കാലിഫോർണിയയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണക്കാരനായ ഇന്ത്യൻ ഡ്രൈവർ ജഷൻപ്രീത് സിംഗ് മദ്യപിച്ചിരുന്നതായി റിപ്പോർട്ട്. മെച്ചപ്പെട്ട ജീവിതം തേടി യുഎസിലേക്ക് നിയമവിരുദ്ധമായി കുടിയേറിയ ഇയാൾ, എട്ട് വാഹനങ്ങളെയാണ് ഇടിച്ച് തെറിപ്പിച്ചത്.
ഇന്ത്യയിൽ നിന്നും കൂടുതല്‍ പണവും അതുവഴി മെച്ചപ്പെട്ടൊരു ജീവിതവും തേടിയാണ് പലരും പ്രവാസ ജീവിതം തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ചിലരുടെ ജീവിതത്തില്‍ അത് ദുരിതപൂർണ്ണമായിത്തീരുന്നു. കാലിഫോർണിയയിലുണ്ടായ വാഹനാപകടത്തിനും പിന്നാലെ മൂന്ന് പേരുടെ മരണത്തിൽ കലാശിച്ച തീപിടുത്തത്തിനും കാരണമായ ഇന്ത്യന്‍ ഡ്രൈവര്‍ ജഷൻപ്രീത് സിംഗിന്‍റെ സുഹൃത്തും മാധ്യമങ്ങളോട് പറഞ്ഞത് മറ്റൊന്നല്ല. ഇന്ത്യക്കാരനായ സെമി-ട്രക്ക് ഡ്രൈവർ മെച്ചപ്പെട്ട ജീവിതം തേടി യുഎസിലേക്ക് വന്നതാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ സുഹൃത്ത് പറഞ്ഞത്.
പക്ഷേ, മദ്യപിച്ച് വാഹനം ഓടിച്ച ജഷൻപ്രീത് സിംഗ് മൂന്ന് പേരുടെ ജീവനാണ് എടുത്തത്. കാലിഫോർണിയയിലെ ഒന്‍റാറിയോ 10 ഫ്രീവേയിലാണ് യൂബ സിറ്റിയിൽ നിന്നുള്ള പഞ്ചാബ് വംശജനായ ട്രക്ക് ഡ്രൈവർ ജഷൻപ്രീത് സിംഗ് (21) അപകടമുണ്ടാക്കിയത്. ഒന്‍ററിയോയിലെ 10 ഫ്രീവേയിൽ ഗതാഗത കുരുക്കിൽപ്പെട്ട് വേഗം കുറഞ്ഞ ട്രാഫിക്കിനിടയിലേക്ക് ജഷൻപ്രീത് ഓടിച്ച സെമി ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ആ സമയത്ത് സിംഗ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇയാൾ മദ്യപിച്ചിരുന്നെന്നാണ് ചില റിപ്പോര്‍ട്ടുകളിലുള്ളത്.
ലഹരി ഉപയോഗം
കഴിഞ്ഞ ചൊവ്വാഴ്ച ജഷന്‍പ്രീത് ഓടിച്ച ഫ്രൈറ്റ്‌ലൈനർ ട്രാക്ടർ-ട്രെയിലർ ഒരു എസ്‌യുവിയിലും മറ്റ് നിരവധി വാഹനങ്ങളിലും ഇടിച്ച് കയറുകയായിരുന്നു. കൂട്ടിയിടിയിൽ എട്ട് വാഹനങ്ങളെയാണ് ഇയാൾ ഇടിച്ച് തെറിപ്പിച്ചത്. മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കുക, ശാരീരികമായി പരിക്കേൽപ്പിക്കുക, മദ്യപിച്ച് വാഹനമോടിച്ച് നരഹത്യ നടത്തുക എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
നിയമവിരുദ്ധ കുടിയേറ്റം
2022 ൽ യുഎസ്-മെക്സിക്കോ അതിർത്തി കടന്ന് യുഎസിൽ പ്രവേശിച്ച ഇന്ത്യൻ പൗരനാണ് ജഷൻപ്രീത് സിംഗ് എന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് പറയുന്നു. നിയമവിരുദ്ധമായി അമേരിക്കയിൽ പ്രവേശിച്ച ശേഷം, ജഷൻപ്രീത് സിംഗ് കാലിഫോർണിയയിലെ യൂബ കൗണ്ടിയിലാണ് താമസിച്ചിരുന്നത്. ജഷന്‍പ്രീത് സ്നേഹവും കരുതലുമുള്ള വ്യക്തിയാണെന്ന് അദ്ദേഹത്തിന്‍റെ സുഹൃത്ത് ഗുർജോത് മൽഹർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം അപകടം നടക്കുമ്പോൾ ജഷൻപ്രീതിന് വാണിജ്യ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചിരുന്നോ എന്ന് വ്യക്തമല്ല. കഴിഞ്ഞ ഓഗസ്റ്റ് മുചൽ യുഎസ് വാണിജ്യ ട്രക്ക് ഡ്രൈവർമാർക്ക് തൊഴിലാളി വിസ നൽകുന്നത് നിർത്തിവച്ചിരുന്നു.

