18,000 വര്‍ഷം പഴക്കമുള്ള നായയുടെ മമ്മി; നിഗൂഢത പരിഹരിച്ചെന്ന് ശാസ്ത്രജ്ഞര്‍
ഡോഗോറിന്‍റെ ശരീരത്തില്‍ റേഡിയോ കാര്‍ബണ്‍ ഡേറ്റഡ് ചെയ്തപ്പോഴാണ് മൃഗത്തിന് 18,000 വര്‍ഷത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍, അന്ന് നടത്തിയ ജീനോം ടെസ്റ്റില്‍ അത് ഒരു നായയാണോ ചെന്നായയാണോ എന്ന് വ്യക്തമായി നിർണ്ണയിക്കാൻ കഴിഞ്ഞില്ല.
അതിശൈത്യത്തില്‍ മരവിച്ച നിലയില്‍ സൈബീരിയയില്‍ നിന്നും കണ്ടെത്തിയ 18,000 വര്‍ഷം പഴക്കമുള്ള നായ്ക്കുട്ടിയെ സംബന്ധിച്ച നിഗൂഢത മറനീക്കിയെന്ന അവകാശവാദവുമായി ഗവേഷകര്‍. 2019 ലാണ് ഈ നായക്കുട്ടിയെ കണ്ടെത്തിയത്. സ്വീഡിഷ് ശാസ്ത്രജ്ഞരായ ലവ് ഡാലനും ഡേവ് സ്റ്റാന്‍റണുമാണ് പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. എന്നാല്‍ ലഭിച്ചത് പരിണാമത്തിലെ ആദ്യ നായക്കുട്ടിയാണോ അതോ ചെന്നായയാണോ എന്ന കാര്യത്തില്‍ 100 ശതമാനം ഉറപ്പ് പറയാന്‍ പറ്റില്ലെന്ന് ഇരുവരും അന്ന് പറഞ്ഞു. കൃത്യമായി ഏത് മൃഗമാണെന്ന് വ്യക്തമല്ലാത്തതിനാല്‍ ശാസ്ത്രജ്ഞര്‍ ഇതിനെ 'ഡോഗോർ' എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
അതിശൈത്യത്തില്‍ തണുത്തുറഞ്ഞത് കാരണം ഡോഗോറിന്‍റെ മമ്മിക്ക് കാര്യമായ നാശം സംഭവിച്ചിരുന്നില്ല. ഡോഗോറിന്‍റെ മുഴുവന്‍ പല്ലുകളും ശരീരത്തിലെ രോമങ്ങളും വാരിയെല്ലും എല്ലാം കൃത്യമായി സംരക്ഷിക്കപ്പെട്ടിരുന്നു. ഒരുപക്ഷേ ചരിത്രത്തില്‍ ഏറ്റവും ആദ്യം സ്ഥിരീകരിക്കപ്പെട്ട നായയായിരിക്കും ഇതെന്ന് അന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിരുന്നു. 'ആദ്യ കാഴ്ചയില്‍ അത് ഇന്നലെ മരിച്ച ഒരു മൃഗമാണെന്ന് തോന്നും. എന്നാല്‍ ഗുഹാ സിംഹങ്ങളും മാമോത്തുകളും കമ്പിളി കണ്ടാമൃഗങ്ങളും ജീവിച്ചിരുന്ന കാലത്ത് ജീവിച്ചിരുന്ന ഒരു മൃഗമായിരുന്നു ഇതും. അതും ഇത്രയേറെ കൃത്യതയോടെ സംരക്ഷിക്കപ്പെട്ടത്. അതിനാല്‍ ഈ കണ്ടെത്തല്‍ വളരെ വലുതാണെന്നും പരിണാമ ജനിതക ശാസ്ത്ര പ്രൊഫസറായ ഡോ. ഡാലൻ 2019-ൽ അഭിപ്രായപ്പെട്ടിരുന്നു.
ഡോഗോറിന്‍റെ ശരീരത്തില്‍ റേഡിയോ കാര്‍ബണ്‍ ഡേറ്റഡ് ചെയ്തപ്പോഴാണ് മൃഗത്തിന് 18,000 വര്‍ഷത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍, അന്ന് നടത്തിയ ജീനോം ടെസ്റ്റില്‍ അത് ഒരു നായയാണോ ചെന്നായയാണോ എന്ന് വ്യക്തമായി നിർണ്ണയിക്കാൻ കഴിഞ്ഞില്ല. പിന്നീട് നാല് വര്‍ഷത്തിന് ശേഷം 2023 -ലാണ് മൃഗത്തിന്‍റെ യഥാര്‍ത്ഥ ഉത്ഭവം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ട് രംഗത്തെത്തിയത്. ഡോഗോർ ഒരു നായയായിരുന്നില്ല. മാത്രമല്ല, ആദ്യകാല നായ്ക്കളുമായി പോലും അടുത്ത ബന്ധമില്ലാത്ത ചെന്നായയായിരുന്നു അത്. 72 പ്രാചീന ചെന്നായ്ക്കളുടെ ജീനോമുകൾക്കൊപ്പം ലഭിച്ച മൃഗത്തിന്‍റെ ജീനോമും ശാസ്ത്രജ്ഞർ പഠിച്ചു. ചരിത്രത്തിൽ നായ്ക്കളെ വളർത്തുന്നതിൽ മനുഷ്യർക്ക് എങ്ങനെ പ്രാവീണ്യം നേടാനായെന്ന് മനസ്സിലാക്കുക എന്നതായിരുന്നു പഠന ലക്ഷ്യം. ഇങ്ങനെ പരീക്ഷണത്തിന് വിധേയമാക്കിയ ചെന്നായ്ക്കളില്‍ ഒന്നുമായി ലഭിച്ച മമ്മിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി.
ഹിമയുഗത്തിൽ മെരുക്കിയെടുത്ത ആദ്യത്തെ മൃഗം നായ്ക്കളാണെന്ന് ഞങ്ങൾക്കറിയാം. എന്നാൽ അവയുടെ വളർത്തലിന്‍റെ മറ്റ് വശങ്ങൾ മാനുഷിക ചരിത്രത്തിലെ വലിയ നിഗൂഢതകളാണ്. ലോകത്ത് എവിടെയാണ് ഇത് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല, ഏത് മനുഷ്യ സംഘമാണ് ഇതില്‍ ഉൾപ്പെട്ടതെന്ന് ഞങ്ങൾക്ക് അറിയില്ല, ഇത് ഒന്നോ അതിലധികമോ തവണ സംഭവിച്ചോ എന്നും ഞങ്ങൾക്ക് നിശ്ചയമില്ല.' എന്ന് ലണ്ടനിലെ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ പുരാതന ജനിതകശാസ്ത്രത്തിൽ പോസ്റ്റ്ഡോക്ടറൽ ഫെലോയായ ആൻഡേഴ്സ് ബെർഗ്സ്ട്രോം ലൈവ് സയൻസിനോട് പറഞ്ഞു. ആധുനിക ചെന്നായ്ക്കളുടെ ജീനുകൾ കാലക്രമേണ വളരെയധികം മാറിയതിനാൽ ചെന്നായ്ക്കൾ നായ്ക്കളായി പരിണമിച്ച സമയം കൃത്യമായി നിർണ്ണയിക്കാൻ ബുദ്ധിമുട്ടാണ്. പടിഞ്ഞാറൻ യുറേഷ്യയിൽ നിന്നുള്ള പുരാതന ചെന്നായ്ക്കളെക്കാൾ കിഴക്കൻ യുറേഷ്യയിൽ നിന്നുള്ള പുരാതന ചെന്നായ്ക്കളുമായി നായ്ക്കൾക്ക് കൂടുതൽ അടുത്ത ബന്ധമുണ്ടെന്നും ശാസ്ത്രജ്ഞരുടെ സംഘം പഠനത്തിനിടെ കണ്ടെത്തി.
സ്കീയിംഗിനിടെ പന്തുകള്‍ അമ്മാനമാടി, കരണം മറിയുന്ന വീഡിയോ ഏറ്റെടുത്ത് നെറ്റിസണ്‍സ്