ട്യൂഷന്‍ മാഷിന്‍റെ അടിയില്‍ കുട്ടിയുടെ കര്‍ണപുടം പൊട്ടി ചോരവന്നിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം പഴക്കമുള്ള കേസിന് ശിക്ഷ കൂടിപ്പോയെന്നായിരുന്നു നെറ്റിസണ്‍സിന്‍റെ അഭിപ്രായം.

കുരുത്തക്കേട് കാട്ടിയാലോ പഠിക്കാതെ വന്നാല്ലോ, ഗൃഹപാഠം ചെയ്യാതെ വന്നാലോ കുട്ടികളെ ശാരീരികമായി ഉപദ്രവിച്ച് കൊണ്ട് ശിക്ഷിക്കാന്‍ ഇന്ന് അധ്യാപകര്‍ക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ പിന്നാലെ ശിക്ഷയുണ്ടാകും. എന്നാല്‍ അത്തരമൊരു ശിക്ഷ കൂടിപോയെന്ന് ചര്‍ച്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍. വാർത്ത ഗുജറാത്തിലെ വഡോദരയില്‍ നിന്നാണ്. വിദ്യാര്‍ത്ഥിയെ തല്ലിയതിന് അറസ്റ്റിലായി അധ്യാപകന് കോടതി വിധിച്ച ശിക്ഷയെ കുറിച്ചാണ് നെറ്റിസണ്‍സിനിടെയില്‍ തര്‍ക്കം.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ട്യൂഷന്‍ മാഷ് തല്ലി. ഇതോടെ കുട്ടിയുടെ ചെവിക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നാലെ കേസായി. കോടതി അധ്യാപകന് ആറ് മാസം തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തി. അതേസമയം സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിധിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഇത്രയം കാലം കഴിഞ്ഞ് ഇതുപോലൊരു ശിക്ഷയ്ക്ക് പ്രസക്തിയുണ്ടോയെന്നാണ് നെറ്റിസണ്‍സ് പ്രധാനമായും ചോദിക്കുന്നത്.

Scroll to load tweet…

ജസ്ബീർസിങ് ചൗഹാൻ എന്ന സ്വകാര്യ ട്യൂഷൻ മാഷാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. 2019 ഡിസംബർ 23 നായിരുന്നു സംഭവം. ഇംഗ്ലീഷും സാമൂഹ്യശാസ്ത്രവുമായിരുന്നു അദ്ദേഹം വിദ്യാര്‍ത്ഥിയെ പഠിപ്പിച്ചിരുന്നത്. ക്ലാസിനിടെ അരിശം കയറിയ ജസ്ബീർസിങ് വിദ്യാര്‍ത്ഥിയെ തല്ലി. പിന്നാലെ കുട്ടിയുടെ അച്ഛന്‍ തേജസ് ഭട്ട് പരാതിയുമായി കോടതിയെ സമീപിച്ചു.

ട്യൂഷന്‍ സെന്‍റിറില്‍ നിന്നും വിളിച്ച് കാണണമെന്ന് പറഞ്ഞത് അനുസരിച്ചാണ് താനും ഭാര്യയും പോയതെന്ന് ഭട്ട് പരതിയില്‍ പറയുന്നു. അവിടെ എത്തിയപ്പോൾ, അധ്യാപകന്‍ രണ്ട് ദിവസത്തെ ക്ലാസ് കട്ട് ചെയ്തതിന്‍റെ പേരില്‍ മകനെ അടിക്കുന്നതാണ് കണ്ടത്. അടിയില്‍ മകന്‍റെ കർണ്ണപടം പൊടി രക്തസ്രാവം ഉണ്ടായെന്നും ഭട്ട് നല്‍കിയ പരാതിയില്‍ പറയുന്നു. അഞ്ച് വര്‍ഷം നീണ്ട നിയമ നടപടിക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്. അനുസരണ കാണിക്കാത്ത വിദ്യാര്‍ത്ഥികളെ തല്ലാന്‍ അധ്യാപകന് അവകാശമുണ്ടെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കളിൽ നിരവധി പേരെഴുതിയത്. അച്ചടക്കമില്ലാത്ത വിദ്യാര്‍ത്ഥികൾ സമൂഹത്തിന് ബാധ്യതയാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.