റെയിൽവേ സ്റ്റേഷനിൽ കരയുന്ന കുട്ടിയെ കണ്ട യുവാവ് നടത്തിയ അന്വേഷണം ഞെട്ടിക്കുന്ന യാഥാർത്ഥ്യത്തിലേക്ക് നയിച്ചു. കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞ കുട്ടിയെ 332 കിലോമീറ്റർ അകലെയാണ് കണ്ടെത്തിയത്.
കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ട് പോകുന്ന കുട്ടികൾ ഇന്ത്യയില്‍ ഏറെയാണ്. ചിലപ്പോൾ തട്ടിക്കൊണ്ട് പോകപ്പെട്ട കുട്ടികൾ മറ്റ് ചിലപ്പോൾ യാത്രയ്ക്കിടെ പ്രത്യേകിച്ചും കുംഭമേള പോലുള്ള വലിയ പരിപാടികളില്‍ കുടുംബത്തോടൊപ്പം പങ്കെടുക്കാന്‍ പോയി ഒറ്റപ്പെട്ട് പോകുന്നവര്‍, അതമല്ലെങ്കില്‍ ചെറിയ പിണക്കത്തിന് വീട് വിട്ടുപോകുന്നവര്‍ ഇവരില്‍ പലരും എത്തപ്പെടുന്നത് സമൂഹത്തിലെ ഏറ്റവും താഴേത്തട്ടില്‍ ജീവിക്കുന്ന, നിത്യജീവിതത്തിനായി ഭിക്ഷയാചിക്കുന്നവരുടെ കൈകളിലായിരിക്കും. അത്തരത്തിലൊരു കുട്ടിയാണെന്ന് സംശയം തോന്നി ഒരു യുവാവ് നടത്തിയ അന്വേഷണം എത്തിയത് വിചിത്രമായ ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക്.
ഉത്തര്‍പ്രദേശിലെ ബല്ലിയ റെയിൽവേ സ്റ്റേഷനില്‍ നില്‍ക്കുകയായിരുന്ന പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ സാഗര്‍ സിംഗ് ഒരു കുട്ടിയുടെ കരച്ചിൽ കേട്ടാണ് ശ്രദ്ധിച്ചത്. മദ്യപിച്ച് ഏതാണ്ട് ബോധം പോയത് പോലെ കിടക്കുന്ന ഒരു വൃദ്ധന് സമീപത്തിരുന്ന് കരയുന്ന ഒരു അഞ്ച് വയസുകാരി. സാഗര്‍ കുട്ടിയോട് ചില കാര്യങ്ങൾ ചോദിച്ചെങ്കിലും കരച്ചിലല്ലാതെ മറ്റൊന്നും പുറത്ത് വന്നില്ല. തുടര്‍ന്ന സാഗര്‍ വൃദ്ധനെ പരിശോധിച്ചു. ഈ സമയം ഒരു ചെറിയ ഡയറിയില്‍ എഴുതിയ ഒരു ഫോണ്‍ നമ്പർ സാഗറിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം ആ നമ്പറിലേക്ക് വിളിച്ചപ്പോൾ ഫോണ്‍ എടുത്തത് ഒരു സ്ത്രീ.
തുടര്‍ന്ന് നടത്തിയ സംഭാഷണത്തില്‍ റെയില്‍വേ സ്റ്റേഷനിലിരുന്ന കരഞ്ഞ അഞ്ച് വയസുകാരിയുടെ അമ്മ സജ്‍ലാ ദേവിയാണ് അതെന്ന് സാഗറിന് മനസിലായി. സുപോൾ ജില്ലയിലെ ലാൽമാനിയയിലാണ് ഇവരുടെ വീട്. കുട്ടിയോടൊപ്പമുള്ള മദ്യപാനിയായ വൃദ്ധന്‍ സജ്‍ലാ ദേവിയുടെ അച്ഛനും. മദ്യപാനിയായ അച്ഛനോടൊപ്പം മകളെ ഒരിടത്തും വിടാത്തതാണ്. എന്നാല്‍ ദിവസങ്ങൾക്ക് മുമ്പ് അഞ്ച് വയസുകാരിയായ ദുർഗാ കുമാരിയെയും കൂട്ടി അദ്ദേഹം വീട് വിട്ടിറങ്ങി. അതിന് പിന്നാലെ ഇരുവരെയും അന്വേഷിച്ച് വീട്ടുകാര്‍ ഇറങ്ങിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സാഗര്‍, ദുര്‍ഗാ കുമാരിയെ കണ്ടെത്തുമ്പോൾ അവൾ വീട്ടില്‍ നിന്നും 332 കിലോമീറ്റര്‍ ദൂരെയായിരുന്നു.
Read More: 'പാതി ശമ്പളം എനിക്ക് വേണ്ടാ'; പോലീസ് സൂപ്രണ്ട് ഓഫീസിന് മുന്നിൽ ചായക്കട തുറന്ന് സസ്പെൻഷനിലായ എസ്ഐ
പിന്നാലെ ദുര്‍ഗാ കുമാരിയേയും കുട്ടി സാഗർ സ്വന്തം വീട്ടിലേക്ക് പോയി. മൂന്നാല് ദിവസത്തെ അവിടുത്തെ താമസത്തിനിടെ സാഗറിന്‍റെ ഭാര്യയും കുട്ടികളുമായി ദുർഗാ കുമാരിയും പെട്ടെന്ന് തന്നെ ഇണങ്ങി. ഇതിനിടെ അവളുടെ അമ്മ, മകളെ തേടി യാത്ര തിരിച്ചിരുന്നു. ഒടുവില്‍ മകളെ തിരിച്ച് കിട്ടിയപ്പോൾ ആ അമ്മയ്ക്ക് തന്‍റെ കണ്ണുനീര്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ദുർഗാദേവി അമ്മയോടൊപ്പം സ്വന്തം വീട്ടിലേക്ക് തിരികെ പോയി. വീട്ടിലെത്തിയ ദുർഗ, സാഗറിനെ വീഡിയോ കോളില്‍ വിളിക്കുകയും നന്ദി പറഞ്ഞെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
Read More: 'റേഷന്‍ കടയിലെ ചെക്കന്‍റെ കല്യാണം'; പത്തനംതിട്ടയിൽ നിന്നും വൈറലായി ഒരു വിവാഹ ക്ഷണക്കത്ത്'
