യുദ്ധം നടക്കുമ്പോൾ രാജ്യത്തെ പ്രതിരോധ മന്ത്രിയുടെ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്‍റെ വാക്കുകൾ കേട്ട് ലോകം തന്നെ അന്തിച്ചിരിക്കുകയാണ്.
ഇന്ത്യയ്ക്കെതിരായി അതിര്‍ത്തിയിലുടനീളം പാക് പ്രകോപനം തുടരുകയാണ്. അതേസമയം സൈന്യത്തിന്‍റെ നീക്കത്തെ കുറിച്ച് ഒരു ധാരണയും ഇല്ലാത്തൊരാളെ പോലെയാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്‍റെ പ്രവര്‍ത്തികളും വാക്കുകളും. പാക് ദേശീയ അസംബ്ലിയില്‍ പോലും നുണ പറയുന്നതിന് അദ്ദേഹത്തിന് ഒട്ടം ശങ്കയില്ല. അദ്ദേഹത്തിന്‍റെ കൈവിട്ട പ്രയോഗങ്ങൾ സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളായി ഉയർത്തെഴുനേല്‍ക്കുന്നു. പാക് സൈന്യവുമായി പാക് ഭരണകൂടത്തിനുള്ള അകല്‍ച്ച കൂടിയാണ് പാക് പ്രതിരോധ മന്ത്രിയുടെ വാക്കുകൾ തെളിയിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനിടെ സമൂഹ മാധ്യമങ്ങളിലൂടെ പാക് സൈന്യം അഞ്ച് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതിനെ കുറിച്ച് അറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇന്ത്യയുടെ ഡ്രോണുകൾ പാകിസ്ഥാന്‍റെ വ്യോമ പ്രതിരോധ യൂണിറ്റുകളുടെ സ്ഥാനങ്ങൾ കണ്ടെത്താനെത്തിയെന്നും എന്നാല്‍, ആ സ്ഥാനങ്ങൾ വെളിപ്പെടുത്താന്‍ പാക് സൈന്യം ആഗ്രഹിക്കാത്തതിനാല്‍ അവയെ വെടിവെച്ച് ഇട്ടില്ലെന്നും പാക് ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്ത് കൊണ്ട് അദ്ദേഹം അര്‍ത്ഥ ശങ്കയില്ലാതെ പറഞ്ഞു. അദ്ദേഹത്തിന്‍റെ ഇത്തരം അബദ്ധജഡിലമായ പ്രസ്ഥാവനകള്‍ പാകിസ്ഥാനെ അന്താരാഷ്ട്രാ രാജ്യങ്ങൾക്ക് മുന്നില്‍ അപഹാസ്യരാക്കാനെ ഉപകരിച്ചൊള്ളൂ. ഒപ്പം സമൂഹ മാധ്യമങ്ങളിലെ എണ്ണിയാലൊടുങ്ങാത്ത ട്രോളുകളുടെ പിറവിക്കും കാരണമായി.
അദ്ദേഹം ഒന്ന് കൂടി ആവര്‍ത്തിച്ചു. മദ്രസ വിദ്യാർത്ഥികളാണ് തങ്ങളുടെ "രണ്ടാം പ്രതിരോധ നിര" എന്നതായിരുന്നു ആ വിവാദ പ്രസ്ഥാവന. അതിന് പിന്നാലെ ഇന്ത്യന്‍ സമൂഹ മാധ്യമ ഉപയോക്താക്കൾ ഇന്ത്യയുടെ വാക്കുകൾ പാക് പ്രതിരോധ മന്ത്രി ശരിവച്ചതായി അവകാശപ്പെട്ട് രംഗത്തെത്തി. പാക് അധീന കശ്മീരിലെ മദ്രസകളില്‍ തീവ്രവാദ പരിശീലനം നടക്കുന്നുണ്ടെന്നത് ഇന്ത്യ വളരെക്കാലമായി ഉയര്‍ത്തിയ ആരോപണമാണ്. ഇന്ത്യയുടെ ഈ ആരോപണമാണ്, തങ്ങളുടെ രണ്ടാം പ്രതിരോധ നിര മദ്രസാ വിദ്യാര്‍ത്ഥികളാണ് എന്ന പ്രയോഗത്തിലൂടെ ഖ്വാജ ആസിഫ് സ്ഥിരീകരിച്ചതെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചു.
ഏപ്രില്‍ മാസത്തിന്‍റെ തുടക്കത്തില്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പാകിസ്ഥാന്‍ തീവ്രവാദികൾക്ക് അഭയം നല്‍കുന്നുണ്ടെന്ന് ഖ്വാജ ആസിഫ് സമ്മതിച്ചിരുന്നു. ഭീകര സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്യുന്നതിന്‍റെ ദീർഘകാല ചരിത്രം പാകിസ്ഥാനുണ്ടെന്നും അത് യുഎസ്, ബ്രീട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികൾക്ക് വേണ്ടി കൂടിയാണെന്നും അദ്ദേഹം പറഞ്ഞതും വലിയ വിവാദമായിരുന്നു. 'അതെ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അമേരിക്കയ്ക്കും ബ്രിട്ടൻ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങൾക്കും വേണ്ടി ഞങ്ങൾ ഈ വൃത്തികെട്ട ജോലി ചെയ്തുവരികയാണ്' എന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.
ഇതിനിടെ ഖ്വാജയുടെ 2023 -ലെ വിവാദ പ്രസ്താവനയും സമൂഹ മാധ്യമ ഉപയോക്താക്കൾ 'കുത്തിപ്പൊക്കി'. 'സ്ത്രീകൾ ലിംഗസമത്വത്തിൽ വിശ്വസിക്കുന്നു, അതിനാൽ പുരുഷന്മാരെപ്പോലെ അവരും വൃത്തികെട്ട പരാമർശങ്ങളെ നേരിടണം' എന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. ഇന്ത്യാ - പാക് സംഘര്‍ത്തിനിടെ സമൂഹ മാധ്യമ ഉപയോക്താക്കൾ, പാക് പ്രതിരോധ മന്ത്രിയുടെ വാവിട്ട വാക്കുകളെ ട്രോളുകളായി പരിവര്‍ത്തനം ചെയ്യുന്ന തിരക്കിലാണ്. വിടുവായത്തം മൂലം പ്രതിരോധ മന്ത്രി പദവിയില്‍ നിന്നും ഖ്വാജ ആസിഫിനെ മാറ്റണമെന്ന ആവശ്യം പാക് സമൂഹ മാധ്യമങ്ങളില്‍ ശക്തമാണ്.
സുപ്രധാനമായ ഒരു മന്ത്രാലയത്തിന് രാജ്യത്തെ അന്തസ്സോടെയും ഉത്തരവാദിത്തത്തോടെയും പ്രതിനിധീകരിക്കാൻ കഴിയുന്ന കഴിവും പക്വതയുമുള്ള ഒരു വ്യക്തിയെ ആവശ്യമാണെന്ന് പാക് സമൂഹ മാധ്യമ ഉപയോക്താക്കളും എഴുതുന്നു. ജനാധിപത്യ രാജ്യമാണെങ്കിലും പാക് ഭരണകൂടത്തിന് പാക് സൈന്യത്തിന്‍റെ മേല്‍ കാര്യമായ നിയന്ത്രണമെന്നുമില്ല. പാക് സൈനിക ഉദ്യോഗസ്ഥരും ഇന്ത്യയില്‍ ആക്രമണം നടത്തുന്ന തീവ്രവാദികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇന്ത്യ പലതവണ വെളിച്ചത് കൊണ്ട് വന്നിട്ടുള്ളതുമാണ്.


