ഒരു കുതിരയെ ഓടിക്കുന്ന മെയ്‍വഴക്കത്തോടെയായിരുന്നു ഇയാള്‍ കാളയെ ഓടിച്ച് കൊണ്ട് പോയത്. കാളപ്പുറത്ത്, കാളയുടെ പൂഞ്ഞിയില്‍ ഇരുകൈകള്‍ കൊണ്ടും ചുറ്റിപ്പിടിച്ചായിരുന്നു ഇയാള്‍ ഇരുന്നത്. 

വൈറല്‍‌ വീഡിയോയ്ക്കായി രാത്രിയില്‍ കാളപ്പുറത്ത് റൈഡ് നടത്തിയ ആളെ പോലീസ് പിടികൂടി. കാളയുടെ പുറത്തിരുന്ന് ഇയാള്‍ നഗരത്തിലൂടെ രാത്രിയില്‍ പോകുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് ഉത്തരാഖണ്ഡ് പോലീസ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. സംഭവ സമയം ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നെന്നും പോലീസ് പറയുന്നു. ഉത്തരാഖണ്ഡിലെ ഋഷികേശിലെ തപോവൻ പ്രദേശത്തെ ഒരു തെരുവിലായിരുന്നു ഇയാള്‍ രാത്രിയില്‍ കാളപ്പുറത്ത് റൈഡ് നടത്തുന്ന വീഡിയോ ചിത്രീകരിച്ചത്. 

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇയാളുടെ കാളയോട്ടത്തിന്‍റെ വീഡിയോ വൈറലായത്. ഒരു കുതിരയെ ഓടിക്കുന്ന മെയ്‍വഴക്കത്തോടെയായിരുന്നു ഇയാള്‍ കാളയെ ഓടിച്ച് കൊണ്ട് പോയത്. കാളപ്പുറത്ത്, കാളയുടെ പൂഞ്ഞിയില്‍ ഇരുകൈകള്‍ കൊണ്ടും ചുറ്റിപ്പിടിച്ചായിരുന്നു ഇയാള്‍ ഇരുന്നത്. ഈ സമയം തെരുവിലെ കടകള്‍ മിക്കതും അടഞ്ഞ് കിടക്കുകയായിരുന്നു. അര്‍ദ്ധരാത്രിക്ക് ശേഷമാണ് ഇയാളുടെ കാളയോട്ടം അരങ്ങേറിയിരുന്നതെന്ന് പോലീസ് അറിയിച്ചു. 

Scroll to load tweet…

500 ഡോളര്‍ ലോട്ടറി അടിച്ചെന്ന് 74-കാരന്‍, കണ്ണട വച്ച് നോക്കാന്‍ കടക്കാരന്‍; അടിച്ചത് 5 ലക്ഷം ഡോളര്‍ !

വീഡിയോയുടെ തുടക്കത്തില്‍ സ്കൂട്ടറില്‍ പോവുകയായിരുന്ന ദമ്പതിമാര്‍ ദൂരെ നിന്നും തങ്ങളുടെ നേരെ കാള ഓടിവരുന്നത് കണ്ട് സ്കൂട്ടര്‍ വെട്ടിക്കുന്നത് കാണാം. സ്കൂട്ടര്‍ റോഡിന്‍റെ മറുഭാഗത്തേക്ക് എത്തിയതിന് പിന്നാലെ വളരെ വേഗത്തില്‍ കാള ഓടിവരുന്നു. അപ്പോള്‍ മാത്രമാണ് കാള മാത്രമല്ല. അതിന്‍റെ മുകളില്‍ കാളെയെ നിയന്ത്രിച്ച് കൊണ്ട് ഒരു മനുഷ്യന്‍ ഇരിക്കുന്നത് കാണുക. വന്ന അതേ വേഗതയില്‍ കാള തെരുവില്‍ നിന്നും ഓടി മറയുന്നു. തോട്ട് പിന്നാലെ ഇയാള്‍ പോലീസ് സ്റ്റേഷനില്‍ ഇരുകൈകളും കൂപ്പി നിന്ന് ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് മാപ്പു പറയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. 

ഉത്തരാഖണ്ഡ് പോലീസിന്‍റെ ട്വിറ്റര്‍ ഹാന്‍റിലായ @uttarakhandcops എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. തുടര്‍ന്ന് ഇങ്ങനെ എഴുതി,' മെയ് 05 ന് രാത്രി തപോവനം ഋഷികേശിൽ മദ്യപിച്ച യുവാവ് കാളയുടെ പുറത്ത് കയറിയതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ ശ്രദ്ധയിൽപ്പെട്ടു, യുവാവിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനിടെ, ഭാവിയിൽ മൃഗങ്ങളോട് ഇത്തരത്തിൽ മോശമായി പെരുമാറരുതെന്നും യുവാവിന് മുന്നറിയിപ്പ് നൽകി.' വീഡിയോയുടെ താഴെ പോലീസിന്‍റെ നടപടിയെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്‍റ് ചെയ്തു. എന്നാല്‍ യുവാവ് ചെയ്തതില്‍ തെറ്റില്ലെന്ന് അഭിപ്രായമുള്ളവരും കുറവായിരുന്നില്ല. ചിലര്‍ ഇതിനെ തമിഴ്നാട്ടിലെ ജെല്ലിക്കെട്ടുമായി താരതമ്യം ചെയ്തു. അതിനാല്‍ അയാള്‍ നിയമനടപടിക്ക് അര്‍ഹനല്ലെന്ന് അവര്‍ ആവര്‍ത്തിച്ചു. വീഡിയോ ഇതിനകം ആറായിരത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. 

എട്ടാം ക്ലാസുകാരിയുടെ അത്യപൂര്‍വ്വ കണ്ടെത്തല്‍; 3,700 വര്‍ഷം പഴക്കമുള്ള കഠാര !