അവധി ചേദിച്ചതിന് പിന്നാലെയുണ്ടായ തർക്കത്തെ തുടർന്നാണ് പോലീസ് ഇന്‍സ്പെടറെ വകുപ്പ് നടപടിയുടെ ഭാഗമായി സസ്പെന്‍റ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശം ഏതൊരു പൌരനുമുണ്ട്. എന്നാല്‍, ചില പ്രതിഷേധങ്ങൾ അവയുടെ അസാധാരണത്വം കൊണ്ട് മറ്റുള്ളവരുടെ ശ്രദ്ധനേടുന്നു. യുപിയിലെ ഝാന്‍സിയിൽ നിന്നും അത്തരമൊരു പ്രതിഷേധം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. പ്രതിഷേധിക്കുന്നതാകട്ടെ സംസ്ഥാനത്തെ എസ് റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍. പ്രതിഷേധം നടക്കുന്നത് ഝാന്‍സിയിലെ പോലീസ് സുപ്രണ്ടിന്‍റെ ഓഫീസിന് മുന്നിലും.
ഇന്‍സ്പെക്ടര്‍ മോഹിത് യാദവാണ് തന്‍റെ സസ്പെന്‍ഷനെതിരെ സൂപ്രണ്ട് ഓഫീസിന് മുന്നില്‍ ചായക്കട തുറന്ന് പ്രതിഷേധിക്കുന്നത്. നിലവില്‍ റിസര്‍വ് ഇന്‍സ്പെടറാണ് മോഹിത് യാദവ്. അദ്ദേഹത്തെ വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായാണ് സസ്പെന്‍റ് ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ജനുവരി 15 -നാണ് സംഭവങ്ങളുടെ തുടക്കം. റിസര്‍വ് ഇന്‍സ്പെടറായ മോഹിത്, അവധിക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. മാത്രമല്ല, തന്നോട് മേലുദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും തന്‍റെയും ഭാര്യയുടെയും ഫോണ്‍ ചോർത്തുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.
തന്നോട് മോശമായി പെരുമാറിയ മേലുദ്യോഗസ്ഥര്‍, തന്‍റെ ചവിട്ടിയെന്നും അദ്ദേഹം ആരോപിക്കുന്നു. തുടർന്ന് നടന്ന വാക്കേറ്റത്തിന് പിന്നാലെ മോഹിത് തന്നെ നവാബാദ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ വിളിക്കുകയും അവരെത്തി മോഹിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. അവിടെ വച്ച് മോഹിത് കരഞ്ഞു. ഇതിന്‍റെ വീഡിയോകൾ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ പ്രശ്നത്തിന് പിന്നാലെയാണ് വകുപ്പുതല നടപടയുടെ ഭാഗമായി മോഹിതിനെ സസ്പെന്‍റ് ചെയ്തത്.
നടപടിക്ക് പിന്നാലെ ഡിഐജിയ്ക്ക് മോഹിത് പരാതി നല്‍കി. ഒപ്പം താന്‍ സസ്പെന്‍ഷനിലായ കാലത്തെ പാതി ശമ്പളം കൈപ്പറ്റില്ലെന്നും തന്‍റെ കുടുംബത്തെ നോക്കാന്‍ തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് ഝാന്‍സിയിലെ സൂപ്രണ്ട് ഓഫീസിന് മുന്നില്‍ മോഹിത് ചായക്കട തുറന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോഹിത് വഴിയാത്രക്കാര്‍ക്ക് ചായ വില്‍ക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. എല്ലാ ജോലിക്കും അതിന്‍റെതായ അന്തസുണ്ടെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾ വീഡിയോയ്ക്ക് താഴെ കുറിച്ചത്.
