കൊടുംചൂടില്‍ കുട്ടികളെ കാറിലിരുത്തി അച്ഛന്‍ സാധനങ്ങൾ വാങ്ങാനായി പോയി. അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും കുട്ടികൾ കാറില്‍ തളര്‍ന്ന് വീണു.
ഇന്ത്യയിലും കേരളത്തിലും മഴയാണെങ്കിലും ലോകത്തിന്‍റെ മറ്റ് ചില ഭാഗങ്ങളിൽ അതികഠിനമായ ചൂടാണ്. ഗൾഫ് രാജ്യങ്ങളില്‍ ചൂട് 40 ഡിഗ്രിക്കും മുകളിലേക്ക് പോകുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതേസമയം ചൈന, യുഎസ്, നൈജീരിയ, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങളിലും അതിശക്തമായ ചൂടും ഉഷ്ണതരംഗവും ജനജീവിതം ദുസഹമാക്കുന്നു. ഇതിനിടെയാണ് കൊടുംചൂടില്‍ കാറില്‍ തളർന്ന് ഇരുന്ന കുട്ടികളെ പോലീസ് ജനൽച്ചില്ല് തകർത്ത് രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
കുട്ടികളെ കാറിലിരുത്തി അച്ഛന്‍ പുറത്തിറങ്ങിയതായിരുന്നു. അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും അതുവഴി പോയ കാല്‍നട യാത്രക്കാര്‍ പോലീസിനെ വിളിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കുട്ടികളെ രക്ഷപ്പെടുത്തുന്ന പോലീസിന്‍റെ ബോഡിക്യം ദൃശ്യങ്ങൾ സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചു. വിവരം ലഭിച്ചതനുസരിച്ച് പോലീസ് സംഭവസ്ഥത്തെത്തുമ്പോൾ കുട്ടികൾ ചൂട് കാരണം തീര്‍ത്തും അവശനിലയിലായിരുന്നു. തുടര്‍ന്ന് കാറിന്‍റെ ജനല്‍ ചില്ലുകൾ അടിച്ച് തകര്‍ത്താണ് പോലീസ് കുട്ടികളെ പുറത്തെടുത്തത്.
ചൂടുള്ള കാലാവസ്ഥയില്‍ കുട്ടികളെ കാറില്‍ ഉപേക്ഷിച്ച് പോയതിന് അച്ഛനെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. വിശാലമായ ഒരു കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിർത്തിയിട്ട കാറില്‍ സീറ്റ് ബെല്‍ട്ട് ഇട്ട നിലയിലാണ് രണ്ട് കുട്ടികളും ഉണ്ടായിരുന്നത്. വിവരം ലഭിച്ച പോലീസ് കാറിന്‍റെ അടുത്തേക്ക് പോകുന്നത് മുതലുള്ള ദൃശ്യങ്ങൾ പോലീസ് പങ്കുവച്ചു. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ് കാറില്‍ ഉണ്ടായിരുന്നത്. ഇരുവരും തീര്‍ത്തും തളര്‍ന്ന അവസ്ഥയിലായിരുന്നു. കാറിന്‍റെ മുന്‍ ഗ്ലാസ് തകര്‍ത്ത് പോലീസ് കുട്ടികളെ രക്ഷപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. സംഭവം നടന്ന് അരമണിക്കൂറിനുള്ളിൽ കുട്ടികളുടെ അച്ഛന്‍ ജക്വാൻ ഡിക്സണെ പുോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളോടുള്ള രണ്ടാം ഡിഗ്രി ക്രൂരതയുടെ പേരില്‍ ജക്വാനെതിരെ കേസെടുത്തു. 10,000 ഡോളര്‍ (ഏകദേശം എട്ടര ലക്ഷം രൂപ) പിഴ ഈടാക്കി ഒരു ദിവസത്തിന് ശേഷം ജക്വാനെ വിട്ടയച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.


