മുന്‍ കാമുകിയുടെ കുളിമുറിയില്‍ അതിക്രമിച്ച് കയറി, കത്തിയുമായി ഒളിച്ചിരുന്ന ഇയാൾ യുവതിയെ റേപ്പ് ചെയ്യാനുള്ള ശ്രമം നടത്തി. 


സൗത്ത് കരോലിനയിലെ 25 -കാരനായ യുവാവ്, കത്തിയുമായി മുൻ കാമുകിയുടെ വീട്ടിൽ അതിക്രമിച്ചു കയറി. പിന്നാലെ ആരും കാണാതെ യുവതിയുടെ കുളിമുറിയില്‍ ഒളിച്ചു. കാര്യമറിയാതെ കുളിമുറിയിലെത്തിയ യുവതിയെ ഇയാൾ അക്രമിച്ചു. അപ്രതീക്ഷിത അക്രമണത്തിൽ ആദ്യമൊന്ന് പതറിയെങ്കിലും മനസാന്നിധ്യം വീണ്ടെടുത്ത യുവതി ഇയാളെ പെട്ടെന്ന് തന്നെ കീഴ്പ്പെടുത്തി. ഇതോടെ താന്‍ പ്രാങ്ക് ചെയ്യുകയായിരുന്നുവെന്ന് ഇയാൾ അവകാശപ്പെട്ടെന്ന് റിപ്പോര്‍ട്ട്. കുളിമുറിയില്‍ വച്ചുണ്ടായ അക്രമണത്തില്‍ യുവതിക്ക് ചെറിയ പരിക്കുകൾ പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ജാക്‌സൺ കൊളം ആർനോൾഡ് എന്ന യുവാവാണ് ഇത്തരത്തിൽ വിചിത്രമായി പെരുമാറിയത്. പോലീസ് പിടിയിലായ ഇയാൾക്കെതിരെ മോഷണം, ആക്രമണം, ആയുധം കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ചുമത്തി കേസെടുത്തു. യുവതിയുമായി മുൻപുണ്ടായ വഴക്കിന്‍റെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി താൻ ഒരു തമാശ ചെയ്തതാണെന്നാണ് പോലീസ് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞത്. എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, നിലവിൽ ഷെരീഫ് അൽ കാനൺ ഡിറ്റൻഷൻ സെന്‍ററിൽ തടവിൽ കഴിയുകയാണ് ഇപ്പോൾ ഇയാൾ.

ജെയിംസ് ഐലൻഡിലെ വെസ്റ്റ്‌വേ ഡ്രൈവിലുള്ള വീട്ടിൽ നിന്നും ശനിയാഴ്ച രാത്രിയാണ് ആക്രമണം നടക്കുന്നതായി വിവരമറിയിച്ച് കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് ഫോൺ കോൾ എത്തിയത്. ഉടൻതന്നെ സംഭവസ്ഥലത്ത് എത്തിയ പോലീസ് യുവാവിനെ പിടിക്കുകയായിരുന്നു. പോലീസ് എത്തുമ്പോൾ ജീൻസ് മാത്രം ധരിച്ച് വീടിനുള്ളിൽ നിൽക്കുകയായിരുന്നു ഇയാളെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

യുവതി ഇല്ലാത്ത സമയത്താണ് അപ്പാർട്ട്മെന്‍റിലെ തകരാറുള്ള സൈഡ് ഡോർ വഴി ഇയാൾ വീടിനുള്ളിൽ അതിക്രമിച്ചു കയറി കുളിമുറിക്കുള്ളിൽ ഒളിച്ചിരുന്നത്. പിന്നീട് യുവതിയെത്തിയപ്പോൾ ഇയാൾ അവരെ ആക്രമിക്കുകയായിരുന്നു. മുഖം മറച്ചായിരുന്നു ഇയാൾ ആക്രമണം നടത്തിയത്. അക്രമണത്തിനിടെ യുവതി ഇയാളുടെ മുഖംമൂടി വലിച്ചു കീറിയതോടെയാണ് തന്‍റെ മുൻ കാമുകനാണ് ആക്രമി എന്ന് യുവതി തിരിച്ചറിഞ്ഞത്.

തന്നെ തിരിച്ചറിഞ്ഞുവെന്ന് മനസ്സിലാക്കിയതും ആർനോൾഡ്, താൻ ഒരു പ്രാങ്ക് ചെയ്തതാണെന്നും തനിക്ക് സംസാരിക്കാൻ ഉണ്ടെന്നും യുവതിയോട് പറയുകയായിരുന്നു. തുടർന്ന് യുവതിയുടെ വീട്ടിൽ നിന്നുള്ള ഒച്ച സമീപത്ത് തന്നെ താമസിക്കുന്ന യുവതിയുടെ മാതാപിതാക്കൾ അറിഞ്ഞുകാണുമെന്ന് കരുതിയ ഇയാൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് മാതാപിതാക്കളെ അറിയിക്കാൻ യുവതിയെ പറഞ്ഞച്ചു. എന്നാല്‍ ഈ അവസരം മുതലെടുത്ത് യുവതി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.