ദിവസങ്ങളായി പെയ്യുന്ന അതിശക്തമായ മഴയില്‍ ചൈനയിലെ പല ഭാഗങ്ങളിലും അതിരൂക്ഷമായ പ്രളയമാണ് അനുഭവപ്പെടുന്നത്.
തെക്കൻ ചൈനയിൽ ഒരു അഞ്ച് നില കെട്ടിടം സെക്കന്‍റുകൾ കൊണ്ട് പൂർണ്ണമായും തകർന്നു വീഴുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. കനത്ത മഴയെ തുടർന്നാണ് കെട്ടിടം തകർന്നു വീണത്. വെറും ഏഴ് സെക്കൻഡ് കൊണ്ടാണ് ഈ അഞ്ച് നില കെട്ടിടം പൂർണമായും തകർന്ന് സമീപത്തെ നദിയിലേക്ക് മറിഞ്ഞ് വീണ് ഒഴുകി പോയത്. നിർമ്മാണത്തിൽ ഇരുന്ന ഒരു കെട്ടിടമാണ് ഇതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയതായോ മരിച്ചതായോ റിപ്പോർട്ടുകളൊന്നുമില്ല. കെട്ടിടത്തിന് താഴെയുള്ള ഭൂമി ഇടിഞ്ഞതോടെയാണ് കെട്ടിടം പൂർണ്ണമായും തകർന്നു വീണത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചൈനയുടെ പല ഭാഗത്തും അതിശക്തമായ മഴയാണ്. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചൈനയിലെ സിൻഷോ പട്ടണത്തിൽ ലെങ്‌ഷൂയി നദിക്കടുത്താണ് അപകടം നടന്നത്. ജൂൺ 30, ജൂലൈ 1 എന്നീ രണ്ട് ദിവസങ്ങളിലായി കനത്ത മഴയാണ് ഈ പ്രദേശത്ത് അനുഭവപ്പെടുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ സിൻഷോവിലൂടെ ഒഴുകുന്ന ലെങ്‌ഷൂയി നദിയിൽ 2005 -ന് ശേഷമുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെട്ടതെന്ന് ജല വിഭവ മന്ത്രാലയം അറിയിച്ചു. പെട്ടെന്നുണ്ടായ മഴയും വെള്ളപ്പൊക്കവും സിൻഷോ പട്ടണത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾക്ക് കാരണമായി.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് കെട്ടിടം തകർന്നു വീഴുന്നതിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'തെക്കൻ ചൈനയിലെ വെള്ളപ്പൊക്കത്തിനിടയിൽ നിർമ്മാണത്തിലിരുന്ന അഞ്ച് നില കെട്ടിടം സമീപത്തുള്ള നദിയിലേക്ക് തകർന്നുവീണു' എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. വീഡിയോയിൽ കെട്ടിടത്തിന്‍റെ താഴ്ഭാഗം തകർന്ന് കെട്ടിടം പൂർണമായും നദിയിലേക്ക് പതിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. വെറും ഏഴ് സെക്കൻഡ് കൊണ്ടാണ് ഈ കെട്ടിടം ഇരുന്ന സ്ഥലം ശൂന്യമായത്. സംഭവത്തിന് ദൃക്സാക്ഷികളായ പ്രദേശവാസികളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോ ഇപ്പോൾ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.


