മുംബൈ സ്വദേശിയായ സാഗർ അവതാഡെ തന്‍റെ തത്കാൽ പാസ്‌പോർട്ട് വെറും 20 മിനിറ്റിനുള്ളിൽ പുതുക്കിയ അനുഭവം എക്സിൽ പങ്കുവെച്ചു. സർക്കാർ സേവനത്തിലെ ഈ വേഗതയെ 'സ്വർഗ്ഗീയാനുഭവം' എന്ന് വിശേഷിപ്പിച്ച അദ്ദേഹത്തിൻ്റെ കുറിപ്പ് വൈറലായി.
സര്‍ക്കാര്‍ സംവിധാനങ്ങളില്‍, പ്രത്യേകിച്ചും ഇന്ത്യയില്‍ ഒരു ഫയൽ നീക്കാനെന്ത് സമയമെടുക്കുമെന്ന് ചോദിച്ചാല്‍ വർഷങ്ങളോളം എന്നാകും നമ്മളില്‍ പലരുടെയും ഉത്തരം. എന്നാല്‍ അതില്‍ നിന്നും വിരുദ്ധമായി വെറും ഇരുപത് മിനിറ്റിനുള്ളില്‍ തന്‍റെ തത്കാല്‍ പാസ്പോര്‍ട്ട് പുതുക്കിക്കിട്ടിയപ്പോൾ സ്വർഗ്ഗീയമായ അനുഭവമായി തോന്നിയെന്ന മുംബൈ സ്വദേശിയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറൽ.
മൂന്ന് ലക്ഷം പേർ കണ്ട കുറിപ്പ്
പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ നിന്നും തനിക്കുണ്ടായ അനുഭവം വിവരിച്ച് കൊണ്ട് സാഗർ അവതാഡെ എന്ന മുംബൈ സ്വദേശിയാണ് തന്‍റെ എക്സ് അക്കൗണ്ടിലൂടെ കുറിപ്പെഴുതിയത്. ലോവർ പരേലിലെ പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ നിന്നുണ്ടായ തന്‍റെ അനുഭവം വിവരിക്കുന്ന ഒരു പോസ്റ്റ് സാഗർ അവതാഡെ കഴിഞ്ഞ ദിവസമാണ് പങ്കുവച്ചത്. ഒറ്റ ദിവസം കൊണ്ട് കുറിപ്പ് മൂന്ന് ലക്ഷത്തിന് മേലെ ആളുകൾ കണ്ടുകഴിഞ്ഞു.
സ്വർഗ്ഗീയാനുഭവം
കുറിപ്പില്‍ തന്‍റെ തത്കാൽ അപ്പോയിന്‍റ്മെന്‍റ് രാവിലെ 9:15 ന് ബുക്ക് ചെയ്തതായും റിപ്പോർട്ടിംഗ് സമയം രാവിലെ 9 മണിയായെന്നും അവതാഡെ എഴുതുന്നു. കൃത്യസമയത്ത് പാസ്പോര്‍ട്ട് ഓഫീസിലെത്തിയ അദ്ദേഹം മുഴുവൻ പുതുക്കൽ പ്രക്രിയയും പൂർത്തിയാക്കി രാവിലെ 9:20 ന് ഓഫീസിൽ നിന്ന് ഇറങ്ങിയെന്നും എഴുതി. ഈ അനുഭവത്തെ കുറിച്ച് സാഗർ താന്‍ സ്വർഗത്തിലാണെന്ന് തോന്നിയതായും സാഗർ തന്‍റെ കുറിപ്പിലെഴുതി.
പ്രതികരണം
നിരവധി പേരാണ് സാഗർ അവതാഡെയുടെ വൈറൽ കുറിപ്പിന് താഴെ പ്രതികരണവുമായി എത്തിയത്. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും അവർ സേവനം മെച്ചപ്പെടുത്തി, വളരെ സുഗമവും പൂർണ്ണമായും ഡിജിറ്റൽ സംവിധാനവുമാണെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. മകളുടെ ആദ്യത്തെ ആധാർ എൻറോൾമെന്‍റിനായി ഇന്നലെ ആധാർ സെന്‍ററിൽ പോയി, അപ്പോയിന്‍റ്മെന്‍റ് ഇല്ലാതെ അകത്ത് കയറി കൃത്യം 8 മിനിറ്റിനുള്ളിൽ കേന്ദ്രം വിട്ടു. എനിക്കും സ്വർഗം പോലെ തോന്നിയെന്നായിരുന്നു മറ്റൊരാൾ എഴുതിയത്.
