വെസ്റ്റ് ബാങ്കില്‍ വച്ച് കാറില്‍ സഞ്ചരിക്കുകയായിരുന്ന പലസ്തീന്‍ യുഎസ് പൗരനെ ഇസ്രയേലി കുടിയേറ്റക്കാര്‍ വലിച്ച് പുറത്തിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഴിഞ്ഞ വെള്ളിയാഴ്ച അധിനിവേശ വെസ്റ്റ് ബാങ്കിൽ വച്ച് ഇസ്രായേലി കുടിയേറ്റക്കാരുടെ കൂരമായ മർദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട പലസ്തീൻ - യുഎസ് പൗരനായ സെയ്ഫ് മുസല്ലറ്റിന്‍റെ കൊലപാതകത്തെ അപലപിച്ച് ട്രംപ് ഭരണകൂടം രംഗത്ത്. ലോകത്ത് എവിടെയായാലും യുഎസ് പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കപ്പെടണമെന്ന് യുഎസ് അംബാസഡർ മൈക്ക് ഹക്കബി ആവശ്യപ്പെട്ടു.

ഇരട്ട പൗരത്വമുള്ള മുസല്ലറ്റ് തന്‍റെ ഗ്രാമത്തിനടുത്ത് കൂടി കാറില്‍ പോകുമ്പോഴായിരുന്നു സംഭവം. പലസ്തീനിലേക്ക് അനധികൃത കൂടിയേറ്റം നടത്തിയ ഇസ്രയേലി യുവാക്കാൾ കാർ തടഞ്ഞ് നിര്‍ത്തി മുസല്ലറ്റിനെ വലിച്ച് പുറത്തിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പറയുന്നു. അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുസല്ലെറ്റിന്‍റെ കൊലപാതകം ക്രിമിനലും ഭീകരവുമായ പ്രവൃത്തിയാണെന്ന് വിശേഷിപ്പിച്ച ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബി ഇസ്രായേൽ അധികൃതരോട് അടിയന്തര അന്വേഷണം ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.

Scroll to load tweet…

യുഎസ് ഇടപെടലിന് പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാമെന്ന് ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. മനുഷ്യാവകാശ സംഘടനകളും മുസെല്ലെറ്റിന്‍റെ കൊലപാതകത്തെ അപലപിച്ച് രംഗത്തെത്തി. വെസ്റ്റ് ബാങ്കിൽ വർദ്ധിച്ചുവരുന്ന കുടിയേറ്റ അക്രമങ്ങൾക്കെതിരെ കൂടുതല്‍ നടപടികൾവേണമെന്ന ആവശ്യവും ഇതിനിടെ ഉയര്‍ന്നു. നെതന്യാഹുവിന് ശക്തമായ താക്കീത് നല്‍കിയാണ് വെടിനിര്‍ത്തല്‍ കരാറുകള്‍ക്ക് ട്രംപ് സമ്മതിപ്പിച്ചത്. ഇതിനിടെ യുഎസ് പൗരന്‍റെ കൊലപാതകം ഇസ്രയേലിന് മേലുള്ള അമേരിക്കന്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നു.

ഇസ്രയേല്‍ ഗാസയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നടത്തിയ അതിരക്തരൂക്ഷിതമായ ആക്രമണത്തിന് പിന്നാലെ പല പലസ്തീന്‍ പ്രദേശങ്ങളും ഇസ്രയേലികൾ കൈയേറിക്കഴിഞ്ഞു. ഇവിടെങ്ങളില്‍ അവശേഷിക്കുന്ന പലസ്തീന്‍കാരോട് സ്ഥലം വിട്ട് പോകാന്‍ ആവശ്യപ്പെടുന്ന ജൂത യുവാക്കളുടെ നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിരുന്നു. എല്ലാ വിധ അന്താരാഷ്ട്രാ മര്യദകളും കാറ്റില്‍ പറത്തിയുള്ള ഇസ്രയേലിന്‍റെ പലസ്തീന്‍ അധിനിവേശത്തിന് ഹമാസ് ഇസ്രയേല്‍ വെടി നിര്‍ത്തലോടെ ഒരു ശമനമുണ്ടായത് അടുത്തിടെയാണ്.