ് ഖാന്‍റെ രീതിയെന്ന് പോലീസ് മാധ്യമങ്ങളോട് വിശദീകരിച്ചു. പേമെന്‍റ് വിവരങ്ങളെ കുറിച്ച് അന്വേഷിച്ച പോലീസ് ഒടുവിലാണ് ഷാരൂഖ് ഖാനിലെത്തിയത്. ഇയാളില്‍ നിന്നും തട്ടിപ്പിന് ഉപയോഗിച്ച രണ്ട് മൊബൈല്‍ ഫോണുകൾ പിടികൂടി. എന്നാല്‍ ഇയാളുടെ പങ്കാളിയായ നസീം ഒളിവിലാണെന്നും വെബ്സൈറ്റുകൾ നിര്‍മ്മിക്കാന്‍ ഇവര്‍ക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നും ദില്ലി പോലീസ് വ്യക്തമാക്കുന്നു.


