ചൈനീസ് സർവകലാശാല വൈസ് പ്രിൻസിപ്പലായ ഫു ലെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വന്തം പെൺമക്കൾ. അച്ഛന് മുൻ വിദ്യാർഥിനിയുമായി വർഷങ്ങളായി രഹസ്യബന്ധമുണ്ടെന്നും ഇരുവരും ചേർന്ന് അക്കാദമിക്, സാമ്പത്തിക തട്ടിപ്പുകൾ നടത്തിയെന്നും 86 പേജുള്ള രേഖയിലൂടെ മക്കൾ ആരോപിക്കുന്നു. ഈ വെളിപ്പെടുത്തൽ ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ചൈനയിലെ വുഹാൻ സർവകലാശാലയിലെ മുൻ പ്രൊഫസറും നിലവിൽ അൻഹുയി സർവകലാശാല വൈസ് പ്രിൻസിപ്പലുമായ ഫു ലെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അദ്ദേഹത്തിന്‍റെ 20, 15 വയസ്സുള്ള രണ്ട് പെൺമക്കൾ. അച്ഛനും മുൻ പിഎച്ച്ഡി വിദ്യാർഥിയും നിലവിൽ പ്രൊഫസറുമായ സെങ് മെങ്‌കിയുമായി വർഷങ്ങളായി ബന്ധമുണ്ടായിരുന്നുവെന്നും ഇരുവരും ചേർന്ന് അക്കാദമിക് ക്രമക്കേടുകൾ നടത്തിയെന്നും ആരോപിച്ച് 86 പേജുള്ള രേഖയാണ് മക്കൾ ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്. ആരോപണങ്ങൾ ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കും വഴിവച്ചു.

അച്ഛനും ശിഷ്യയും തമ്മിൽ രഹസ്യബന്ധമെന്ന് പെൺമക്കൾ

2016 മുതൽ ഫുവും സെങും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നാണ് രേഖയിലെ പ്രധാന ആരോപണം. 2018 -ൽ അച്ഛന്‍റെയും സെങിന്‍റെയും ഓൺലൈൻ പ്രൊഫൈൽ ചിത്രങ്ങൾ ജാപ്പനീസ് ആനിമേഷൻ പരമ്പരയായ ‘ഡിറ്റക്ടീവ് കോനൻ’ കഥാപാത്രങ്ങളായിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തങ്ങൾക്ക് സംശയമുണ്ടായതെന്നും പെൺമക്കൾ പറയുന്നു. 2023 -ൽ സെങ് മറ്റൊരാളെ വിവാഹം കഴിച്ച ശേഷവും സെങ് മെങ്‌കിയുമായുള്ള ബന്ധം തുടർന്നുവെന്നാണ് രേഖയിലെ മറ്റൊരു ആരോപണം. രണ്ട് വർഷം മുമ്പ് ഫു, കുടുംബത്തിൽ നിന്നും അകന്നതോടെ അമ്മയ്ക്ക് കുട്ടികളുടെ സംരക്ഷണവും ഭവന വായ്പയും ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ടിവന്നെന്നും പുറത്ത് വിട്ട രേഖകളിൽ പറയുന്നതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വീട്ടിലെ സാമ്പത്തികാവസ്ഥ മോശമായതോടെ മൂത്ത മകൾ സർവകലാശാലായുടെ ഒരു യോഗത്തിൽ വച്ച് അച്ഛനെ കാണുകയും തുടർന്ന് പ്രതിമാസം 5,000 യുവാൻ കുട്ടികളുടെ ചെലവിനായി നൽകാമെന്ന കരാറിൽ ഫു ലെ ഒപ്പുവെപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

അക്കാദമിക്, സാമ്പത്തിക തട്ടിപ്പ്

ഫു ലെ, സർവകലാശാലാ ഗവേഷണ ഫണ്ട് വ്യക്തിപരമായ ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്തതായും, ഗവേഷണ പ്രബന്ധങ്ങളിലെ ഒന്നാം രചയിതാവിന്‍റെ അവകാശം മറ്റ് വിദ്യാർഥികളിൽ നിന്ന് സ്വയം അവകാശപ്പെട്ടതായും ആരോപണമുണ്ട്. ഒപ്പം പ്രൊഫ. സെങ് മെങ്‌കിയുടെ അക്കാദമിക് യോഗ്യതകളുടെ ആധികാരികതയെ കുറിച്ചും അവരുടെ പ്രസിദ്ധീകരണങ്ങളെ കുറിച്ചും റിപ്പോർട്ട് സംശയം ഉന്നയിച്ചു. അതേസമയം ഉയർന്ന ഗുരുതരമായ ആരോപണങ്ങളെ കുറിച്ച് ഫുവും സെങും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവം വിവാദമായതോടെ ഓഗസ്റ്റ് 19 -ന് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തുമെന്ന് വുഹാൻ സർവകലാശാലയും അൻഹുയി സർവകലാശാലയും അറിയിച്ചു.