ദീപാവലി ആഘോഷത്തിനിടെ പടക്ക ശബ്ദത്തിൽ നിന്ന് രക്ഷപ്പെടാൻ കൊൽക്കത്തയിൽ ഒരു തെരുവുനായ മെട്രോ ട്രെയിനിൽ അഭയം തേടി. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ, ആഘോഷങ്ങൾ മൃഗങ്ങളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ചകൾ ഉയർന്നു.
ദീപാവലി ആഘോഷത്തിൽ നാടും നഗരവും മുഴുകിയപ്പോൾ പടക്ക ശബ്ദത്തിൽ നിന്നും രക്ഷപ്പെടാൻ മെട്രോ ട്രെയിനിൽ അഭയം തേടിയ നായയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കൊൽക്കത്ത നഗരത്തിൽ നിന്നാണ് അപൂർവ്വ കാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പടക്കശബ്ദങ്ങളെ ഭയന്ന് ഒരു തെരുവുനായ മെട്രോ ട്രെയിനിനുള്ളിൽ കയറിക്കിടക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത്.
ദീപാവലി ആഘോഷം
ഗിരീഷ് പാർക്ക് മെട്രോ സ്റ്റേഷനിൽ നിന്നാണ് ഈ നായ കൊൽക്കത്ത മെട്രോയുടെ ഒരു കോച്ചിലേക്ക് കയറിയത്. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർ കമ്പാർട്ടുമെന്‍റുകൾക്കിടയിലൂടെ നീങ്ങുന്ന നായയെ കണ്ടപ്പോൾ അമ്പരന്നു. വീഡിയോ വൈറലായതോടെ നിരവധി ഉപയോക്താക്കൾ അതിന്‍റെ ദുരവസ്ഥയിൽ സഹതാപം പ്രകടിപ്പിക്കുകയും ആഘോഷവേളകളിലെ പടക്കങ്ങൾ തെരുവ് മൃഗങ്ങളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു.
പരിഭ്രാന്തരാകുന്ന മൃഗങ്ങൾ
മെട്രോ അധികൃതർ പറയുന്നതനുസരിച്ച്, ആഘോഷ ദിവസങ്ങളിൽ ഇത്തരം സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. പടക്കങ്ങളുടെ തീവ്രമായ ശബ്ദം തെരുവ് മൃഗങ്ങളെ പരിഭ്രാന്തരാക്കുന്നു. ഇത്തരത്തില്‍ പരിഭ്രാന്തരായി ഓടുന്ന മൃഗങ്ങളെ സ്വകാര്യ വ്യക്തികൾ അവരുടെ വീടുകളില്‍ നിന്നും ഓടിക്കുന്നതിനാൽ അവ റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാന്‍ കാരണമാകുന്നു. മൃഗസ്നേഹികളുടെ സംഘടനകളും ഈ വിഷയവുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവെക്കുന്നുണ്ട്.
ഉച്ചത്തിലുള്ള പടക്കങ്ങൾ മനുഷ്യർക്ക് ആഘോഷമാണെങ്കിലും ഇത്തരം സംഭവങ്ങൾ മിണ്ടാപ്രാണികളായ മൃഗങ്ങളെ വല്ലാതെ പ്രതിസന്ധിയിൽ ആക്കുന്നുണ്ടെന്ന് അവർ പറയുന്നു. പടക്ക ശബ്ദത്തെ പേടിച്ചുള്ള മെട്രോ യാത്രയ്ക്ക് ശേഷം നായ സുരക്ഷിതമായി ഷഹീദ് ഖുദിറാം മെട്രോ സ്റ്റേഷനിൽ ഇറങ്ങുന്ന ചിത്രവും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏതായാലും ഈ വിഷയത്തെ ഗൗരവമായി തന്നെ പരിഗണിക്കണമെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാല്‍, വായു മലിനീകരണം കൂടുതലുള്ള ദില്ലി പോലുള്ള നഗരങ്ങളില്‍ പോലും ഓരോ വർഷം കഴിയുന്തോറും കൂടുതല്‍ പടക്കങ്ങൾ പൊട്ടിക്കപ്പെടുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.


