രാജ്യത്തെ ഏറ്റവും വലിയ സർവകലാശാലയിൽ പ്രൊഫസർ, എഴുത്തുകാരന്‍, കൂടുതൽ സമ്പാദിക്കുന്നത് വെൽഡിംഗ് ജോലിയിലൂടെ
അധ്യാപകർ സമരത്തിലായിരുന്ന കാലത്ത് പോലും തനിക്ക് പണത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അതിന് കാരണം ഈ വർക്ക്ഷോപ്പാണ് എന്നാണ് കബീർ പറയുന്നത്. ഇത്തരം ജോലികൾ ചെയ്യുന്നതിന് യാതൊരു മടിയും വിചാരിക്കേണ്ടതില്ല എന്നും അദ്ദേഹം പറയുന്നു.
![inspiration Kabir Abu Bilal a professor earns more by working as a welder rlp inspiration Kabir Abu Bilal a professor earns more by working as a welder rlp](https://static-ai.asianetnews.com/images/01hn9jgrkczx4hy5g9tk9c9wvq/new-project--1-_363x203xt.jpg)
വൈറ്റ് കോളർ ജോലിയുള്ള ആളുകളെ ബഹുമാനിക്കുക, മറ്റ് സാധാരണ പണികളൊക്കെ ചെയ്യുന്ന ആളുകളെ അധികം ബഹുമാനിക്കാതിരിക്കുക ഇതൊക്കെ ഈ ലോകത്തിന്റെ പതിവുരീതികളാണ്. എന്നാൽ, എല്ലാ ജോലിക്കും അതിന്റേതായ മഹത്വമുണ്ട്. നൈജീരിയയിൽ നിന്നുള്ള ഈ യൂണിവേഴ്സിറ്റി പ്രൊഫസർക്കും അതാണ് പറയാനുള്ളത്. പ്രൊഫസറാണെങ്കിലും ഒപ്പം ഒരു വെൽഡിംഗ് വർക്ക്ഷോപ്പ് കൂടി നടത്തുന്നുണ്ട് അദ്ദേഹം. പ്രൊഫസർ തന്നെയാണ് ആ വർക്ക്ഷോപ്പിലെ മെയിൻ പണിക്കാരനും.
താൻ തന്റെ യൂണിവേഴ്സിറ്റി പ്രൊഫസർ ജോലിയിൽ നിന്നും സമ്പാദിക്കുന്നതിനേക്കാൾ കൂടുതൽ വെൽഡിംഗിൽ നിന്നും സമ്പാദിക്കുന്നുണ്ട് എന്നാണ് സാരിയയിൽ നിന്നുള്ള കബീർ അബു ബിലാൽ പറയുന്നത്. തനിക്ക് ഒരു വെൽഡിംഗ് വർക്ക് ഷോപ്പ് ഉണ്ടെന്ന് കേട്ടപ്പോൾ എല്ലാവരും ഞെട്ടിപ്പോയി. പ്രത്യേകിച്ചും തന്റെ സഹപ്രവർത്തകർ എന്നും അദ്ദേഹം പറയുന്നു. "പ്രൊഫസറാണെങ്കിലും ഒരു വെൽഡറായി കൂടി ജോലി ചെയ്യുന്നു എന്നതിൽ എനിക്ക് യാതൊരു നാണക്കേടും തോന്നുന്നില്ല. വെൽഡിംഗിൽ നിന്നും ഞാൻ കൂടുതൽ പണം സമ്പാദിക്കുന്നുണ്ട്" എന്നാണ് അദ്ദേഹം ബിബിസിയോട് പറഞ്ഞത്.
നൈജീരിയയിലെ ഏറ്റവും വലുതും പ്രശസ്തവുമായ സർവ്വകലാശാലകളിലൊന്നാണ് അഹ്മദു ബെല്ലോ യൂണിവേഴ്സിറ്റി. ഇവിടെ എഞ്ചിനീയറിംഗിൽ ഗവേഷണ വിദ്യാർത്ഥികളെ പഠിപ്പിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുകയാണ് 50-കാരനായ കബീർ അബു ബിലാൽ. കഴിഞ്ഞ 18 വർഷമായി അദ്ദേഹം സർവകലാശാലയിൽ പഠിപ്പിക്കുന്നുണ്ട്. ഫിസിക്സിലും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലും നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
ബിരുദമുണ്ട് എന്നതുകൊണ്ടോ ഒരു ജോലിയുണ്ട് എന്നതുകൊണ്ടോ മറ്റെന്തെങ്കിലും സാധാരണ ജോലി ചെയ്യാൻ മടിക്കേണ്ടതില്ല എന്നാണ് ഈ അധ്യാപകൻ ബിരുദധാരികളോട് പറയുന്നത്. കൂടുതൽ പണം സമ്പാദിക്കണം എന്ന് തോന്നുന്നുണ്ടെങ്കിൽ, മറ്റെന്തെങ്കിലും ജോലിയോട് ഇഷ്ടമുണ്ടെങ്കിൽ അതുംകൂടി ചെയ്യുന്നതിൽ യാതൊരു പ്രശ്നവുമില്ല എന്നും അദ്ദേഹം പറയുന്നു.
ഏകദേശം 20 വർഷം മുമ്പാണ് അദ്ദേഹം വെൽഡിംഗ് വർക്ക്ഷോപ്പ് ആരംഭിച്ചത്. ആദ്യം ചെറുതായി തുടങ്ങിയെങ്കിലും പിന്നീടത് വിപുലീകരിക്കുകയായിരുന്നു. 12 നും 20 നും ഇടയിൽ പ്രായമുള്ള 10 അപ്രൻ്റീസുകളുണ്ട് അദ്ദേഹത്തിന്റെ വർക്ക്ഷോപ്പിൽ. അവരെ അദ്ദേഹം തൊഴിൽ പരിശീലിപ്പിക്കുന്നു. അധ്യാപകർ സമരത്തിലായിരുന്ന കാലത്ത് പോലും തനിക്ക് പണത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അതിന് കാരണം ഈ വർക്ക്ഷോപ്പാണ് എന്നാണ് കബീർ പറയുന്നത്. ഇത്തരം ജോലികൾ ചെയ്യുന്നതിന് യാതൊരു മടിയും വിചാരിക്കേണ്ടതില്ല എന്നും അദ്ദേഹം പറയുന്നു.
സ്റ്റൂട്ടേൺസ് നൈജീരിയ ഗ്രാജുവേറ്റ് റിപ്പോർട്ട് അനുസരിച്ച്, നൈജീരിയയിൽ 40% ബിരുദധാരികൾക്കും ജോലി ലഭിക്കുന്നില്ല എന്നാണ് പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം