പാകിസ്ഥാനിൽ നടക്കുന്ന കലാപങ്ങളും പ്രതിഷേധങ്ങളും റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് പാക് സൈന്യം മാധ്യമങ്ങളെ വിലക്കിയതായി പാക് മാധ്യമപ്രവർത്തകൻ ഹമീദ് മിർ ആരോപിച്ചു. രാജ്യത്തെ സംഭവവികാസങ്ങൾ അറിയാൻ ഇന്ത്യൻ മാധ്യമങ്ങളെയാണ് ആശ്രയിക്കുന്നതെന്നും പറയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാകിസ്ഥാനിൽ വലിയ തോതിലുള്ള കലാപങ്ങളാണ് നടക്കുന്നത്. അഫ്ഗാൻ അതിര്‍ത്തിയില്‍ പാക് സൈന്യം താലിബാനോട് ഏറ്റുമുട്ടന്നതിനിടെയാണ് ബലൂച് പ്രവിശ്യയില്‍ ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നത്. ഇതിനിടെ പാക് നഗരങ്ങളില്‍ കലാപം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഇതോടെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളും അക്രമങ്ങളും റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് പാകിസ്ഥാൻ സൈന്യം പാക് മാധ്യമങ്ങളെ വിലക്കിയിട്ടുണ്ടെന്ന് മാധ്യമപ്രവർത്തകൻ ആരോപിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
മാധ്യമ വിലക്ക്
പാകിസ്ഥാനി പത്രപ്രവർത്തകൻ ഹമീദ് മിർ ആണ് രാജ്യത്തെ പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്. നിരവധി തവണ വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട ഹമീദ് മിര്‍ നിരവധി തവണ വിലക്കും നേരിട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളും അക്രമങ്ങളും റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് പാകിസ്ഥാൻ സൈന്യം പാക് മാധ്യമങ്ങളെ വിലക്കിയിട്ടുണ്ടെന്ന് അദ്ദേഹം തന്‍റെ വീഡിയോയില്‍ ആരോപിച്ചു. വീഡിയോയിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച ഹമീദ്, പാകിസ്ഥാനിലുടനീളമുള്ള പ്രതിഷേധങ്ങളെയും അക്രമങ്ങളെയും കുറിച്ചുള്ള വിവരങ്ങൾക്ക് അവർ ഇന്ത്യൻ മാധ്യമങ്ങളെയാണ് ഇപ്പോൾ ആശ്രയിക്കുന്നതെന്നും പറഞ്ഞു.
പാക് നഗരങ്ങളില്‍ കലാപം
ഒക്ടോബർ 14 -ന് ഇന്‍റർനെറ്റിൽ പ്രചരിച്ച ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാകിസ്ഥാനിലെ ചെറുതും വലുതുമായ നിരവധി നഗരങ്ങളിൽ വലിയ പ്രതിഷേധങ്ങളും അക്രമാസക്തമായ ഏറ്റുമുട്ടലുകളും നടക്കുകയാണ്. പാലസ്തീന്‍ വിഷയത്തില്‍ സര്‍ക്കാർ നിലപാട് യുഎസിനും ഇസ്രയേലിനും അനുകൂലമാണെന്ന് ആരോപിച്ചാണ് ജനം തെരുവില്‍ ഇറങ്ങിയത്.
എന്നാല്‍, നഗരങ്ങളിലെ പ്രതിഷേധങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പാകിസ്ഥാൻ സൈന്യം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. പാകിസ്ഥാനിലെ പത്രസ്വാതന്ത്ര്യം വർഷങ്ങളായി സൈന്യത്തിന്‍റെ വലിയ സമ്മർദ്ദമാണ് നേരിടുന്നത്. സര്‍ക്കാര്‍ സൈനിക വര്‍ത്തകൾ നല്‍കുന്നതിന് വലിയ തോതിലുള്ള സെൻസർഷിപ്പ് മാധ്യമങ്ങൾ നേരിടുന്നുണ്ട്.


