ജാർഖണ്ഡിൽ ബോർഡ് പരീക്ഷാ മൂല്യനിർണ്ണയത്തിനിടെ, പാസാക്കണമെന്ന അപേക്ഷയോടെ ഒരു വിദ്യാർത്ഥി ഉത്തരക്കടലാസിൽ 1000 രൂപ തുന്നിച്ചേർത്തത് കണ്ടെത്തി. അധ്യാപകൻ വിദ്യാർത്ഥിക്ക് പൂജ്യം മാർക്ക് നൽകുകയും പണം അധികൃതർക്ക് കൈമാറുകയും ചെയ്തതോടെ സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഈ പ്രവണത വിദ്യാഭ്യാസത്തിന്റെ മൂല്യശോഷണത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിവച്ചു.
പരീക്ഷ എങ്ങനേലുമൊന്ന് പാസായി കിട്ടാൻ കുട്ടിക്കാലത്ത് നമ്മളിൽ പലരും ഇന്ന് വിചിത്രമെന്ന് തോന്നുന്ന പല കാര്യങ്ങളും ചെയ്തിട്ടുണ്ടാകും. അമ്പലത്തിലെയും പള്ളിയിലെയും പ്രർത്ഥനകൾ മുതൽ വീട്ടിലെ പ്രാർത്ഥനയും ചില രഹസ്യവും സ്വകാര്യവുമായ പ്രവർത്തനങ്ങൾ വരെ അതിൽ ഉൾപ്പെടുന്നു. എന്നാൽ ഇപ്പോഴേല്ലാം നേരിട്ടാണെന്നാണ് പരീക്ഷാ പേപ്പർ വാല്യുവേഷൻ കാമ്പുകളിൽ നിന്നും പുറത്ത് വരുന്നത്. അതെ, ജാർഖണ്ഡിലെ ബോർഡ് പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണ്ണയം നടക്കുന്നതിനിടെയാണ് പരിക്ഷാ പേപ്പറിനുള്ളിൽ ഒരു 500 രൂപയുടെ രണ്ട് നോട്ട് തുന്നിവച്ചിരിക്കുന്നത് കണ്ടത്. പരീക്ഷ പാസാക്കാനുള്ള വിദ്യാർത്ഥിയുടെ അവസാന ശ്രമമായിരുന്നു അത് !
പരീക്ഷ പാസാക്കാൻ 1000 രൂപ കൈക്കൂലി
ഉത്തരക്കടലാസിനുള്ളിൽ 500 ന്‍റെ നോട്ടുകൾ തുന്നികൂട്ടി വച്ചിരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ബോർഡ് പരീക്ഷകൾ അവസാനിച്ചതോടെ ജാർഖണ്ഡിൽ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം നടക്കുകയാണ്. വിദ്യാർത്ഥികൾക്ക് കൃത്യവും ന്യായവുമായ മാർക്ക് ഉറപ്പാക്കാൻ അധ്യാപകർ ശ്രമകരമായ ജോലി ചെയ്യുന്നു. വിദ്യാർത്ഥികൾ എഴുതിക്കൂട്ടിയ ഉത്തരങ്ങൾക്കിടയിലൂടെ വായിച്ച് പോകുമ്പോഴാണ് പലാമുവിലെ ഒരു മൂല്യനിർണ്ണയ ക്യാമ്പിലെ അധ്യാപകന്‍റെ കണ്ണിൽ രണ്ട് 500 രൂപയുടെ നോട്ടുകൾ ഉടക്കിയത്. കൂടെ ഒരു അപേക്ഷയും ഉണ്ടായിരുന്നു. സംസ്കൃത പരീക്ഷ പാസാക്കി വിടണം. എന്നാൽ, പൂജ്യം മാർക്ക് നൽകിയ അധ്യാപകൻ തനിക്ക് ഉത്തരക്കടലാസിന് ഇടയിൽ നിന്നും ലഭിച്ച പണം അധികൃതരെ ഏൽപ്പിച്ചു. പിന്നാലെ സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായി.
അക്കാദമിക്ക് നിലവാര തകർച്ച
ഉത്തരക്കടലാസിനുള്ളിൽ പണം വച്ച സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ വിദ്യാഭ്യാസത്തിന്‍റെ മൂല്യശോഷണത്തെ കുറിച്ചും എന്തും പണം നൽകി നേടാൻ കഴിയുമെന്ന കുട്ടികളുടെ ധാരണയെ കുറിച്ചും സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിപ്പുമായെത്തി. ഇത്തരം പ്രവണതകൾ അക്കാദമിക് നിലവാരം താഴ്ത്തുമെന്നും വിദ്യാഭ്യാസത്തിലുള്ള വിശ്വാസ്യതയെ തകർക്കുമെന്നും നിരവധി പേരാണ് എഴുതിയത്. അതേസമയം മൂല്യനിർണ്ണയം പൂർണ്ണമായും സുതാര്യതയോടെയാണ് നടത്തുന്നതെന്നും, എഴുതിയ ഉത്തരങ്ങൾക്ക് മാത്രമേ മാർക്ക് നൽകുന്നുള്ളൂവെന്നും, പരീക്ഷകരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന് ഒരു അപവാദവുമില്ലെന്നും അധ്യാപകർ ഊന്നിപ്പറയുന്നു.


