'മരണത്തെ കുറിച്ച്, മരിക്കാറായ ആളുകളോടും അവരുടെ ബന്ധുക്കളോടും സംസാരിക്കുക, അവരെ മാനസികമായും വൈകാരികമായും പിന്തുണയ്ക്കുക എന്നതെല്ലാമാണ് താൻ ചെയ്യുന്നത്' എന്ന് ജൂലി പറയുന്നു.

വൃദ്ധരായ, മരണം ഏറെക്കുറെ അടുത്തിരിക്കുന്ന പ്രിയപ്പെട്ടവരെ പരിചരിക്കുക എന്നത് വളരെ അധികം വേദനയുണ്ടാക്കുന്ന കാര്യമാണ്. അവർ എങ്ങനെയാവും അവരുടെ അവസാന നിമിഷം കടന്നു പോവുക, എന്തായിരിക്കും ആ സമയത്ത് പറയുക എന്നതൊന്നും നമുക്ക് അറിയില്ല. എന്നാൽ, ഇവിടെ മരിക്കാറായവർ താമസിക്കുന്ന ഒരു ഹോമിലെ നഴ്സ് തന്റെ ആ അനുഭവം തുറന്ന് പറയുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജൂലി മാക്ഫഡൻ എന്ന നഴ്സാണ് തന്റെ @hospicenursejulie എന്ന അക്കൗണ്ടിലൂടെ ആ അനുഭവങ്ങൾ പങ്ക് വയ്ക്കുന്നത്. അഞ്ച് വർഷമായി ഈ അഭയകേന്ദ്രത്തിൽ നഴ്സായി ജോലി നോക്കുകയാണ് ജൂലി. അതിന് മുമ്പ് 10 വർഷത്തോളം ഐസിയു -വിലും ജോലി ചെയ്തിരുന്നു. ഇപ്പോൾ തന്റെ ജോലിയെ കുറിച്ച് അവൾ സാമൂഹിക മാധ്യമങ്ങളിലൂടെ വിവരങ്ങൾ പങ്ക് വയ്ക്കുന്നു. ഒപ്പം തന്നെ മരണം എന്നത് ഒരു യാഥാർത്ഥ്യമാണ് എന്നും അതിനെ എങ്ങനെ സംയമനത്തോടെ ശാന്തമായി സ്വീകരിക്കാമെന്നും അവൾ പറയുന്നു. 

'മരണത്തെ കുറിച്ച്, മരിക്കാറായ ആളുകളോടും അവരുടെ ബന്ധുക്കളോടും സംസാരിക്കുക, അവരെ മാനസികമായും വൈകാരികമായും പിന്തുണയ്ക്കുക എന്നതെല്ലാമാണ് താൻ ചെയ്യുന്നത്' എന്ന് ജൂലി പറയുന്നു. ഒപ്പം അവസാന നിമിഷം ആളുകൾ എന്തെല്ലാമാണ് പറയുന്നത്, എങ്ങനെയാണ് പെരുമാറുന്നത് എന്ന ചോദ്യത്തിന് 'അവസാന നിമിഷം മിക്കവരും പറയുന്നത് 'ഐ ലവ് യൂ' എന്നായിരിക്കും' എന്നാണ് ജൂലിയുടെ മറുപടി. ഒപ്പം തന്നെ പലരും മരിക്കാറാവുമ്പോൾ നേരത്തെ മരിച്ചുപോയ തങ്ങളുടെ അച്ഛനേയും അമ്മയേയും വിളിക്കാറുണ്ട് എന്നും ജൂലി വെളിപ്പെടുത്തി. 

ചിലപ്പോൾ അവർ നോർമ്മൽ അല്ല എന്നൊക്കെ കാണുന്നവർക്ക് തോന്നാം. എന്നാൽ, അവർ തികച്ചും നോർമ്മൽ തന്നെയാണ്. 'ശ്വാസ​ഗതിയിലുള്ള വ്യത്യാസം, തൊലിയുടെ നിറം മാറുക, ചെറിയ പനി പോലെ തോന്നുക ഇവയൊക്കെ ഉണ്ടാവാം. എന്നാൽ, അതെല്ലാം നോർമ്മൽ തന്നെ ആണ്. അതൊന്നും വേദനാജനകമായിരിക്കില്ല. നമ്മുടെ അവസാന നിമിഷം നമ്മുടെ ശരീരം തന്നെ വേണ്ടപോലെ നമ്മെ വേദനിപ്പിക്കാതെ കൈകാര്യം ചെയ്തോളും' എന്നും ജൂലി പറയുന്നു. 

ഇപ്പോൾ ആറ് മാസമായി ജൂലി ടിക്ടോക്കിലൂടെ ഇത്തരം കാര്യങ്ങൾ പങ്ക് വയ്ക്കുന്നുണ്ട്. അവൾക്ക് 340,000 ഫോളോവേഴ്സുണ്ട്.