കടലില്‍ ആയിരക്കണക്കിന് മീറ്റര്‍ താഴ്ചയില്‍ മഞ്ഞ ഇഷ്ടികകൾ പാകിയത് പോലെ ഒരു റോഡ്. 

സൂര്യനിലേക്കും ചൊവ്വയിലേക്കും പര്യവേക്ഷണ വാഹനങ്ങൾ അയക്കുകയും ചൊവ്വയില്‍ മനുഷ്യന് ജീവിക്കാനുള്ള സാധ്യതകൾ തേടുകയാണ് മനുഷ്യന്‍. എന്നാല്‍ ഭൂമി മുഴുവനും ചുറ്റിനില്‍ക്കുന്ന ഏതാണ്ട് 71 ശതമാനത്തോളം വരുന്ന സമുദ്രത്തെ കുറിച്ച് ഇന്നും മനുഷ്യന് കാര്യമായ അറിവുകളൊന്നുമില്ലെന്നതാണ് സത്യം. ഇപ്പോഴും പര്യവേക്ഷണം നടക്കുന്ന കടലിന് അടിയിലെ ഒരു സംരക്ഷിത പ്രദേശമാണ് പാപഹാനൗമോകുവാക്യ മറൈൻ ദേശീയ സ്മാരകം. ലോകത്തിലെ ഏറ്റവും വലിയ സമുദ്ര സംരക്ഷണ മേഖലകളിൽ ഒന്നാണ്. ഇത് യുഎസിലെ എല്ലാ സമുദ്ര സംരക്ഷണ മേഖലകളുടെയും ആകെത്തുകയെക്കാൾ കൂടുതലാണ്. അതിശയകരമെന്ന് പറയട്ടെ, ഈ വിശാലമായ പ്രദേശത്തിന്‍റെ 3 ശതമാനം മാത്രമേ ഇന്നും ശാസ്ത്രജ്ഞർ പര്യവേക്ഷണം ചെയ്തിട്ടുള്ളൂ.

അത്തരമൊരു പര്യവേക്ഷണത്തിനിടെ ഗവേഷകര്‍ റോഡിന് സമാനമായ ഒന്ന് കണ്ടെത്തിയത് വലിയ കൌതുകമായി മാറിയിരിക്കുകയാണ്. 2022 -ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഹവായിയൻ ദ്വീപുകൾക്ക് വടക്കുള്ള ഒരു ആഴക്കടൽ കൊടുമുടിയിലേക്കുള്ള ഒരു പര്യവേഷണത്തിനിടെയാണ് ഈ റോഡിന് സമാനമായ സംഗതി കണ്ടെത്തിയത്. പാപഹാനൗമോകുവാക്യ മറൈൻ ദേശീയ സ്മാരകത്തിനുള്ളിലെ (Papahānaumokuākea Marine National Monument) ലിലിയൂകലാനി പർവതനിരയിൽ (Liliʻuokalani Ridge) പര്യവേക്ഷണം നടത്തുന്നതിനിടെ, നോട്ടിലസ് എന്ന പര്യവേക്ഷണ കപ്പലിൽ നിന്നുള്ള ഗവേഷകരാണ് ഇത് ആദ്യമായി കണ്ടെത്തിയത്. പര്യവേക്ഷണ സംഘം ചിത്രീകരിച്ച വീഡിയോ ഇന്നും കാഴ്ചക്കാരെ അതിശയിപ്പിക്കുന്നു. 

Read More:മനുഷ്യ ചരിത്രത്തിലേക്ക് ഏഷ്യയിൽ നിന്നുമൊരു പൂർവികൻ; മൂന്ന് ലക്ഷം വർഷം മുമ്പ് ജീവിച്ച 'ഹോമോ ജുലുഎൻസിസ്'

YouTube video player

Read More: അന്ന് മാലിന്യം, ഇന്ന് മുന്നൂറ് കോടി; ദിനോസര്‍ അസ്ഥികൂടത്തിന് ലേലത്തില്‍ ലഭിച്ചത് 373 കോടി രൂപ

മഞ്ഞ നിറത്തിലുള്ള ഇഷ്ടികകൾ പാകിയ ഒരു റോഡിനോട് സാമ്യമുള്ള ഒരു പുരാതന, വരണ്ട തടാകത്തിന്‍റെ അടിഭാഗമായിരുന്നു അത്. കടലിന് അടിയില്‍ ആയിരക്കണക്കിന് മീറ്റര്‍ താഴെയായി സ്ഥിതി ചെയ്യുന്ന തടാകത്തിന്‍റെ അടിത്തട്ടില്‍ കണ്ടെത്തിയ റോഡിന് സമാനമായ രൂപം കണ്ട് ഗവേഷകര്‍ അത്ഭുതപ്പെടുന്നത് വീഡിയോയില്‍ കേൾക്കാം. ഗവേഷണ സംഘം കടലാഴത്തില്‍ കണ്ടെത്തിയതിനെ 'ചുട്ടുപഴുത്ത പാളി' എന്നാണ് വിശേഷിപ്പിച്ചത്, അത് കടലിന് അടിയിലാണെങ്കിലും മുറിച്ച് വച്ച ഇഷ്ടിക പോലെയായിരുന്നു അതിന്‍റെ രൂപം. നിരവധി അഗ്നിപർവ്വത സ്ഫോടനങ്ങളിൽ നിന്നുള്ള ചൂടും തണുപ്പും ഉണ്ടാക്കുന്ന സമ്മർദ്ദത്തെ തുടർന്നാണ് ഇത്തരത്തില്‍ മുറിച്ച് വച്ചത് പോലുള്ള വിള്ളലുകൾ ഉണ്ടാകുന്നതെന്ന് ഗവേഷകര്‍ കരുതുന്നു. ഇത്തരം പാറക്കെട്ടുകൾക്കിടയില്‍ വളരുന്ന സൂക്ഷ്മ ജീവികളെ കുറിച്ചും ഗവേഷകര്‍ പഠനം നടത്തുന്നുണ്ട്. കടലിലെ ഓരോ പ്രദേശത്തും ഇത്തരം സൂക്ഷ്മജീവി സമൂഹങ്ങൾ വ്യത്യസ്തരായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.