‘അവർ പിന്നാലെ നടന്നുകൊണ്ട് തങ്ങളുടെ വീഡിയോ പകർത്തുകയും ചിത്രങ്ങളെടുക്കുകയും ചെയ്തു. ചോദ്യം ചെയ്തിട്ടും നിർത്താൻ തയ്യാറായില്ല. താജ്മഹലിന്റെ ചിത്രം പകർത്തുകയാണ് എന്ന് പറഞ്ഞു. ഒടുവിൽ ഞങ്ങളുടെ ബോയ്ഫ്രണ്ട്സ് വന്ന് ഇടപെട്ടു.’
അപരിചിതരായ യുവാക്കൾ തന്നെ പിന്തുടരുകയും തന്റെ വീഡിയോ പകർത്തുകയും ചെയ്തതായി ആരോപിച്ച് യുവതി. നോർത്ത് ഈസ്റ്റിൽ നിന്നുള്ള ഒരു യുവതിയാണ് സോഷ്യൽ മീഡിയയിൽ തനിക്കും സുഹൃത്തിനും ഉണ്ടായ ദുരനുഭവം പങ്കുവച്ചത്.
ആഗ്രയിലെ പ്രശസ്തമായ താജ്മഹൽ സന്ദർശനത്തിനിടെ അപരിചിതരായ യുവാക്കൾ തങ്ങളെ പിന്തുടർന്നു എന്നും 30 വീഡിയോകളെങ്കിലും ചിത്രീകരിച്ചു എന്നുമാണ് യുവതി പറയുന്നത്. അവരെ ചോദ്യം ചെയ്തെങ്കിലും അതൊന്നും അവരെ ബാധിച്ചില്ലെന്നുമാണ് യുവതി പറയുന്നു.
'ഞാനും എന്റെ സുഹൃത്തും (ഞങ്ങൾ രണ്ടുപേരും നോർത്ത് ഈസ്റ്റിൽ നിന്നുള്ളവരാണ്) ഇന്ന് താജ്മഹൽ സന്ദർശിക്കുകയായിരുന്നു, ഒരുപാട് കാലമായി ഞങ്ങൾ ഇതിനായി കാത്തിരിക്കുകയായിരുന്നു. എന്നിരുന്നാലും, അത് ശരിക്കും അസ്വസ്ഥതയുണ്ടാക്കുന്ന ഒരനുഭവമായി മാറി' എന്നാണ് യുവതി എഴുതുന്നത്.
'കുർത്തയും ദുപ്പട്ടയുമാണ് തങ്ങൾ ധരിച്ചിരുന്നത് എന്നിട്ടുപോലും തങ്ങളെ പിന്തുടരുകയും വീഡിയോ പകർത്തുകയും ചെയ്തു. താജ്മഹൽ ചുറ്റിക്കാണുന്നതിനിടെ അപരിചിതരായ രണ്ട് പുരുഷന്മാർ തങ്ങളെ പിന്തുടരാൻ തുടങ്ങി. ഞാനും സുഹൃത്തും ചിത്രങ്ങളെടുക്കുകയും മറ്റും ചെയ്യുമ്പോഴാണ് ഇവർ പിന്തുടരുന്നത് ശ്രദ്ധയിൽ പെട്ടത്.'
'അവർ പിന്നാലെ നടന്നുകൊണ്ട് തങ്ങളുടെ വീഡിയോ പകർത്തുകയും ചിത്രങ്ങളെടുക്കുകയും ചെയ്തു. ചോദ്യം ചെയ്തിട്ടും നിർത്താൻ തയ്യാറായില്ല. താജ്മഹലിന്റെ ചിത്രം പകർത്തുകയാണ് എന്ന് പറഞ്ഞു. ഒടുവിൽ ഞങ്ങളുടെ ബോയ്ഫ്രണ്ട്സ് വന്ന് ഇടപെട്ടു. അവർ അതുവരെ ഗൈഡിനൊപ്പം ആയിരുന്നു. അവർ ഇടപെട്ടപ്പോഴാണ് വീഡിയോ ഡിലീറ്റ് ചെയ്യാൻ സമ്മതിച്ചത്. ശരീരത്തിന്റെ പല ഭാഗങ്ങളും അടക്കം 30 -ലധികം വീഡിയോകളും ചിത്രങ്ങളും ഉണ്ടായിരുന്നു.'
'അവിടെ ഉണ്ടായിരുന്നവരോട് പറഞ്ഞപ്പോൾ കൂടുതൽ പ്രശ്നമാക്കണ്ട എന്നാണ് പറഞ്ഞത്' എന്നാണ് യുവതിയുടെ പോസ്റ്റിൽ പറയുന്നത്. യുവാക്കളുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. എക്സിൽ (ട്വിറ്റർ) ഇത് പോസ്റ്റ് ചെയ്യാനും പൊലീസിനെ മെൻഷൻ ചെയ്യാനും പലരും പറഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ നടപടി തന്നെ വേണമെന്നും പലരും അഭിപ്രായപ്പെട്ടു.


