ഡാർജിലിംഗിലെ മഴ പെയ്ത മലമ്പാതയിൽ ഒരു ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. പിന്നിലേക്ക് തിരിഞ്ഞുനോക്കിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഡിവൈഡറിലിടിച്ച് നിൽക്കുകയായിരുന്നു. ഈ സംഭവം മലയോര മേഖലകളിലെ മഴക്കാല യാത്രയുടെ അപകടങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നു.
മഴ പെയ്ത് തെന്നിക്കിടക്കുന്ന മലമ്പാതയിൽ ഏതാനും നിമിഷങ്ങളുടെ വ്യത്യാസത്തിൽ മരണത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു ബൈക്ക് യാത്രക്കാരന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. പശ്ചിമ ബംഗാളിലെ ഡാർജിലിംഗിലേക്കുള്ള റോഡിലാണ് സംഭവം നടന്നത്. മറ്റൊരു ബൈക്കറുടെ ഹെൽമറ്റ് ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളായിരുന്നു വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത്. ഒന്ന് തെന്നിയാൽ അഗാധമായ കൊക്കയിലേക്ക് വീഴുമായിരുന്ന ചങ്കടിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. പലരും 'ഇത് രണ്ടാം ജന്മം' എന്ന കുറിപ്പെഴുതി.
'പിന്നിലേക്കൊന്ന് തിരിഞ്ഞ് നോക്കി...'
വീഡിയോയിൽ മഴയിൽ നനഞ്ഞ് അങ്ങേയറ്റം വഴുക്കലായ റോഡിലൂടെ ഒരു ബൈക്ക് യാത്രികൻ മുന്നോട്ടു നീങ്ങുന്നത് കാണാം. മലനിരകളിലൂടെ വളവുകൾ നിറഞ്ഞ പാതയിൽ കാഴ്ചപരിധിയും കുറവാണ്. റോഡിന്‍റെ ഏതാണ്ട് മധ്യത്തിലൂടെ പോകുന്നതിനിടെ മുന്നിൽ പോയ ബൈക്കർ പിന്നിലേക്ക് നോക്കി. ഇതോടെ അദ്ദേഹത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിന്‍റെ മറുവശത്ത് സ്ഥാപിച്ചിരുന്ന ഡിവൈഡറിൽ ഇടിക്കുന്നി. പിന്നാലെ ബൈക്കറുടെ ഷൂ തെറിച്ച് റോഡിലേക്ക് വീഴുന്നതും കാണാം. ബൈക്കറുടെ നിയന്ത്രണം നഷ്ടപ്പെടുമ്പോൾ പിന്നിലുള്ള ബൈക്കർ നിലവിളിക്കുന്നത് വീഡിയോയിൽ കാണാം. അസാധാരണമായ ഭാഗ്യവും പെട്ടെന്നുള്ള പ്രതികരണവും കൊണ്ട് മാത്രമാണ് ബൈക്ക് യാത്രക്കാരന് ജീവൻ നഷ്ടമാകാതിരുന്നത്. അപകടത്തിൽ നിന്നും രക്ഷപ്പെട്ട ബൈക്കർ ഭയന്ന് റോഡിന്‍റെ മറുവശത്ത് ഇരിക്കുന്നതും വീഡിയോയിൽ കാണാം.
'ഇത് രണ്ടാം ജന്മം'
സംഭവത്തിന്‍റെ കൃത്യമായ തീയതിയോ യാത്രക്കാരന്‍റെ പേരോ മറ്റ് വിവരങ്ങളോ വീഡിയോയോടൊപ്പം പങ്കുവയ്ക്കപ്പെട്ടിട്ടില്ല. മഴക്കാലത്ത് തെന്നിക്കിടക്കുന്ന റോഡുകളിലെ യാത്ര ഏത്രത്തോളം അപകടം നിറഞ്ഞതാണെന്നും പ്രത്യേകിച്ചും ബൈക്ക് യാത്രികൾ ഇത്തരം യാത്രകളിൽ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്നും വീഡിയോ ഓർമ്മപ്പെടുത്തുന്നു. പ്രത്യേകിച്ച് ദാർജിലിംഗ് പോലുള്ള മലയോര മേഖലകളിൽ കനത്ത മഴയെ തുടർന്ന് റോഡുകൾ പെട്ടെന്നാണ് തെന്നുന്നത്. ഇത് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കൂട്ടുന്നു. 'ബ്രോയുടെ പുനർജന്മം', 'ഇതിലും വലിയ ഭാഗ്യം വേറെയില്ല', 'ജീവിതം ഒരു നിമിഷം കൊണ്ട് മാറിമറിയാമെന്നതിന് ഉദാഹരണം'... തുടങ്ങിയ കുറിപ്പുകളാണ് വീഡിയോയ്ക്ക് താഴെ കൂടുതലായും രേഖപ്പെടുത്തപ്പെട്ടത്. മറ്റ് ചിലർ സുരക്ഷിത യാത്രയുടെ പ്രാധാന്യത്തെയും ചൂണ്ടിക്കാണിച്ചു.


