വീണ് കിടക്കുന്നയാളെ കൂട്ടം ചേര്‍ന്ന് മർദ്ദിക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. 

വീണ് കിടക്കുന്നയാളെ കൂട്ടം ചേര്‍ന്ന് അക്രമിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മരുമകനെ താലിബാൻ ശൈലിയിൻ അമ്മായിയപ്പനും ബന്ധുക്കളും ആക്രമിച്ചെന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന കുറിപ്പുകൾ. ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്നാണ് ഈ ഗാർഹിക പീഡനക്കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം മുഹമ്മദ് യമീൻ എന്ന വ്യക്തിയെയാണ് അദ്ദേഹത്തിന്‍റെ ഭർതൃവീട്ടുകാർ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ക്രൂരമായ രീതിയിലുള്ള ആക്രമണ ദൃശ്യങ്ങൾക്ക് താഴെ താലിബാനി ശൈലിയിലുള്ള ശിക്ഷ എന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചിരിക്കുന്നത്.

പിലിഭിത്തിയിലെ ബാര മസില എന്ന ഗ്രാമത്തിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. വീഡിയോയിൽ ആക്രമണത്തിനിടയിൽ നിലത്ത് വീണുപോയ യമീനെ അയാളുടെ ഭാര്യ പിതാവ് നിഷ്കരുണം ബെൽറ്റ് ഉപയോഗിച്ച് അടിക്കുന്നത് കാണാം. യാമീൻ ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കുന്നതിനിടയിലും ഭാര്യ പിതാവ് അതൊന്നും വകവയ്ക്കാതെ മർദ്ദനം തുടരുകയും യാമീന്‍റെ തൊണ്ടയിൽ കാൽ അമർത്തുകയും ചെയ്യുന്നു.

Scroll to load tweet…

ആക്രമണത്തിന് ദൃക്സാക്ഷികളായവർ മൊബൈൽ കാമറയിൽ ചിത്രീകരിച്ച രംഗങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. ആക്രമണത്തിന്‍റെ ഒരു ഘട്ടത്തിൽ മറ്റ് രണ്ടുപേർ കൂടി വരികയും അവരിൽ ഒരാൾ അവശനായി നിലത്ത് വീണ് കിടക്കുന്ന യമീനെ കൂടുതൽ മർദ്ദിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ വ്യക്തി ആക്രമണം തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് സാധിക്കുന്നില്ല.

യാമീന്‍റെ ദാമ്പത്യത്തിലെ പ്രശ്നങ്ങളാണ് ഇത്തരത്തിൽ ഒരു ആക്രമണത്തിന് കാരണമായത് എന്നാണ് പ്രാദേശിക മാധ്യമമായ അമർ ഉജാലയുടെ റിപ്പോർട്ട് ചെയ്യുന്നത്. യാമീൻ മയക്കുമരുന്ന് അടിമയായിരുന്നുവെന്നും ഭാര്യയോട് നിരന്തരമായി കലഹിക്കുന്നത് ഇയാളുടെ പതിവായിരുന്നു എന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഭാര്യയുടെ പരാതിയെ തുടർന്നാണ് അവരുടെ വീട്ടുകാർ ഇയാളെ മർദ്ദിച്ചതെന്നുമാണ് അമർ ഉജാലയുടെ റിപ്പോർട്ട്. എന്നാല്‍, കഴിഞ്ഞ ഏപ്രിലിൽ ഒരു തർക്കത്തെ തുടർന്ന് ഭാര്യ യമീനെ ഉപേക്ഷിച്ചു പോയിരുന്നു. ഭാര്യയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ യമീൻ ഭാര്യാ വീട്ടിലെത്തിയപ്പോഴാണ് അവർ ഇയാളെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. ആക്രമണം നടത്തിയ വ്യക്തിക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.