Asianet News MalayalamAsianet News Malayalam

ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ കാരണമെന്താണ്?

ആംനെസ്റ്റിയിൽ, മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ,  FCRA ലംഘനം അടക്കമുള്ള കുറ്റകൃത്യങ്ങൾ പലതും നടന്നിട്ടുണ്ട് എന്നാണ് ED യുടെ ആരോപണം.

Reason behind Amnesty International halting its india operations
Author
Delhi, First Published Sep 29, 2020, 2:58 PM IST

കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് കഴിഞ്ഞ കുറേക്കാലമായി തങ്ങൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ലക്‌ഷ്യം വെച്ചുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് തങ്ങളുടെ ഇന്ത്യൻ ഓപ്പറേഷൻസ് നിർത്തി വെക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നൊരു പത്രക്കുറിപ്പ് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷനലിന്റെ ഭാഗത്തുനിന്ന് വരികയുണ്ടായി. തങ്ങൾ മാത്രമല്ല, ഇന്ത്യയിൽ ഇന്ന് സത്യസന്ധമായി ആർജവത്തോടെ പ്രവർത്തിക്കുന്ന ഏറെക്കുറെ എല്ലാ മനുഷ്യാവകാശസംഘടനകളും തന്നെ ഇത്തരത്തിലുള്ള വേട്ടയാടലുകൾക്ക് ഇരകളാകുന്നുണ്ട് എന്നൊരു ആക്ഷേപം ഉന്നയിച്ചിരിക്കുകയാണ് ആംനെസ്റ്റി. തങ്ങൾക്ക് ഇന്ത്യയിൽ ഉണ്ടായിരുന്ന 150 -ലധികം വരുന്ന സ്റ്റാഫിനെയും ഇതോടെ പിരിച്ചുവിടേണ്ടി വരും എന്നും സംഘടന പറഞ്ഞു.  
 
ആംനെസ്റ്റി ഇന്റർനാഷനലിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുകൊണ്ടുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി വന്നതിന് പിന്നാലെയായിരുന്നു ആംനെസ്റ്റി ഇന്റർനാഷണൽ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി ഇങ്ങനെയൊരു അറിയിപ്പ് നടത്തിയത്. 2019 നവംബർ 5 -ന്, ആംനെസ്റ്റിക്കെതിരെ സിബിഐ രജിസ്റ്റർ ചെയ്ത FIR -ന്റെ തുടർനടപടി, FCRA അഥവാ ഫോറിൻ കോൺട്രിബ്യൂ ഷൻ റെഗുലേഷൻ ആക്റ്റ് പ്രകാരം വേറെ കേസ് രജിസ്റ്റർ ചെയ്ത ED -യും അന്വേഷണം തുടങ്ങിയത്.  സ്ഥാപനത്തിന്റെ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട് എന്നാണ് ED യുടെ ആരോപണം. ഇത്തവണ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്റ്റും എടുത്ത് പ്രയോഗിച്ചിട്ടുണ്ട് എൻഫോഴ്‌സ്‌മെന്റ്.

 

കേന്ദ്രത്തിന്റെ പ്രതികാര ബുദ്ധ്യാലുള്ള പ്രവൃത്തികളാണ് ഇങ്ങനൊരു പിന്മടക്കത്തിന് തങ്ങളെ നിർബന്ധിതരാക്കിയത് എന്നാണ് ആംനെസ്റ്റി ആവർത്തിക്കുന്നത്. കഴിഞ്ഞ വർഷം ഈ സംഘടനയ്ക്ക് ലഭിച്ച 51.72 കോടിയുടെ ഫണ്ടിന്റെ സ്രോതസ്സ് സംബന്ധിച്ച സംശയങ്ങളുടെ പേരിൽ ED അപ്പോൾ തന്നെ ആംനെസ്റ്റിക്ക് ഒരു ഷോ കോസ് നോട്ടീസ് നൽകിയിരുന്നു. മണി ലോണ്ടറിംഗ് ആക്റ്റിലെ വകുപ്പുകൾക്ക് പുറമെ, IPC 120(B) അഥവാ ക്രിമിനൽ കോൺസ്പിരസി എന്ന വകുപ്പും ആംനെസ്റ്റിക്ക് മേൽ ചുമത്തുകയുണ്ടായി. 

ആംനെസ്റ്റി ഇന്റർനാഷണൽ എന്ന ആഗോള മനുഷ്യാവകാശ സംഘടനയിൽ റിസർച്ച്, കാമ്പെയിൻ, അഡ്വക്കസി, ടെലികോളർ തുടങ്ങി നിരവധി തസ്ഥിതികളിലായിട്ടാണ് നൂറ്റമ്പതിലധികം പേര് പ്രവർത്തിച്ചു വന്നിരുന്നത്. ഈ തീരുമാനം പെട്ടെന്ന് വന്നപ്പോൾ ഒരു ഷോക്ക് ഉണ്ടായി എങ്കിലും, ഇങ്ങനെ ഒരു നടപടി ഏത് നിമിഷവും പ്രതീക്ഷിച്ചു തന്നെയാണ് തങ്ങൾ കഴിഞ്ഞത് എന്ന് ആംനെസ്റ്റി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ അവിനാശ് കുമാർ പറഞ്ഞു. 

കഴിഞ്ഞ വർഷങ്ങളിൽ ബിസിനസ്, മനുഷ്യാവകാശം, ആപത്തിൽ അകപ്പെട്ട വ്യക്തികൾ, ലിംഗാടിസ്ഥാനത്തിലുള വയലൻസ്, മനുഷ്യാവകാശത്തെപ്പറ്റിയുള്ള അവബോധനിർമാണം, ജമ്മുകശ്മീരിലെ മനുഷ്യാവകാശങ്ങൾ എന്നിങ്ങനെ അഞ്ചു പ്രോജക്ടുകളാണ് നടത്തിക്കൊണ്ടു പോയിരുന്നത്. രാജ്യത്ത് മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്ന വേളകളിലും അവർ സ്വന്തമായി പ്രതിഷേധ പ്രസ്താവനകൾ ഇറക്കുന്ന പതിവ് ആംനെസ്റ്റി ഇന്റർനാഷനലിനുണ്ടായിരുന്നു. 

ഇക്കഴിഞ്ഞ മാസങ്ങളിൽ ദില്ലി കലാപങ്ങളെപ്പറ്റിയും, ജമ്മു കാശ്മീരിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ഒക്കെ ആംനെസ്റ്റി നടത്തിയ റിപ്പോർട്ടിങ് ദില്ലിയെ അരിശം കൊള്ളിച്ചിരുന്നു. 2016 -ൽ ആദ്യമായി ആംനെസ്റ്റി ഇന്റർനാഷണൽ വലതു വിദ്യാർത്ഥി സംഘടനകളുടെ രോഷത്തിനും ഇരയായതും ജമ്മുവിനേക്കുറിച്ചുള്ള റിപ്പോർട്ടുകൾ കാരണമാണ്. 

അന്നുതൊട്ട് ഇടയ്ക്കിടെ റെയ്‌ഡും, ഓഡിറ്റിങുമെല്ലാം  എല്ലാം നടക്കുന്നുണ്ടായിരുന്നു 2018 ഒക്ടോബർ 25 -ണ് ആംനെസ്റ്റിയുടെ ദില്ലി ആസ്ഥാനത്തെ ഓഫീസ് ED റെയ്ഡ് ചെയ്യ്യുന്നയുണ്ടായിരുന്നു. ED മാത്രമല്ല, സമാന്തരമായി  ഇൻകം ടാക്സ്‌ അടക്കമുള്ള കേന്ദ്ര ഡിപ്പാർട്ട്മെന്റുകളും ചേർന്ന് ആംനെസ്റ്റിയെ കേസുകൾ കൊണ്ട് മൂടി. പിന്നീടങ്ങോട്ട്, നാട്ടിൽ പത്രസമ്മേളനങ്ങൾ നടത്താനുള്ള അവകാശവും ആംനെസ്റ്റിക്ക് ഇന്റർ നാഷനലിനു നിഷേധിക്കപ്പെട്ടു. മാത്രവുമല്ല, ആംനെസ്റ്റി വഴി ചെറിയ തുകകൾ സംഭാവന നൽകുന്നവർക്ക് നേരെയും ഐടി നോട്ടീസ് കിട്ടി.

ഇതിനു മുമ്പ് 2009 -ലും വിദേശ ഫണ്ട് കൈപ്പറ്റുന്നതിനെ സംബന്ധിച്ച് ഉടലെടുത്ത ചില തർക്കങ്ങൾ കാരണം ഇതുപോലെ തങ്ങളുടെ ഓപ്പറേഷൻ സ്‍പെൻഡ് ചെയ്ത ചരിത്രമുണ്ട് ആംനെസ്റ്റി ഇന്റർനാഷനൽ എന്ന സംങ്കടനയ്ക്ക്. ആംനെസ്റ്റി വിദേശനാണയത്തിൽ നിക്ഷേപം സ്വീകരിക്കുന്നതിൽ നിയമങ്ങൾ ലംഘിച്ചു എന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല, എല്ലാ  ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് തങ്ങൾ പ്രവർത്തിക്കുന്നത് എന്ന് ആംനെസ്റ്റി ഇന്റർനാഷണൽ അധികൃതരും പറഞ്ഞു. ഇതിനു മുമ്പ് 2016 -ൽ റഷ്യയിൽ മാത്രമാണ് ഇതിനു മുമ്പ് ആംനെസ്റ്റി ഇന്റർനാഷണൽ ഇങ്ങനെ ഒരു നീക്കം നടത്തിയിട്ടുള്ളത്. തൽക്കാലത്തേക്ക്  പ്രവർത്തനം നിർത്തി എന്നും, തങ്ങളെ ഇങ്ങനെ വേട്ടയാടുന്നതിനെതിരെ ഇന്ത്യയിലെ ഉന്നത ന്യായാസനങ്ങളിൽ നിന്ന് നീതി കിട്ടുക തന്നെ ചെയ്യും എന്നും അവർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios