ജക്കാര്‍ത്തയില്‍ ബോയിംഗ് വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ അതിശക്തമായ കാറ്റില്‍പ്പെട്ട് വിമാനം ഒരു വശത്തേക്ക് ചരിയുന്നത് വീ‍ഡിയോയില്‍ കാണാം. 

ജക്കാർത്തയിലെ സുക്കർണോ ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ എതിര്‍ ദിശയില്‍ നിന്നും അതിശക്തമായ കാറ്റ് അടിച്ചതിനെ തുടർന്ന് ബാത്തിക് എയറിന്‍റെ ബോയിംഗ് 737-800 വിമാനം അപകടത്തില്‍ നിന്നും അത്ഭുതകരമായ രക്ഷപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ജൂൺ 27 ന് നടന്ന സംഭവത്തിന്‍റെ വീഡിയോയിൽ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഈസമയം വിമാനത്തില്‍ 163 പേരുണ്ടായിരുന്നു.

അതിശക്തമായ മഴയും കാറ്റും വീശിയടിക്കുന്നതിനിടെയാണ് പികെ-എൽഡിജെ വിമാനം സുക്കർണോ ഹട്ട വിമാനത്താവളത്തിന്‍റെ റണ്‍വേയിലേക്ക് ലാന്‍ഡിംഗിനായി ശ്രമിച്ചത്. വിമാനം താഴേക്ക് ലാന്‍റ് ചെയ്യുന്നതിനിടെ വീശിയടിച്ച കാറ്റില്‍പ്പെട്ട് വിമാനത്തിന്‍റെ ദിശ തെറ്റുകയും വിമാനം വലത് വശത്തേക്ക് കുത്തനെ ചരിയുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

Scroll to load tweet…

അതിശക്തമായ കാറ്റില്‍ വിമാനം ബാലന്‍സ് ചെയ്യാന്‍ പാടുപെടുമ്പോൾ, വിമാനം ഒരു വശത്തേക്ക് ചരിയുന്നു. എങ്കിലും പൈലന്‍റിന്‍റെ മനോധൈര്യത്തില്‍ വിമാനം അപകടമൊന്നും കൂടാതെ ലാന്‍ഡിംഗ് പൂര്‍ത്തിയാക്കി, വിമാനം സുരക്ഷിതമായി റണ്‍വേയിൽ നിന്നു. വിമാനം അപകടകരമാം വിധം ലാന്‍ഡ് ചെയ്യുമ്പോൾ 157 യാത്രക്കാരും ആറ് വിമാന ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 163 പേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

ലാൻഡ് ചെയ്തതിന് പിന്നാലെ വിമാനത്തില്‍ സാങ്കേതിക പരിശോധന നടത്തി. വിമാനത്തിന് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് പിന്നീട് വിമാനത്താവള അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. പൈലറ്റുമാരുടെ പ്രൊഫഷണലിസം വലിയൊരു അപകടം ഒഴിവാക്കിയെന്ന് ഇന്തോനേഷ്യയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രശംസിച്ചു. ജൂൺ 12 ന്, അഹമ്മദാബാദ് വിമാനത്താവളത്തില്‍ വച്ച് എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ തകർന്ന് വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചു. ഒപ്പം വിമാനം തകര്‍ന്ന് വീണ പ്രദേശത്തുണ്ടായിരുന്ന 19 പേരും മരിച്ചിരുന്നു.