1913 ജൂലൈ പത്തിന് ഇവിടത്തെ ഫർണസ് ക്രീക്ക് എന്ന സ്ഥലത്ത് 57 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. ഇതുവരെ രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും ഉയർന്ന താപനിലയാണിത്.
വേനൽ ചൂട് കടുക്കുകയാണ്. കേരളത്തിലെ മിക്ക ജില്ലകളും ഉയർന്ന താപനിലയിൽ ചുട്ടുപൊള്ളുന്നു. അതിൽ തന്നെ കണ്ണൂർ, പാലക്കാട് ജില്ലകളാണ് ഇപ്പോൾ ചൂടിന്റെ കാര്യത്തിൽ കേരളത്തിൽ മുൻപിൽ നിൽക്കുന്ന സ്ഥലങ്ങൾ. എന്നാൽ, ഈ ഭൂമിയിലെതന്നെ ഏറ്റവും ചൂടുള്ള പ്രദേശം ഏതാണെന്ന് അറിയാമോ? അതാണ് കാലിഫോർണിയയിലെ 'ഡെത്ത് വാലി'. ഇപ്പോൾ നാസ എർത്ത് ഒബ്സർവേറ്ററി ചിത്രീകരിച്ച ഡെത്ത് വാലിയിലെ കൗതുകകരമായ ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. അവിടെ ഒരു താൽക്കാലിക തടാകം രൂപപ്പെട്ടതിന്റെ ഉപഗ്രഹചിത്രങ്ങളാണ് ഇവ.
ലോകത്തിലെ ഏറ്റവും ചൂടുള്ളതും വടക്കേ അമേരിക്കയിലെ ഏറ്റവും വരണ്ടതുമായ പ്രദേശമാണ് ഡെത്ത് വാലി. ഇവിടെ സാധാരണഗതിയിൽ 51 മില്ലിമീറ്ററിലും കുറഞ്ഞ അളവിലുള്ള മഴയാണ് ലഭിക്കാറുള്ളത്. എന്നാൽ, കഴിഞ്ഞ 6 മാസങ്ങൾക്കിടെ അതിന്റെ ഇരട്ടിയിലധികം മഴ ഇവിടെ ലഭിച്ചു. അതിന് കാരണമായി പറയുന്നത് കഴിഞ്ഞവർഷം ഓഗസ്റ്റിൽ ഈ മേഖലയിൽ വീശിയടിച്ച ഹിലറി എന്ന ചുഴലിക്കാറ്റാണ്. ഇതിന്റെ ഫലമായുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് ഇത്രയേറെ മഴ ലഭിക്കാൻ കാരണമായത്. കനത്ത മഴയെ തുടർന്നാണ് ഇവിടെ ഒരു തടാകം തന്നെ രൂപപ്പെട്ടത്.
1913 ജൂലൈ പത്തിന് ഇവിടത്തെ ഫർണസ് ക്രീക്ക് എന്ന സ്ഥലത്ത് 57 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. ഇതുവരെ രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും ഉയർന്ന താപനിലയാണിത്. കിഴക്കൻ കാലിഫോർണിയയിലെ വടക്കൻ മൊഹാവി മരുഭൂമിയിലാണ് ഡെത്ത് വാലി. മൊഹാവിക്കും ഗ്രേറ്റ് ബേസിൻ എന്ന മറ്റൊരു മരുഭൂമിക്കുമിടയിലാണ് ഇതിന്റെ സ്ഥാനം. 'ടിംബിഷ' എന്ന തദ്ദേശീയ അമേരിക്കൻ ഗോത്രവംശജരാണ് ഇവിടത്തെ താമസക്കാർ. നിരവധി ഹോളിവുഡ് ചിത്രങ്ങൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ധാരാളം ആളുകളെത്തുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഡെത്ത്‌വാലി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
